'അസാധ്യം! ഒരുമിച്ച് സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഡെന്നീസ് ജോസഫിന്റെ മറുപടി അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ
Last Updated:
ആ നല്ല മനുഷ്യൻ ഉയരങ്ങളിലേ സ്വർഗത്തിലേക്ക് ചിറകടിച്ചു ഉയരുന്നത് ഞാൻ കാണുന്നു. മാലാഖാമാർക്കായി ഒരു തിരക്കഥ എഴുതാൻ...'
മരിക്കുന്നതിനു പത്തു ദിവസം മുമ്പ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫുമായി ഉണ്ടായ ഒരു സംഭാഷണം ഓർത്തെടുക്കുകയാണ് സംവിധായകൻ ഭദ്രൻ. 'ഈ പരാക്രമികളെ ഓർമ്മ ഉണ്ടോ' എന്ന് ചോദിച്ച് ഡെന്നീസ് ജോസഫ് വാട്സ് ആപ്പിൽ ഒരു ചിത്രം അയച്ചിരുന്നു. അത് ജോഷിയും ഭദ്രനും ഡെന്നിസും ആയിരുന്നു. മുഖപക്ഷം നോക്കാതെ മനസ്സിൽ വരുന്നത് വെട്ടിത്തുറന്ന് പറയുന്ന ഡെന്നിസിനെ അനുസ്മരിക്കുകയാണ് ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച തന്റെ കുറിപ്പിൽ.
ഡെന്നിസെ നമുക്ക് ചേർന്ന് ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉത്തരം മുഖത്തടിക്കും പോലെ വന്നു.അസാധ്യം. 'താൻ വേറെ ലെവൽ ആണ്. നമ്മൾ ഒത്തുചേർന്നാൽ ഭൂകമ്പം ഉറപ്പ്' - എന്നായിരുന്നു ഭദ്രന് അന്ന് ഡെന്നീസ് ജോസഫ് നൽകിയ മറുപടി.
'പ്രിയ ഡെന്നീസ് ജോസഫ് നമ്മെ വിട്ടു പോകുന്നതിനു ഏതാണ്ട് പത്തുദിവസം മുൻപ് വിട്ട ഒരു Whatsapp Pic. ഒപ്പം ഒരു അടിക്കുറിപ്പും ഉണ്ട്.
advertisement
'ഈ പരാക്രമികളെ ഓർമ്മ ഉണ്ടോ?'
ആ പ്രയോഗം എനിക്ക് നന്നേ ഇഷ്ടപെട്ടതുകൊണ്ട് കുറെ നേരം ചിരിച്ചുപോയി.
അത് ജോഷിയും ഞാനും ഡെന്നിസും ആയിരുന്നു.
ആ ചങ്ങാതി അങ്ങനെയാണ്.
മുഖപക്ഷം നോക്കാതെ മനസ്സിൽ വരുന്നത് വെട്ടിത്തുറന്ന് പറയും.
അന്നേ തോന്നിയിരുന്നു ഈ ഫോട്ടോ സൂക്ഷിക്കപ്പെടേണ്ടതാണെന്ന്.
ഇന്ന് ആ വേർപാട് ഒരു നൊമ്പരം ആയി മനസ്സിൽ കെട്ടിക്കിടക്കുന്നു.
എന്റെ വിരലുകൾക്കിടയിൽ പുകയാതെ നിൽക്കുന്ന 555 സിഗരറ്റ് കണ്ടു അനവധി ആൾക്കാർ വിളിക്കുകയുണ്ടായി.
'അപ്പോൾ പണ്ട് പണ്ട് പുകവലിക്കാരൻ ആയിരുന്നു അല്ലേ?'.
advertisement
സത്യത്തിൽ, ഡെന്നീസിന്റെ പോക്കറ്റിലെ പാക്കറ്റിൽ നിന്ന് അനുവാദമില്ലാതെ കരസ്ഥമാക്കിയ ഒരു സിഗരറ്റ് ആയിരുന്നു അത്. അതിൽ കുത്തി നിറച്ച ടുബാക്കോ കത്തുന്നതിനു മുൻപുള്ള ഗന്ധത്തിനു ഒരു മാസ്മരികത അനുഭവപ്പെടുമായിരുന്നു.
അത്രേയൊള്ളൂ, പുകവലി എനിക്ക് ശീലമായിരുന്നില്ല.
പിൽക്കാലത്തു, എല്ലാം ഉപേക്ഷിച്ച ഒരു സ്വാത്വികൻ ഡെന്നിസും ആയിട്ടായിരുന്നു എനിക്ക് കൂടുതൽ ചങ്ങാത്തം.
