ചൈനയുമായുള്ള അതിര്‍ത്തി കരാര്‍ ഇന്ത്യയ്ക്ക് വലിയ വിജയമാകുന്നത് എങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമോ?
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (LAC) പട്രോളിംഗ് പുനരാരംഭിക്കുന്നതിന് ഇന്ത്യയും ചൈനയും കരാറിലെത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 2020ല്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. 17 റൗണ്ട് നയതന്ത്ര ചര്‍ച്ചകള്‍ക്കും 21 റൗണ്ട് സൈനികതല ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇരുരാജ്യങ്ങളിലും ഇപ്പോള്‍ സമവായത്തിലെത്തിയത്.
ഇരുരാജ്യങ്ങളും അംഗീകരിച്ച പുതിയ കരാറിലൂടെ ഇന്ത്യന്‍ സൈന്യത്തിന് തങ്ങളുടെ പഴയ പട്രോളിംഗ് പോയിന്റുകളായ ഡെപ്‌സാംഗ്, ഡെംചോക് പ്രദേശങ്ങളില്‍ വീണ്ടും പട്രോളിംഗ് ആരംഭിക്കാന്‍ കഴിയും. ഡെപ്‌സാംഗ് സമതലങ്ങള്‍ ലഡാക്കിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഡെംചോക് പ്രദേശം ലഡാക്കിന്റെ തെക്ക് ഭാഗത്താണ്. ഇവയെച്ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും തര്‍ക്കത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല.
എന്നാല്‍ ഗോഗ്ര ഹോട്ട് സ്പ്രിംഗ്, പാംഗോംഗ് തടാകം, ഗാല്‍വാന്‍ താഴ്‌വര എന്നിങ്ങനെ ഇന്ത്യയും-ചൈനയും നേരിട്ട് ഏറ്റുമുട്ടിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. സൈനികപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് ഡെപ്‌സാംഗ് സമതലം. കാരക്കോറം ചുരത്തിലെ ദൗലത് ബെഗ് ഓള്‍ഡിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇന്ത്യന്‍ സൈന്യം സഞ്ചരിക്കുന്ന 15 കിലോമീറ്ററോളം പ്രദേശം കൈയേറാന്‍ ചൈന ശ്രമിച്ചതും സംഘര്‍ഷമുണ്ടാക്കിയിരുന്നു.
advertisement
ഇന്ത്യയും ചൈനയും 3448 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ഇന്ത്യയിലെ 90000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തര്‍ക്കപ്രദേശമായ അക്‌സായ് ചിന്‍ മേഖലയിലെ 38000 ചതുരശ്ര കിലോമീറ്റര്‍ ലഡാകിന്റെ ഭാഗമാണെന്ന് ഇന്ത്യയും വാദിക്കുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമോ?
അതിര്‍ത്തി തര്‍ക്കങ്ങളില്‍ സമവായമുണ്ടായ സ്ഥിതിയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. നിക്ഷേപ നയങ്ങള്‍ മോദി സര്‍ക്കാര്‍ കര്‍ശനമാക്കിയതും ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 300ലധികം ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതും ഇന്ത്യയിലെ ചൈനീസ് സംരംഭങ്ങളെ ബാധിച്ചു.
advertisement
ഇരുരാജ്യങ്ങളുടെയും ബന്ധം വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുന്നതോടെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാനസര്‍വീസുകളും പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വര്‍ഷം മുമ്പാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസ് അവസാനിപ്പിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയായിരുന്നു ഈ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധവും പഴയപടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാന വ്യാപാര പങ്കാളികളിലൊരാളാണ് ചൈന. ടെലികോം ഹാര്‍ഡ് വെയറുകളും മറ്റും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം കൂടിയാണ് ചൈന.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 23, 2024 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചൈനയുമായുള്ള അതിര്‍ത്തി കരാര്‍ ഇന്ത്യയ്ക്ക് വലിയ വിജയമാകുന്നത് എങ്ങനെ?