മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള ചലച്ചിത്രലോകത്ത് പുത്തൻ റിലീസുമായി ഒരു വെള്ളിയാഴ്ച. ഒരാൾപ്പൊക്കത്തിലെ പോസ്റ്ററുകളോ, ഫസ്റ്റ് ഷോയുടെ തിരക്കോ, കരഘോഷമോ, വലിയ സ്‌ക്രീനിൽ ആകാംക്ഷയോടെ പതിഞ്ഞ കണ്ണുകളോ പഴയപടിയില്ലെങ്കിലും ഓരോ പ്രേക്ഷകനും വേണ്ടി ഒരുങ്ങിയ അവരവരുടെ സ്‌ക്രീനിൽ കാഴ്ചവിരുന്നൊരുക്കി ആദ്യ ഷോയുടെ ശംഖൊലി മുഴങ്ങി. മാറിയ സാഹചര്യങ്ങൾക്കനുസൃതമായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ആദ്യമായി റിലീസ് ചെയ്ത മലയാളത്തിലെ താര ചിത്രമാവാനുള്ള നിയോഗം ജയസൂര്യയുടെ 'സൂഫിയും സുജാതയും' സ്വന്തമാക്കി.
ഒരു പ്രണയചിത്രം. പേര് സൂചിപ്പിക്കുംപോലെ സൂഫിയിൽ അനുരക്തയായ, സൂഫി പ്രണയിച്ച സുജാതയുടെ കഥ. മുൻപരിചയമേതുമില്ലാതെ, ഒരു ബസ് യാത്രക്കിടെ ആദ്യ കാഴ്ചയിൽ പ്രണയം മൊട്ടിടുന്ന ഈ ജോഡികൾ എവിടെയൊക്കെയോ മൊയ്തീനെയും കാഞ്ചനമാലയെയും ഓർമ്മപ്പെടുത്തും. അല്ലെങ്കിൽ അതിന് മുൻപോ ശേഷമോ ബിഗ് സ്‌ക്രീനിൽ കണ്ടു പരിചയിച്ച മറ്റേതോ കമിതാക്കളെ. പ്രണയത്തിന്റെ ആഴം അളക്കേണ്ട ഇടങ്ങളിൽ പത്മരാജന്റെ ഗന്ധർവനിൽ ആകൃഷ്‌ടയായ ഭാമ മനസ്സിലേക്കോടിയെത്തും. സൂഫിയുടെ ബാങ്ക് വിളി പോലും നർത്തകിയായ സുജാതയുടെ കഥക് ചുവടുകൾക്ക് താളം തീർക്കുന്നു.
ഒരു തനി യാഥാസ്ഥിതിക തറവാട്ടിലെ സംസാരശേഷിയില്ലാത്ത പെൺകുട്ടിയായാണ് സുജാതയുടെ അവതരണം. ബോളിവുഡിൽ നിന്നും നായികാ വേഷം ചെയ്യാൻ മുൻപും മലയാള സിനിമയിൽ നായികമാർ എത്തിയിട്ടുണ്ട്. സുജാതക്കായി അദിതി റാവു ഹൈദരിയെ കാസ്റ്റ് ചെയ്യാനുള്ള കാരണം പ്രധാനമായും നിഴലിക്കുന്നത് സ്ക്രിപ്റ്റ് പറയുന്ന മെയ്‌വഴക്കമുള്ള നർത്തകിയിലും പെരുവിരലുകൾ ഊന്നി നിലത്ത് ചുവടുറപ്പിക്കാൻ കഴിവുള്ള പെൺകുട്ടിയിലേക്കും ഉള്ള അകലം തോന്നിക്കാതിരിക്കാൻ പറ്റിയ ഒരു അഭിനേത്രി എന്ന നിലയ്ക്കാണ്. സുമുഖനും മിതഭാഷിയുമായ യുവാവായ സൂഫിയായി പുതുമുഖം ദേവ് മോഹനും ശ്രദ്ധ നേടുന്നു.
