സിനിമാ താരം കനകലത അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ചു. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷത്തോളം നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചു
തിരുവനന്തപുരം: പ്രശസ്ത സിനിമാ താരം കനകലത അന്തരിച്ചു. 63 വയസായിരുന്നു. ഏറെ നാളായി മറവിരോഗ ബാധിതയായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചതമായ മുഖമാണ് നടി കനകലതയുടേത്. വിവിധ ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ചു. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷത്തോളം നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചു.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി. 1980ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.
2023ൽ റിലീസായ പൂക്കാലം എന്ന സിനിമയാണ് കനകലതയുടെ മലയാളത്തിലെ അവസാന സിനിമ. ചില്ല്, കരിയിലക്കാറ്റ് പോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, വർണ്ണപകിട്ട്, എന്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 എന്നിവയാണ് കനകലതയുടെ പ്രധാന സിനിമകൾ.
advertisement
തനിച്ച് ഭക്ഷണം പോലും കഴിക്കാനാവാതെ ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് മലയാള സിനിമയിലെ പ്രിയനടി കടന്നുപോയത്.
പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച കനകലതയില്‍ 2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 2005ൽ വിവാഹ മോചിതയായ കനകലതയ്ക്ക് മക്കളില്ല. സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു താമസം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 06, 2024 9:51 PM IST