ഇസ്രായേലിന്റെ ഓപ്പറേഷനായ റൈസിംഗ് ലയണിൽ കൊല്ലപ്പെട്ടവരിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി, മുൻ ദേശീയ സുരക്ഷാ മേധാവി അലി ഷംഖാനി എന്നിവരും ഉൾപ്പെടുന്നു. നിരവധിപേർ കൊല്ലപ്പെട്ടെങ്കിലും ഈ മൂന്നു പേരെയും വധിച്ചത് ഇറാന് തീരാവേദനയായി തീർന്നു.
ഇവർ മൂവരും കൊല്ലപ്പെട്ടതിന് പിന്നാലെ ഉന്നത ജനറൽമാരുടെ സ്ഥാനങ്ങളിലേക്ക് പുതിയ ഉദ്യോഗസഥരെയും ഇറാൻ നിയമിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ് പുതിയ റെവല്യൂഷണറി ഗാർഡുകളെയും സായുധ സേനാ മേധാവികളെയും നിയമിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡറായി ഹൊസൈൻ സലാമിക്ക് പകരം മുഹമ്മദ് പക്പൂരിനെയും സായുധ സേനാ ജനറൽ സ്റ്റാഫിന്റെ മേധാവിയായി മുഹമ്മദ് ബാഗേരിക്ക് പകരം അബ്ദുൾറഹിം മൗസവിയെയും ഖമേനി നിയമിച്ചു.
ഇസ്രായേലിൻ്റെ ഓപ്പറേഷൻ റൈസിംഗ് ലയണിൽ കൊല്ലപ്പെട്ട ഇറാനിലെ 3 ഉന്നത ജനറൽമാരെ കുറിച്ചറിയാം:
മേജർ ജനറൽ ഹുസൈൻ സലാമിഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) തലവൻ എന്ന നിലയിൽ മേജർ ജനറൽ ഹൊസൈൻ സലാമി ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായിരുന്നു. ഇറാന്റെ ശക്തമായ സൈനിക വിഭാഗത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഹുസൈൻ സലാമി ആയത്തുള്ള അലി ഖമേനിക്ക് നേരിട്ട് റിപ്പോർട്ടുകൾ നൽകുന്നതിലും കൃത്യത പുലർത്തിയിരുന്നു.
1960 ൽ ജനിച്ച സലാമി 2019 മുതൽ ഐആർജിസിയുടെ തലവനായിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനെന്ന നിലയിൽ ഇറാന്റെ ശക്തി വിദേശത്ത് പ്രദർശിപ്പിക്കുന്നതിലും ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തന്നു.
യെമനിലെ ഹൂതികൾക്കും ഐആർജിസി പിന്തുണ നൽകിയിരുന്നെന്നാണ് റിപ്പോർട്ടുകൾ. ചെങ്കടലിലെ അന്താരാഷ്ട്ര കപ്പലുകളെ ആക്രമിക്കാനും ഇസ്രായേലിൽ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനും ഐആർജിസിയെ വികസിപ്പിച്ചെടുത്തത് ഹുസൈൻ സലാമിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ഇസ്രായേലിന് നേരെ ഇറാൻ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചപ്പോഴും സലാമിയായിരുന്നു ഐആർജിസിയുടെ തലപ്പത്ത്.
മേജർ ജനറൽ മുഹമ്മദ് ബാഗേരി2016 മുതൽ മുഹമ്മദ് ബാഗേരി ഇറാന്റെ സൈനിക മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരിൽ ഒരാൾ കൂടിയാണ് മുഹമ്മദ് ബാഗേരി. രാജ്യത്തിന്റെ നിലനില്പിനായി നിരവധി കാര്യങ്ങൾ മേജർ ജനറൽ മുഹമ്മദ് ബാഗേരി ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലിൽ ബാഗേരി ടെഹ്‌റാനിൽ വച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അൽ സൗദിയുമായും കൂടിക്കാഴ്ച നടത്തിയരുന്നു. സൗദിയിലെ ഒരു മുതിർന്ന നേതാവുമായി നടത്തിയ അപൂർവ സന്ദർശനമായിരുന്നു ഇത്. ഈ കൂടിക്കാഴ്ചയിൽ ഇസ്രായേലുമായുള്ള യുദ്ധസാധ്യത ഒഴിവാക്കുന്നതിനുള്ള ഒരു മാർഗമായി ഒരു ആണവ കരാർ ചർച്ച ചെയ്യാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഗൗരവമായി എടുക്കാൻ മുഹമ്മദ് ബാഗേരിയോട് ഖാലിദ് ബിൻ സൽമാൻ പറഞ്ഞിരുന്നു. എന്നാൽ, ഇറാൻ ഇതിനെതിരായാണ് പ്രവർത്തിച്ചത്.
അലി ഷംഖാനിഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഹായിയായിരുന്നു അലി ഷംഖാനി. ശത്രുവായ സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു നാഴികക്കല്ലായ കരാറിന് മുദ്രകുത്തിയ ചർച്ചകളിൽ ടെഹ്‌റാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2013 മുതൽ ഒരു ദശാബ്ദക്കാലം രാജ്യത്തെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായി ഷംഖാനി സേവനമനുഷ്ഠിച്ചു. ഇതിനുമുമ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
വർഷങ്ങളുടെ ശത്രുതയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും സമ്മതിക്കുന്നതിലേക്ക് നയിച്ച സൗദി ഉദ്യോഗസ്ഥരുമായുള്ള ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ ഇറാനെ പ്രതിനിധീകരിച്ചത് ഷംഖാനിയായിരുന്നു. എന്നാൽ 2023 മധ്യത്തിൽ അദ്ദേഹത്തെ പെട്ടെന്ന് മാറ്റിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
2001 ൽ അലി ഷംഖാനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. ഐആർജിസിയിലും പ്രതിരോധ മന്ത്രാലയത്തിലും പ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഇറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ആണവ ചർച്ചകളിൽ വീണ്ടും ഏർപ്പെട്ടപ്പോൾ ഉപദേശം നൽകിയിട്ടുണ്ട്.
First Published :June 13, 2025 10:33 PM IST