തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിർ നായിക്കിനെ ഒമാനില്‍ നിന്ന് നാടുകടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 23ന് സാക്കിര്‍ ഒമാന്‍ സന്ദര്‍ശിക്കാനിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. മതപ്രഭാഷണത്തിനായിട്ടാണ് സാക്കിര്‍ ഒമാനിലെത്തുന്നത്. ‘ഖുറാന് ലോകത്തിന്റെ ആവശ്യം’, എന്ന വിഷയത്തിലാണ് ആദ്യ പ്രഭാഷണം. ‘പ്രവാചകന് മുഹമ്മദ്: മനുഷ്യരാശിയോട് ദയ കാണിക്കുന്നു’ എന്ന വിഷയത്തിലാണ് രണ്ടാമത്തെ പ്രഭാഷണം.
ഈ സാഹചര്യത്തില്‍ സാക്കിര്‍ നായിക് എന്ന വ്യക്തിയെപ്പറ്റി കൂടുതലറിയാന്‍ ശ്രമിക്കുകയാണ് ഇവിടെ. യഥാര്‍ത്ഥത്തില്‍ ആരാണ് സാക്കിര്‍ നായിക്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് മേല്‍ ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്? കൂടുതലറിയാം.
സക്കീര്‍ നായികിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തിന്?
2016 വര്‍ഷത്തിന്റെ ആദ്യ പകുതിയോടെയാണ് സാക്കിര്‍ നായികിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുന്നത്. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന നായിക് മലേഷ്യയിലേക്ക് കടക്കുകയായിരുന്നു.
Also read- യുഎഇ ഗോള്‍ഡന്‍ വിസ; ഇന്ത്യയിലെ സമ്പന്നര്‍ക്ക് വഴിത്തിരിവാകുന്നത് എങ്ങനെ?
2018ലെ പിടിഐ റിപ്പോര്‍ട്ട് പ്രകാരം നായികിന് മലേഷ്യയില്‍ ഒരു സ്ഥിരതാമസ സൗകര്യവും ലഭിച്ചിരുന്നു. മലേഷ്യന്‍ നിയമങ്ങള്‍ ലംഘിക്കാത്തിടത്തോളം കാലം നായികിന് മലേഷ്യയില്‍ താമസിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നാണ് വിവരം. അതേസമയം 2022ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധാനം ഏര്‍പ്പെടുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം എര്‍പ്പെടുത്തിയത്.
സാക്കിര്‍ നായിക് ഭീകരവാദികളെ പ്രശംസിക്കുന്ന രീതിയിലാണ് പ്രഭാഷണങ്ങള്‍ നടത്തുന്നതെന്നും അവ രാജ്യത്ത് അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല യുകെയിലും സക്കീര്‍ നായികിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. തെരേസ മേയ് യുകെയുടെ ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ് ഇദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഭീകരവാദിയായ ഒസാമ ബിന്‍ലാദനെ പുകഴ്ത്തുന്ന രീതിയില്‍ പ്രഭാഷണം നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിന് യുകെയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം
സാക്കിർ നായിക്, ഇസ്ലാം മതത്തിലേക്കുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യബോംബ്, എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഹിന്ദു മതത്തെയും ദൈവങ്ങളെയും അപമാനിക്കുന്ന രീതിയിലും ഇദ്ദേഹം പ്രഭാഷണം നടത്തിയെന്നും മന്ത്രാലയം ആരോപിക്കുന്നു.
Also read- കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ ഭീഷണി എന്തു കൊണ്ട്?
ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ നായിക് പ്രചോദനം നല്‍കിയെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജമ്മുകശ്മീര്‍, കേരള, കര്‍ണ്ണാടക, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐആര്‍എഫിന്റെ പ്രചരണാര്‍ത്ഥം ഗള്‍ഫ് രാജ്യങ്ങളിലേക്ക് നായിക് പോകുന്നുണ്ടെന്നും സംഘടനയ്ക്കായി ധനസമാഹരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം യുവാക്കള്‍ക്കിടയിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയിലും സാമൂഹിക ധ്രൂവീകരണമുണ്ടാക്കാനാണ് ഈ പണമുപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പീസ് ടിവി
അതേസമയം നായിക് സ്വന്തമായി ഒരു ടിവി നെറ്റ് വര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്. പീസ് ടിവി എന്നാണ് ഇത് അറിയപ്പെടുന്നത്. നിരോധനം ഏര്‍പ്പെടുത്തിയിട്ടും 200 മില്യണ്‍ ജനങ്ങള്‍ക്കിടയിലേക്കാണ് ഈ ടിവി പ്രചാരം നേടിയത്. ലോര്‍ഡ് പ്രൊഡക്ഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് പീസ് ടിവി. പീസ് ടിവി ഉറുദുവിന്റെ ലൈസന്‍സ് ക്ലബ് ടിവിയ്ക്കാണ്. നായിക്കിന്റെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് ലിമിറ്റഡാണ് ഇവയുടെ മാതൃ കമ്പനി.
ദുബായില്‍ നിന്ന് ഇംഗ്ലീഷ്, ബംഗാളി, ഉറുദു എന്നീ ഭാഷകളില്‍ സൗജന്യ സംപ്രേഷണം ചെയ്യുന്ന ചാനലാണിത്.അതേസമയം നായികിന്റെ പീസ് ടിവിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല. ശ്രീലങ്ക, ബംഗ്ലാദേശ്, കാനഡ, യുകെ എന്നിവിടങ്ങളിലും പീസ് ടിവിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രമേയം സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ നിരവധി രാജ്യങ്ങളില്‍ പീസ് ടിവിയ്ക്കെതിരെ നിയമനടപടിയെടുത്തിട്ടുമുണ്ട്.
സക്കീര്‍ നായികിന്റെ വിവാദങ്ങള്‍
2016ലാണ് ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടത്. ഇതില്‍ 17 പേര് വിദേശികളായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം, 2019ല്‍ ശ്രീലങ്കയിലും ഭീകരാക്രമണം നടന്നിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഈ സ്ഫോടനത്തില്‍ 45 കുട്ടികളും നാല്‍പ്പത് വിദേശികളുമുള്‍പ്പടെ കൊല്ലപ്പെട്ടത് ഏകദേശം 250 പേരാണ്. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരസംഘടനകള്‍ തങ്ങളുടെ പ്രചോദനമായി പ്രഖ്യാപിച്ചത് സാക്കിര്‍ നായികിന്റെ പേരായിരുന്നു.
Also read- വിഷവാതകം കൊന്ന ഭോപ്പാൽ; 1984ൽ സംഭവിച്ചതെന്ത്?
നായികിന്റെ പ്രഭാഷണങ്ങള്‍ തങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്നാണ് ചില ഭീകരര്‍ പറഞ്ഞത്. ഐഎസിലേക്ക് ചേരാന്‍ തങ്ങള്‍ക്ക് പ്രചോദനമായതും സാക്കിര്‍ നായികിന്റെ വാക്കുകളാണെന്നാണ് മറ്റുചിലര്‍ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ സംഘടിപ്പിച്ച നാഷണല്‍ തൗഹീത് ജമാഅത്തിന്റെ നേതാവ് സഹ്റാന്‍ ഹാഷിം നായിക്കിനെ അഭിനന്ദിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ആ സംഭവങ്ങളിലൊന്നും തനിക്ക് പങ്കില്ലെന്ന രീതിയിലാണ് നായിക് പിന്നീട് സംസാരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.