വരും കാലത്തിനു ഇങ്ങനെയൊരു സ്ക്രീൻറൈറ്ററുടെ പിറവി ഉണ്ടാവില്ല.
മുപ്പതു വയസിനു മുൻപേ,
മലയാള സിനിമയിൽ പിറക്കുന്ന സിനിമകളുടെ ഛായാചിത്രം മാറ്റിക്കുറിച്ചു അയാൾ.
advertisement
ഞാൻ ചോദിച്ചിട്ടുണ്ട് എപ്പോഴോ,
'ഡെന്നിസെ നമുക്ക് ചേർന്ന് ഒരു സിനിമ ചെയ്യണം. ഉത്തരം മുഖത്തടിക്കും പോലെ വന്നു .
'അസാധ്യം...'
'താൻ വേറെ ലെവൽ ആണ്. നമ്മൾ ഒത്തുചേർന്നാൽ ഭൂകമ്പം ഉറപ്പ്'.
അത് അദ്ദേഹത്തിന്റെ പച്ചയായ ഭാഷയാണ്. എന്നോട് സഹകരിക്കാനുള്ള ഇഷ്ടക്കേടു കൊണ്ടോ ഒഴിവാക്കാനോ ഒന്നുമായിരുന്നില്ല. എന്റെ ചിന്തകളെ എന്നും ആയിരം നാവുകളോടെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.
'അയ്യർ ദി ഗ്രേറ്റ്' നെ ഒരു അത്ഭുതമായി പറയാറുണ്ടായിരുന്നു.
മലയാളസിനിമയിലെ രണ്ടു മഹാരഥന്മാരുടെ വ്യത്യസ്ത സിനിമകൾ മുഴുവനും തന്നെ ഡെന്നീസിന്റെ സംഭാവനകൾ ആയിരുന്നില്ലേ?
advertisement
ഉപേക്ഷിച്ചു തള്ളിയ മൂലക്കല്ലിനെ സ്വർണഗോപുരം ആക്കാനും 'ന്യൂഡൽഹി'ക്കു കഴിഞ്ഞു. വിൻസെന്റ് ഗോമസിനെ മലയാളിയുടെ ചക്രവർത്തിയാക്കി.
എത്രയെത്ര വ്യത്യസ്ത കഥകൾ ഇവർക്കായി ജനിച്ചു. എന്നിട്ടുമെന്തേ അയാൾ അന്തർമുഖനായി?
സിനിമാലോകം കണ്ടെത്തേണ്ട ഉത്തരമാണ്...
വിഴുങ്ങിയാൽ തൊണ്ടയിൽ മുഴക്കുന്ന സിനിമകളുടെ പുറകെ ഫാഷൻ പരേഡ് നടത്തുന്ന ഹീറോ സങ്കല്പത്തോട് ആ മഹാരഥൻ വിഘടിച്ചിരിക്കാം.
അവസാന ഘട്ടത്തിൽ എപ്പോഴോ ഒരു ഓട്ടോറിക്ഷയിൽ പ്രൊഡ്യൂസർ ആയ തോംസൺ ഗ്രൂപ്പിലെ ബാബുവിന്റെ വീട്ടിൽ ഡെന്നിസ് പോവുകയുണ്ടായി. മകളുടെ admission recommendationനുമായി. മടക്കം ഓട്ടോറിക്ഷയിൽ കയറുന്നതു കണ്ട് കാറിൽ വിട്ടു തരാം എന്ന് ബാബു പറഞ്ഞപ്പോൾ ഡെന്നിസ് ചിരിച്ചുകൊണ്ട്,
advertisement
'ഞാൻ ഓട്ടോയിൽ വന്നു ഓട്ടോയിൽ പോട്ടെ. ഞാൻ ഇപ്പോൾ സാധാരണക്കാരൻ ആണ്.'
ഡെന്നീസിന്റെ മരണശേഷം ബാബു എന്നോട് ഇത് ഷെയർ ചെയ്തപ്പോൾ മനസ്സിൽ ഒരു ഭാരം തോന്നി.
ആ പാവം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല! മരിച്ചു കഴിഞ്ഞപ്പോൾ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കുന്നു.
എന്തൊരു വിരോധാഭാസം!
ആ നല്ല മനുഷ്യൻ ഉയരങ്ങളിലേ സ്വർഗത്തിലേക്ക് ചിറകടിച്ചു ഉയരുന്നത് ഞാൻ കാണുന്നു.
മാലാഖാമാർക്കായി ഒരു തിരക്കഥ എഴുതാൻ...'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2021 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അസാധ്യം! ഒരുമിച്ച് സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഡെന്നീസ് ജോസഫിന്റെ മറുപടി അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