Mohanlal | 'ഗുഡ് ഈവെനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ'; നടൻ മോഹൻലാൽ അനശ്വരമാക്കിയ അഞ്ച് കഥാപാത്രങ്ങൾ

Last Updated:

ദാദാസാഹേബ് ഫാൽക്കെ പൗരസ്‌കാരം സ്വീകരിക്കുന്ന മോഹൻലാലിന്റെ കൈക്കുമ്പിളിൽ തടഞ്ഞ, ചുരുക്കം ചില ലാൽ വേഷങ്ങൾ ഇതാ, ഇവിടെ

മോഹൻലാൽ കഥാപാത്രങ്ങൾ
മോഹൻലാൽ കഥാപാത്രങ്ങൾ
ഇനിയൊരു ക്രിസ്തുമസ് കാലം കൂടിയായാൽ, 'ഗുഡ് ഈവെനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ' എന്ന വില്ലൻ ഡയലോഗുമായി നടൻ മോഹൻലാൽ മലയാള സിനിമയുടെ വില്ലനായി അവതരിച്ചിട്ട് 45 വർഷങ്ങൾ. അവിടെ തുടങ്ങി, നായകനായി, ഇന്ന് 'മലയാളത്തിന്റെ മോഹൻലാൽ അവതരിച്ച' എന്ന ടാഗ്‌ലൈനിൽ ഒരു സിനിമ പുറത്തിറങ്ങുമ്പോൾ, മോഹൻലാൽ എന്ന ഐക്കോണിക് ബ്രാൻഡ് വടവൃക്ഷമായി പടർന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു. എണ്ണിത്തിട്ടപ്പെടുത്തിയ സിനിമകളേക്കാൾ എണ്ണംപറഞ്ഞ വേഷങ്ങൾ പകർന്നാടിയ നടൻ ഇന്ന് മലയാള സിനിമയ്ക്കഭിമാനമായി ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാള മണ്ണിലേക്ക് എത്തിക്കുമ്പോൾ, ഫ്രയിം ബൈ ഫ്രയിം ആയി സിനിമാ പ്രേമികളുടെ മനസിലൂടെ മിന്നിമറിയുന്ന വേഷങ്ങൾ നിരവധി. ഒരു കടൽ കൈക്കുമ്പിളിൽ ഒതുങ്ങില്ലെന്നറിയാം. എങ്കിൽ ഒരു കൈക്കുടന്നയിൽ നിറയുന്ന വെള്ളം എത്രയോ, അത്രയുമായി കരുതാം ഇനിയൊരാൾക്കും ആവർത്തിക്കാനോ അനുകരിക്കാനോ കഴിയാത്ത വിധം അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച ഏതാനും കഥാപാത്രങ്ങളെ. കൈക്കുമ്പിളിൽ തടഞ്ഞ, ചുരുക്കം ചില ലാൽ വേഷങ്ങൾ ഇതാ, ഇവിടെ.
കിരീടം: മലയാള സിനിമയുടെ 'മുടിയനായ പുത്രൻ' സേതുമാധവൻ. പൊലീസുകാരനായി മകൻ വരുന്നതും കാത്തിരിക്കുന്ന കാക്കിക്കാരനായ പിതാവിന് അവൻ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയായി കാണാനാണ് വിധി. അച്ഛന്റെ സ്വപ്നം മാത്രമല്ല, സേതുവിലൂടെ രക്ഷപെടേണ്ടിയിരുന്ന ഒരു കുടുംബം തകർന്നടിയുന്ന കാഴ്ച കണ്ടു പ്രേക്ഷകർ. സേതുമാധവൻ എന്ന യുവാവിന്റെ വിഹ്വലതകൾ, ഉൾസംഘർഷങ്ങൾ എന്നിവ മോഹൻലാലിന്റെ തനിമചോരാത്ത അംഗവിക്ഷേപങ്ങളിലൂടെ സ്‌ക്രീനിൽ തെളിഞ്ഞു. ആദ്യമായി ഒരു ദേശീയാംഗീകാരം മോഹൻലാലിലേക്ക് എത്തിച്ചേർന്നത് ഈ കഥാപാത്രത്തിലൂടെ. ദേശീയ പുരസ്കാരങ്ങളിൽ സ്‌പെഷൽ മെൻഷൻ നൽകി ആ വർഷം അദ്ദേഹത്തെ തേടി ആദരമെത്തി
advertisement
ഭരതം: സഹോദരസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മലയാള സിനിമയ്ക്ക് ചൂണ്ടിക്കാട്ടാൻ ഒരാളുണ്ട്, ഗോപി എന്ന ഗോപിനാഥൻ. സ്വന്തം സഹോദരൻ ഈ ഭൂമുഖത്തില്ല എന്ന സത്യം മറച്ചുവച്ച്, സഹോദരിയുടെ വിവാഹം മുതൽ പരേതന്റെ ഉദകക്രിയ വരെ നടത്തേണ്ടി വരുന്ന നിസ്സഹായനായ യുവാവ്. എരിതീക്ക് നടുവിൽ പാടുന്ന രാമകഥാ ഗാനലയം... ഗോപിയുടെ ഉള്ളിലെ എരിയുന്ന കനലായി മാറുന്ന കാഴ്ച. ആ വർഷത്തെ മികച്ച നടനുള്ള സംസഥാന പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയ ചിത്രം
