Neru Review | കുഴിച്ചുമൂടാനാകാത്ത, കാണാത്ത ദൃശ്യത്തിന്റെ നേരും നെറിയും; വെൽക്കം ബാക്ക്, മോഹൻലാൽ

Last Updated:

സസ്പെൻസ് ഇല്ല, ത്രിൽ ഇല്ല എന്ന് ആദ്യമേ പറഞ്ഞെങ്കിലും ദൃശ്യത്തിലേതു പോലെ ജീത്തു ഇത്തവണയും 'പറ്റിച്ചു'

നേര്
നേര്
Neru review| മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചുള്ള സിനിമ എന്നാൽ മിനിമം ഗ്യാരന്റി പോരാ മലയാളി പ്രേക്ഷകർക്ക്. ഇത്തരമൊരു കീഴ്വഴക്കത്തിന് തുടക്കമിട്ടതിന് ജീത്തുവിനെ വേണം പറയാൻ. അതായിരുന്നു 'ദൃശ്യം' സിനിമയുടെ രണ്ടു ഭാഗങ്ങളും. എല്ലായിപ്പോഴും പോലെ 'നേര്' വരും മുൻപും സസ്പെൻസ് ഇല്ല, ത്രിൽ ഇല്ല എന്നൊക്കെ ജീത്തു ബിൽഡ്അപ്പ് കൊടുത്തെങ്കിലും, അതങ്ങു വെള്ളം തൊടാതെ ഇറക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അവർക്കറിയാം ഈ സംവിധായകൻ ദൃശ്യത്തിലേതു പോലെ 'പറ്റിക്കും' എന്ന്. ജീത്തു വീണ്ടും പണിപറ്റിച്ചു.
2023 എന്ന വർഷം അവസാനിക്കാനിരിക്കെ സൂപ്പർ സ്റ്റാർ മോഹൻലാൽ പോയവർഷങ്ങളിലേതു പോലെ കുറെയേറെ സിനിമകൾ ഇറക്കുകയോ ഹൈപ്പുകൾ നൽകുകയോ ചെയ്യാതെ പോയല്ലോ എന്ന് പരിഭവിച്ചുവെങ്കിൽ, അദ്ദേഹം ഒരു ചെറിയ ഇടവേളയെടുത്തതേയുള്ളൂ എന്ന് മനസിലാക്കുക. നേരിലെ അഡ്വക്കേറ്റ് വിജയമോഹൻ(ലാൽ) പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത ആരാധക ഹൃദയങ്ങളിലേക്കാണ് വീണ്ടും ഇറങ്ങിച്ചെല്ലുന്നത്.
ദൃശ്യത്തിന്റെ താളം ഒട്ടും കുറയാതെ തന്നെ നേരിലും എത്തിക്കാൻ ജീത്തു ജോസഫ്, ശാന്തിമായദേവി ടീമിന്റെ കഥ/തിരക്കഥ ശ്രദ്ധിച്ചിട്ടുണ്ട്. അന്ധയായ പെൺകുട്ടി, വീട്ടിൽ ആളൊഴിഞ്ഞ നേരത്ത് ബലാത്സംഗത്തിനിരയാവുന്ന കേസ് ഏറ്റെടുക്കാൻ എത്തുന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ എന്ന മോഹൻലാൽ വേഷം തിയേറ്ററിൽ നിറഞ്ഞ കയ്യടി നേടിയെങ്കിൽ, ഇതിലെ ഓരോ കഥാപാത്രവും ആ കയ്യടിക്ക് അർഹരാണ്.
advertisement
വീണ്ടുമൊരു കോർട്ട്റൂം ഡ്രാമയ്ക്കായി തിയേറ്റർ വാതിലുകൾ തുറക്കുമ്പോൾ, ത്രില്ലിൽ തുള്ളിച്ചാടാൻ സാധ്യതയുള്ളവർ മനസ്സിൽ ഒരു സീറ്റ്ബെൽറ്റ് ഉറപ്പിച്ചു വേണം ഇരിക്കാൻ.