'സൂഫിയും സുജാതയും' താരചിത്രം എന്ന് വിളിക്കാൻ പ്രധാന കാരണമായ നായകൻ ജയസൂര്യ വളരെ കുറച്ചു മാത്രം സ്ക്രീൻ സമയം ലഭിച്ചിരിക്കുന്ന സുജാതയുടെ ഭർത്താവിന്റെ വേഷത്തിൽ എത്തുന്നു. ഭാര്യക്ക് ഒരു പൂർവ്വകാല പ്രണയമുണ്ടെന്ന് അറിയുമ്പോൾ അലോസരപ്പെടുന്ന ഭർത്താവാണ് ഡോ: വി.ആർ. രാജീവ് എന്ന ഈ കഥാപാത്രം. എന്നാൽ, കയ്യടക്കത്തോടെയുള്ള ഈ വേഷം സിനിമയുടെ പ്രധാന കഥാപാത്ര സൃഷ്‌ടിയായി പരിഗണിക്കാം.
ഭർത്താവെന്ന നിലയിൽ വേണ്ടത്ര പരിഗണ ലഭിക്കാത്തതിന്റെ നിരാശയും അവഗണയും അനുഭവിക്കുന്ന വ്യക്തിയായിട്ടു കൂടി മാനുഷിക മൂല്യങ്ങളുടെ പേരിൽ ഭാര്യയുടെ മനസ്സുകണ്ട് പ്രവർത്തിക്കുന്നയാളായി ജയസൂര്യയുടെ ഡോ: രാജീവ് ശ്രദ്ധനേടുന്നു. 'ജോസഫ്' സിനിമയിൽ ദിലീഷ് പോത്തൻ മികച്ച രീതിയിൽ അവതരിപ്പിച്ച പീറ്ററിന് ശേഷം ഏതാണ്ട് അതേ ഛായയിൽ മറ്റൊരു ഭർത്താവ് കഥാപാത്രത്തെ വെള്ളിത്തിരയിൽ കാണുന്നത് രാജീവിലൂടെയാണ്.
എം. ജയചന്ദ്രന്റെ സംഗീതം എടുത്തു പറയേണ്ടിയിരിക്കുന്നു. സിനിമയുടെ ഒഴുക്കിനെ നിയന്ത്രിക്കാൻ, ആവശ്യമായ ഇടങ്ങളിൽ നങ്കൂരമിടാൻ ആത്മാവിൽ മുട്ടിവിളിക്കുന്ന സംഗീതത്തിലൂടെ സാധിക്കുന്നു.
ഇക്കാലങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദു-മുസ്ലിം പ്രണയത്തിനു പിന്നിൽ ആരോപിക്കപ്പെടുന്ന 'ലവ് ജിഹാദ്' ഒരു ഡയലോഗിൽ, അല്ലെങ്കിൽ ഏതാനും ചില കഥാപാത്രങ്ങളുടെ നൈമിഷികമായ പരാമർശത്തിൽ മാത്രമായി ഒതുങ്ങുന്നു. ഇതിന്റെ ആഴത്തിലും പരപ്പിലേക്കും, അല്ലെങ്കിൽ പ്രണയത്തിനു പിന്നിൽ രാഷ്ട്രീയം കണ്ടെത്തുന്ന പ്രവണതയിലേക്കു സിനിമയെ ഇറക്കിവിടാതിരിക്കാൻ നാരാണിപ്പുഴ ഷാനവാസ് എന്ന സംവിധായകനും രചയിതാവും പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതായി കാണാം. അന്തർലീനമായ രാഷ്ട്രീയമോ സാമൂഹിക പ്രതിഫലനമോ ഉള്ളിലേക്ക് കടന്ന് ചെല്ലാത്തത്തിന്റെ ലക്ഷണങ്ങൾ സിനിമയിൽ പ്രകടമാണ്. പ്രണയകഥയെ പ്രണയത്തിന്റെ വീക്ഷണകോണിലൂടെ പൂർണ്ണമായും തയാറാക്കിയ ചിത്രമാണ് 'സൂഫിയും സുജാതയും'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.