വാനപ്രസ്ഥം: കല ജീവിതത്തിന് വേണ്ടിയോ കല കലയ്ക്ക് വേണ്ടിയോ എന്ന ചർച്ചയ്ക്ക് കാലങ്ങളായി മാറ്റമേതും സംഭവിച്ചിട്ടില്ല. ഗൃഹസ്ഥനായ കലാകാരന്റെ ആത്മസംഘർഷങ്ങളെ കോറിയിട്ട 'വാനപ്രസ്ഥത്തിലെ' കുഞ്ഞൂട്ടൻ. പൂതനാവേഷം കെട്ടിയാടാൻ മിടുക്കനായ കുഞ്ഞൂട്ടൻ കുടുംബത്തിൽ കയറിയാൽ, ഭാര്യയുടെ പ്രാക്കും പരിവട്ടവും കേട്ടുവേണം വീണ്ടും അരങ്ങുണരുന്നത് വരെയുള്ള സമയം തള്ളിനീക്കാൻ. ആ വീട്ടിൽ അടുപ്പ് പുകയുന്ന കാര്യത്തിൽ കുഞ്ഞൂട്ടൻ എന്ന കഥകളി കലാകാരന് അധികമൊന്നും നൽകാൻ സാധിക്കുന്നില്ല. അയാളിൽ അനുരക്തയായ കൊട്ടാരത്തിലെ സുഭദ്ര തമ്പുരാട്ടി, ആ രക്തത്തിൽ പിറന്ന മകന് ജന്മം കൊടുക്കുമ്പോൾ പോലും കുഞ്ഞൂട്ടൻ എന്ന വ്യക്തിയേക്കാൾ അയാളിലൂടെ അരങ്ങിൽ പിറവിയെടുത്ത അർജുനനെ മാത്രമേ കാണുന്നുള്ളൂ. മികച്ച സിനിമയ്ക്കും നടനും ചിത്രസംയോജനത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ മലയാള മണ്ണിൽ എത്തിച്ച സിനിമ
advertisement
പാദമുദ്ര: ജാരസന്തതി എന്ന അധിക്ഷേപമേറ്റ് ജീവിക്കേണ്ടി വരുന്ന സോപ്പ് കുട്ടപ്പനായും, അയാളുടെ മുഖസാദൃശ്യം പേറുന്ന പിതാവ് മാതു പണ്ടാരമായും മോഹൻലാൽ ഇരട്ടവേഷങ്ങളിൽ നിറഞ്ഞാടിയ ചിത്രം. എന്തിനേയും അതിജീവിച്ചു വരുന്ന പോരാളിയാവണം നായകൻ എന്ന സങ്കൽപ്പത്തിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദം താങ്ങി ജീവിക്കേണ്ടി വരുന്ന കുട്ടപ്പനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ചിത്രം. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ സ്‌പെഷൽ ജൂറി പരാമർശം. കാലാതീതമായി മാറിയ ഭക്തിഗാനം 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാര മൂർത്തി ഓച്ചിറയിൽ...' ഈ സിനിമയിൽ നിന്നുമുള്ളതാണ്
advertisement
ഇരുവർ: സൗഹൃദത്തിന്റെയും അതിന്റെ തകർച്ചയുടെയും പരകോടിയായി കണക്കാക്കപ്പെടുന്ന ആനന്ദനും തമിൾസെൽവനുമായി മോഹൻലാലും പ്രകാശ് രാജും നിറഞ്ഞുനിന്ന ചിത്രം. എം.ജി. രാമചന്ദ്രൻ എന്ന എം.ജി.ആറിന്റെ പകർപ്പായി പകർന്നാടിയത് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. കരുണാനിധിയായിരുന്നു പ്രകാശ് രാജ്. പൗരുഷത്തിന്റെ പ്രതീകമായ മീശയും താടിയുമായി മലയാളത്തിൽ നിറഞ്ഞാടിനിന്ന മോഹൻലാലിനെ ഒരുപക്ഷേ പപ്പൻ പ്രിയപ്പെട്ട പപ്പന് ശേഷം ക്ലീൻ ഷേവ് ലുക്കിൽ അവതരിപ്പിച്ച ചിത്രമാണിത്. തിരഞ്ഞു നോക്കുമ്പോൾ, ഇന്ത്യൻ സിനിമ കണ്ട മഹാപ്രതിഭകളിൽ ഒരാളെ തുല്യനായ മറ്റൊരാൾ കഥാപാത്രരൂപത്തിൽ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ചത് ഇവിടെയാകാം
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal | 'ഗുഡ് ഈവെനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ'; നടൻ മോഹൻലാൽ അനശ്വരമാക്കിയ അഞ്ച് കഥാപാത്രങ്ങൾ
Next Article
advertisement
സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു
സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു
  • സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് 82-ാം വയസ്സില്‍ അന്തരിച്ചു.

  • 1999-ല്‍ ഗ്രാന്‍ഡ് മുഫ്തിയായി നിയമിതനായ ഷെയ്ഖ് അബ്ദുല്‍ അസീസ്, 1943-ല്‍ മക്കയില്‍ ജനിച്ചു.

  • അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം.

View All
advertisement