വർഷങ്ങളായി വാദമുഖത്തു നിന്നും മാറിനിൽക്കുന്ന വിജയമോഹൻ അയാൾ പോലും അറിയാതെ ചരിത്രമായി മാറുന്ന കേസിൽ നീതിയുടെ കാവലാളാവാൻ നിയോഗിക്കപ്പെടുന്നു. അഹാന (ശാന്തിമായ ദേവി) എന്ന പഴയ സഹപ്രവർത്തകയുടെ നിർബന്ധപ്രകാരം ഒരിക്കൽ അഴിച്ചുവച്ച കുപ്പായം വീണ്ടും അണിയുമ്പോൾ, ഭൂതകാലത്തെ എതിരാളികൾ ഒരിക്കൽക്കൂടി വിജയമോഹന് എതിരായി നിൽക്കുന്നു.
കാഴ്ചവൈകല്യമുള്ള പെൺകുട്ടി ഇരയാക്കപ്പെടുമ്പോൾ എങ്ങനെ പ്രതിയിലേക്കെത്തി അയാൾക്ക് തക്കതായ ശിക്ഷ വാങ്ങിനൽകാം എന്ന ദുർഘടമായ സാഹചര്യത്തെ ജീത്തുവും സംഘവും രണ്ടര മണിക്കൂറിൽ പറയുമ്പോൾ സസ്പെൻസ് എന്നതിലേറെ ഒരു കഥയുടെ ആഖ്യാനത്തിന് പ്രസക്തിയേറുന്നു. ദൃശ്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രഭാകറും ഭാര്യ ഗീതാ പ്രഭാകറും കേബിൾ ടി.വി. ഓപ്പറേറ്റർ ജോർജ് കുട്ടിക്കും കുടുംബത്തിനും എതിരാളിയെങ്കിൽ, ഇവിടെ ശില്പിയായ മുഹമ്മദിനും ഭാര്യക്കും മകൾക്കും രാജ്യത്തെ തന്നെ ബിസിനസ് തലവന്മാരിൽ പ്രമുഖനെയും അയാളുടെ സ്വാധീനശക്തിളെയുമാണ് നേരിടേണ്ടി വരിക.
advertisement
ട്വിസ്റ്റുകളെ അതാതു സ്ഥാനങ്ങളിൽ, കൃത്യസമയത്ത് പ്രതിഷ്‌ഠിക്കുക എന്ന കർമമാണ് തിരക്കഥ ഏറ്റെടുത്തു വിജയിപ്പിച്ചത്. മലയാള സിനിമ ഉൾപ്പെടെ പരിചയിപ്പിച്ച നാടകീയത മുറ്റിയ കോടതികൾക്ക് പുറത്തേക്ക് യാഥാർഥ്യബോധമുള്ള ഒരു സെറ്റിലേക്കാണ് ഇവിടെ വാദപ്രതിവാദങ്ങൾ അരങ്ങേറുക.
നായകനായ മോഹൻലാൽ ഉൾപ്പെടെ ആടിത്തകർത്ത സിനിമയെങ്കിലും, നായികയായ അനശ്വര രാജന്റെ ട്രാൻസ്ഫോർമേഷൻ മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു. ടീനേജ് പെൺകുട്ടി വേഷങ്ങൾക്ക് ഒരു മുഖം എന്ന നിലയിൽ മലയാള സിനിമ കണ്ടുവന്ന അനശ്വര രാജൻ, ശാരീരികപീഡനത്തിന് ഇരയാക്കപ്പെടുന്ന പെൺകുട്ടിയുടെ മാനസികവ്യഥ സ്‌ക്രീനിൽ എത്തിച്ചു എന്ന് പറയുന്നതിനേക്കാൾ, കാഴ്ചവൈകല്യമുള്ള ഒരു വ്യക്തിയുടെ മാനറിസങ്ങളിലേക്ക് ഇറങ്ങിയതിലാണ് കൂടുതൽ സ്കോർ ചെയ്തത്. പീഡനത്തിനിരയായി കോടതിയും കേസുമായി മുന്നോട്ടു പോകുമ്പോൾ, എതിർഭാഗത്തിൽ നിന്നും നീചവും നിന്ദ്യവുമായ സാഹര്യങ്ങളെ എങ്ങനെവേണം ഇര കൈകാര്യം ചെയ്ത് നീതി കിട്ടുംവരെ അചഞ്ചലയായി നിൽക്കേണ്ടത് എന്ന് പറഞ്ഞുപഠിപ്പിക്കുക കൂടിയാണ് അനശ്വരയുടെ സാറ.
