2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കുകയാണ്.മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, അഭിഭാഷകനായ എം.എൽ.ശർമ എന്നിവരാണ് ഹർജി നൽകിയത്.
ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ശർമ്മ അഭ്യർത്ഥിച്ചു. കേസ് തിങ്കളാഴ്ച ലിസ്റ്റ് ചെയ്യും എന്നായിരുന്നു ബെഞ്ചിന്റെ മറുപടി. ” ആളുകളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നു, അതുകൊണ്ട് ദയവായി ഇത് അടിയന്തിരമായി പട്ടികപ്പെടുത്തണം” എന്ന ആവശ്യം ശർമ്മ വീണ്ടും മുന്നോട്ട് വച്ചു. മിനിറ്റുകൾക്ക് ശേഷം, മുതിർന്ന അഭിഭാഷകൻ സി യു സിംഗ് റാമും ഭൂഷണും നൽകിയ പ്രത്യേക ഹർജി പരിഗണിച്ചു.
അടിയന്തര അധികാരം ഉപയോഗിച്ച് റാമിന്റെയും ഭൂഷണിന്റെയും ട്വീറ്റുകൾ നീക്കം ചെയ്തതായും അദ്ദേഹം വാദിച്ചു. ബിബിസി ഡോക്യുമെന്ററി സ്ട്രീം ചെയ്തതിന്റെ പേരിൽ അജ്മീറിലെ വിദ്യാർത്ഥികൾ നാടുവിട്ടുപോവേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി തടയാനുള്ള കേന്ദ്രത്തിന്റെ തീരുമാനം “അപരാധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്” എന്നും പരാതിക്കാർ ആരോപിച്ചു.
ഹർജികളിലെ ആവശ്യങ്ങൾ എന്താണ് ?
ബിബിസി ഡോക്യുമെന്ററി – I, II ഭാഗങ്ങൾ പരിശോധിക്കണമെന്നും 2002 ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും ഉത്തരവാദികളായ വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തന്റെ പൊതുതാൽപര്യ ഹർജിയിൽ താൻ ഭരണഘടനാപരമായ ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വാർത്തകളും വസ്തുതകളും റിപ്പോർട്ടുകളും അറിയാൻ ആർട്ടിക്കിൾ 19 (1) (2) പ്രകാരം പൗരന്മാർക്ക് അവകാശമുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനിക്കേണ്ടതുണ്ടെന്നും ശർമ്മ പറഞ്ഞു.
2023 ജനുവരി 21ലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് നിയമവിരുദ്ധവും ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച് അത് റദ്ദാക്കണമെന്നും അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെട്ടു.ബിബിസി ഡോക്യുമെന്ററിയിൽ ചില വസ്‌തുതകൾ ഉണ്ടെന്നും അത് തെളിവുകൾ ആണെന്നും ഇരകൾക്ക് നീതി ലഭിക്കുന്നതിന് ഈ തെളിവുകൾ ഉപയോഗപ്പെടുത്തണം എന്നും ഹർജിയിൽ പറയുന്നുണ്ട്.
വിവാദമായ ബിബിസിയുടെ ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ഒന്നിലധികം യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും നീക്കം ചെയ്യാന്‍ ജനുവരി 21 ന് കേന്ദ്രം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ബിബിസിയുടെ ഉടമ ആരാണ് ?
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി) യുണൈറ്റഡ് കിംഗ്‌ഡത്തിലെ രാജകീയ ചാർട്ടറിന് കീഴിൽ, പൊതു ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയാണ് ബിബിസി. യുണൈറ്റഡ് കിംഗ്ഡത്തിലെ ടെലിവിഷൻ രംഗത്ത് അതിന്റെ തുടക്കം മുതൽ 1954 വരെയും റേഡിയോ പ്രക്ഷേപണ രംഗത്ത് 1972 വരെയും ബിബിസിഎതിരാളികളില്ലാതെ വാഴുകയായിരുന്നു.
ബിബിസിയുടെ ചരിത്രം
1922-ൽ ഒരു സ്വകാര്യ കോർപ്പറേഷൻ എന്ന നിലയിലാണ് ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി ആരംഭിച്ചത്. ബ്രിട്ടനിലെ ആളുകൾക്കു മാത്രമേ ഇതിലെ സ്റ്റോക്ക് സ്വന്തമാക്കാനാകൂ. ഒരു പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1925-ൽ കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെട്ടു, 1927-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്ന പബ്ലിക് കോർപ്പറേഷൻ നിലവിൽ വന്നു. ആത്യന്തികമായി പാർലമെന്റിനോട് ഉത്തരവാദിത്തമുണ്ടെങ്കിലും, ബിബിസിക്ക് അതിന്റെ പ്രവർത്തനങ്ങളിൽ ഏതാണ്ട് പൂർണ സ്വാതന്ത്ര്യം ഉണ്ട്.
ബ്രിട്ടീഷ് രാജാവാണ് ബിബിസി ട്രസ്റ്റിലെ അംഗങ്ങളെ നിയമിക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ട്രസ്റ്റ് ചെയർമാന്റെ നേതൃത്വത്തിലുള്ള 12 പേരുള്ള ഒരു സ്വതന്ത്ര പാനലാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ബിബിസി തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും 1946-ൽ പുനരാരംഭിച്ചു. 1964-ൽ BBC അതിന്റെ രണ്ടാമത്തെ ചാനൽ ആരംഭിച്ചു, 1967-ൽ യൂറോപ്പിലെ ആദ്യത്തെ കളർ ടെലിവിഷൻ സേവനം ആരംഭിച്ചു. 1954-ലെ ടെലിവിഷൻ നിയമം വരെ യുണൈറ്റഡ് കിംഗ്ഡത്തിലെ ടെലിവിഷൻ സേവനത്തിൽ ബിബിസി അവരുടെ കുത്തക നിലനിർത്തി.
1955-ൽ ഇൻഡിപെൻഡന്റ് ടെലിവിഷൻ അതോറിറ്റി (പിന്നീട് ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസ് ഒരു വാണിജ്യ ചാനൽ സ്ഥാപിച്ചു. 1982-ൽ ബ്രിട്ടനിൽ രണ്ടാമത്തെ വാണിജ്യ ചാനലും സംപ്രേക്ഷണം ആരംഭിച്ചു. 1970-കളുടെ തുടക്കത്തിൽ പ്രാദേശിക വാണിജ്യ പ്രക്ഷേപണം അനുവദിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചതോടെ റേഡിയോ പ്രക്ഷേപണ രംഗത്തും ബിബിസിയുടെ കുത്തക ഇല്ലാതായി.
ബിബിസി വേൾഡ് സർവീസ്
1932-ൽ എംപയർ സർവീസ് എന്ന പേരിൽ ബിബിസി ആഗോള തലത്തിൽ സർവീസ് ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഏകദേശം 120 ദശലക്ഷം ആളുകളിലേയ്ക്ക് 40-ലധികം ഭാഷകളിൽ ബിബിസി വാർത്തകളെത്തി. വേൾഡ് സർവീസ് ടെലിവിഷൻ 1991-ൽ പ്രക്ഷേപണം ആരംഭിച്ചു. 1997-ൽ ബിബിസി ന്യൂസ് 24 എന്ന പേരിൽ 24 മണിക്കൂർ വാർത്താ ചാനൽ നിലവിൽ വന്നു. ടെലിവിഷൻ പ്രോഗ്രാമിംഗിന്റെ അന്താരാഷ്ട്ര സിൻഡിക്കേഷനിൽ ബിബിസിയും ഭാഗമാണ്.
ഓൾ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്റ് സ്മോൾ, ഡോക്‌ടർ ഹൂ, മിസ്റ്റർ ബീൻ, അപ്പ്സ്റ്റെയേഴ്സ്, ഡൗൺസ്റ്റേയേഴ്സ് തുടങ്ങിയ പരമ്പരകൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പബ്ലിക് ബ്രോഡ്‌കാസ്റ്റിംഗ് സേവനത്തിലൂടെ സംപ്രേഷണം ചെയ്തിട്ടുണ്ട്. ബ്രിട്ടാനിക്കയുടെ ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച് യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രക്ഷേപണത്തിന്റെ എല്ലാ മേഖലയിലും ബിബിസിക്ക് കുത്തക ഉണ്ടായിരുന്നു. 1922 മുതൽ 1927 വരെ ജോൺ റീത്ത് (പിന്നീട് ലോർഡ് റീത്ത് എന്നറിയപ്പെട്ട) ബിബിസിയുടെ ജനറൽ മാനേജരും 1927 മുതൽ 1938 വരെ ഡയറക്ടർ ജനറലും കോർപ്പറേഷന്റെ ആദ്യകാലത്തെ സുപ്രധാന വ്യക്തിയുമായിരുന്നു.
1936-ൽ, ലോകത്തിലെ ആദ്യത്തെ റെഗുലർ ടെലിവിഷൻ സേവനത്തിന്റെ വികസനത്തിനും ബ്രിട്ടീഷ് ദ്വീപുകളിലുടനീളം റേഡിയോ പ്രക്ഷേപണത്തിന്റെ വികസനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. പൊതുസേവന സംപ്രേക്ഷണം എന്ന അദ്ദേഹത്തിന്റെ ആശയം യുണൈറ്റഡ് കിംഗ്ഡത്തിൽ വിജയിക്കുകയും മറ്റ് പല രാജ്യങ്ങളും അതിൽ നിന്നും പ്രചോദം ഉൾക്കൊള്ളുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.