• HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്? ചോദ്യവുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്? ചോദ്യവുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Producer Shibu G Suseelan slams denying permission for film shooting in Kerala | ഫേസ്ബുക്ക് പോസ്റ്റുമായി നിർമ്മാതാവ്

ഷിബു ജി. സുശീലൻ

ഷിബു ജി. സുശീലൻ

  • Share this:
    ഒന്നും രണ്ടുമല്ല, സൂപ്പർസ്റ്റാർ ചിത്രം 'ബ്രോ ഡാഡി' ഉൾപ്പെടെ കേരളം വിട്ടത് ഏഴോളം മലയാള സിനിമകൾ. ടി.പി.ആർ. കുറയാതെ കേരളത്തിൽ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ നിലപാട് അറിയിക്കുകയും ചെയ്തു. ദിവസവേതനക്കാർ ഉൾപ്പെടുന്ന പല ചലച്ചിത്ര പ്രവർത്തകർക്കും വറുതിയുടെ കാലം വിട്ടൊഴിയാതെ സാഹചര്യത്തിൽ, ഈ കടുംപിടുത്തത്തെ ചോദ്യം ചെയ്യുകയാണ് നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

    'സർക്കാർ തീരുമാനിക്കും എന്ന് സിനിമ മന്ത്രി. സീരിയൽ ആകാം, പക്ഷേ സിനിമ പാടില്ല. എന്താ സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്? ഒരു പിടിയും കിട്ടുന്നില്ല.

    നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടുകൊണ്ട് തൊഴിൽ ചെയ്യാൻ അനുവാദം വാങ്ങി എടുക്കാൻ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കുക.

    ഇവിടെ കുറച്ചു പേർ മാത്രം സംസാരിക്കുന്നു. മുതിർന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാൻ തയാറാകണം. സിനിമയാണ് നിങ്ങളെ എല്ലാം വളർത്തിയത്. മാറി നിന്നിട്ട് കാര്യം ഇല്ല. നമുക്കും ജീവിക്കണം.'



    ഷൂട്ടിംഗ് ആരംഭിക്കാത്തതിലെ വൈഷമ്യം എത്രത്തോളം ഉണ്ടെന്ന് അറിയിച്ച് ഫെഫ്ക പ്രസ്താവന ഇറക്കിയിരുന്നു.

    മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത്‌ വമ്പൻ പ്രതിസന്ധിയാണ്‌. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ്‌ രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്‌. ഒന്നാം അടച്ചിടൽ സമയത്ത്‌, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക്‌ സഹായമായി തന്നത്‌ ആളൊന്നുക്ക്‌ 2000 രൂപയാണ്‌. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ്‌ ഗ്രൂപ്പുകളുടെ സി എസ്‌ ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക്‌ സാധിച്ചു.

    കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്‌ ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്‌, ചികിത്സാ സഹായം, ആശ്രിതർക്ക്‌ മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക്‌ ആത്മവിശ്വാസം പകരാനായി. ഏതാണ്ട്‌ 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു.

    രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്‌ ആളൊന്നിന്‌ 1000 രൂപസഹായമാണ്‌. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്‌, സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവർക്ക്‌ സ്വകാര്യ ആശുപത്രികളിലൂടെ വാക്സിനേഷൻ, കോവിഡ്‌ ബാധിതർക്ക്‌ ചികിത്സാ സഹായം, കുടുംബങ്ങൾക്ക്‌ മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക്‌ പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു.

    കൂടാതെ, ഓണക്കാലത്ത്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന അംഗങ്ങൾക്ക്‌ ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്ക്കരിച്ച്‌ വരികയുമാണ്‌. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക്‌ ഈ വിധം മുന്നോട്ട്‌ പോകാനുള്ള സാമ്പത്തിക ശേഷിയില്ല. നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ്‌ ആരംഭിച്ചു കഴിഞ്ഞു.

    കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌, ഷൂട്ടിഗ്‌ നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക്‌ അനുവാദം കൊടുത്തിട്ട്‌ ആഴ്ചകളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത്‌ പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ്‌ വാക്സിനെങ്കിലും സ്വീകരിച്ചവരാണ്‌. ഷൂട്ടിംഗിനുമുമ്പ്‌ പിസിആർ ടെസ്റ്റ്‌ എടുത്ത്‌, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്‌, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌, ഷൂട്ടിഗ്‌ ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട്‌ പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്‌. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക്‌ നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

    ഇപ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌? പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7-ഓളം സിനിമകളാണ്‌ തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്‌. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ്‌ തൊഴിൽ നഷ്ടമായിരിക്കുന്നത്‌. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക്‌ പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ്‌ പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട്‌ എത്രയും പെട്ടെന്ന് ഷൂട്ടിംഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
    Published by:user_57
    First published: