മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ സിനിമയ്ക്കെതിരെ കേസ്. സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്.
അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമ തിയേറ്ററുകളിലെത്തിയത്.ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗത്തിന്‍റെ രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇതോടൊപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം.
നടന്‍ ഇർഷാദാണ് ചിത്രത്തിലെ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.