കൊച്ചി: പ്രതിഫലം സംബന്ധിച്ച് നിർദ്ദേശം നൽകാനാവില്ലെന്നാണ് താരസംഘടനയായ 'അമ്മ'യുടെ തീരുമാനം. സംഘടനയുമായി ആലോചിച്ചല്ല താരങ്ങൾ പ്രതിഫലം നിശ്ചയിക്കുന്നത്. നിർമ്മാതാവും താരങ്ങളും തമ്മിലുള്ള ഇടപാടാണ് ഇത്. മാത്രമല്ല പ്രതിഫലം വ്യക്തിപരമായ തീരുമാനമാണ്. അതിനാൽ പ്രതിഫലം കുറയ്ക്കണമെന്ന് നിർദ്ദേശിക്കാൻ സംഘടനയ്ക്ക് കഴിയില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
ഏതെങ്കിലും താരത്തിന് പ്രതിഫലം കൂടുതലാണെങ്കിൽ അയാളെ ഒഴിവാക്കി പ്രതിഫലം കുറഞ്ഞ താരത്തെ വച്ച് അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും താരസംഘടന അയച്ച കത്തിൽ സൂചിപ്പിക്കുന്നു.
പഴയ പടങ്ങൾ പൂർത്തിയാകാതെ പുതിയ പടങ്ങളിൽ അഭിനയിക്കരുതെന്ന് നിർമ്മാതാക്കളുടെ ആവശ്യവും താരസംഘടന തള്ളിക്കളഞ്ഞു. പടങ്ങൾ തുടങ്ങുമ്പോൾ അഭിനയിക്കരുതെന്ന് പറയാൻ സംഘടനയ്ക്ക് കഴിയില്ല. തൊഴിൽ നിഷേധിക്കുവാൻ സംഘടനയ്ക്ക് അധികാരമില്ല. എന്നാൽ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും എടുക്കുന്ന നിലപാടുകളെ 'അമ്മ'യും പിന്തുണയ്ക്കും.
TRENDING:ഗർഭിണിയാകാതിരിക്കാൻ നിക്ഷേപിച്ച കോപ്പർ ടി രണ്ടുവർഷത്തിനുശേഷം പിറന്ന ശിശുവിന്റെ കൈയിൽ
[NEWS]പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണും ഊഞ്ഞാലും; കൊല്ലം റൂറലിൽ ആറു സ്റ്റേഷനുകള്‍ ഇനി ശിശുസൗഹൃദം
[PHOTO]
പഴയ ചിത്രങ്ങൾ ആദ്യം റിലീസ് ചെയ്ത ശേഷം പുതിയ ചിത്രങ്ങൾ റിലീസ് ചെയ്താൽ മതിയെന്നാണ് തീരുമാനമെങ്കിൽ അതിനൊപ്പം അമ്മ ഉണ്ടാകുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഫോൺ നമ്പരുകൾ കൈമാറുന്നവർ താരങ്ങളുടെ സമ്മതം വാങ്ങിയിട്ട് നൽകണം എന്ന നിർദ്ദേശം സിനിമാ മേഖലയിലെ എല്ലാ പ്രവർത്തകർക്കുമായി 'അമ്മ' നൽകിയിട്ടുണ്ട്.
ഫെഫ്ക മേയ്ക്കപ്പ് യൂണിയനിലെ അംഗങ്ങളെ മേയ്ക്കപ്പിനായി നിയോഗിക്കണം എന്ന നിർദ്ദേശം അംഗങ്ങൾക്കും കൈമാറി. അടുത്ത കാലത്തുണ്ടായ ഷംന കാസിം ബ്ലാക് മെയിൽ കേസിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം. സ്വന്തം നിലയ്ക്ക് മേയ്ക്കപ്പ്മാനെ വച്ച് 'പുലിവാല് ' പിടിക്കരുതെന്നും ഓർമ്മിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AMMA, Amma malayalam film, Kerala Film Producers Association