advertisement
കഥാപാത്രത്തിന്റെ പിതാവായി ജഗദീഷിന്റെ സ്വാഭാവികത നിറഞ്ഞ പ്രകടനവും സിനിമയിൽ അഭിനയത്തിന്റെ കാര്യമെടുത്താൽ ആദ്യം പറയേണ്ട വേഷങ്ങളിൽ ഒന്നാണ്.
ആക്ഷനും സ്റ്റൈലും വീരപരിവേഷവും വാരിക്കോരിയിട്ട സ്ക്രിപ്റ്റ് വേണ്ട മോഹൻലാലിന് തന്റെ അഭിനയപാടവം തെളിയിക്കാൻ. അത് കണ്ടുമനസിലാക്കുക തന്നെ പോംവഴി.
വിജയമോഹന്റെ എതിർപക്ഷം, അഥവാ, പ്രതിഭാഗം വക്കീലുമാരായ രാജശേഖറും മകൾ പൂർണിമയുമായി സിദ്ധിഖും പ്രിയാ മണിയും മികച്ച നിലയിൽ തങ്ങളുടെ വേഷങ്ങളെ സ്‌ക്രീനിലെത്തിച്ചു. മോഹൻലാലിനൊപ്പം സ്കോർ കാർഡിൽ പോയിന്റുകൾ നേടുന്ന എതിർഭാഗം വക്കീലായി സിദ്ധിഖ് തന്റെ വേഷം മികവുറ്റതാക്കി. പ്രിയാ മണിക്ക് മലയാളത്തിലേക്കുള്ള ഒരു നല്ല തിരിച്ചുവരവാണ് അഡ്വക്കേറ്റ് പൂർണിമ.
advertisement
നെടുനീളൻ വേഷമല്ലെങ്കിലും, ഗണേഷ്‌കുമാർ, ശാന്തിമായ ദേവി എന്നിവരും കഥയുടെ പൂർണതയിൽ നിർണായകമായി.
സ്ത്രീപക്ഷ സിനിമ എന്ന ലേബൽ ഒട്ടിച്ചിറങ്ങിയില്ല എങ്കിലും, ഇന്നിന്റെ സ്ത്രീയ്ക്കായി ജീത്തു ചമച്ച കഥയാണ് 'നേര്'. ആദ്യ ഷോട്ടിൽ തുടങ്ങി, ഒടുവിൽ ഇരക്കു നേരെ ക്യാമറ തിരിയുമ്പോൾ, ക്യാമറമാനെ തടയുന്ന വനിതാമാധ്യമപ്രവർത്തകയുടെ ഷോട്ടിൽ വരെ ഈ സിനിമ സ്ത്രീപക്ഷത്തു തന്നെയാണ്. പേരും, മുഖവും ഒരു മറയിൽ ഒതുങ്ങി, സ്ഥലപ്പേരുകളിൽ വാർത്താതലക്കെട്ടുകളിൽ പരാമർശിക്കപ്പെടുന്ന 'പെൺകുട്ടികൾ' ഉണ്ടായ നാട്ടിൽ, നേര് വിളിച്ചുപറയുന്ന ഇത്തരം സിനിമകൾ ചിലരെയെങ്കിലും പേടിപ്പെടുത്തുന്നുവെങ്കിൽ, അതാണ് ഈ ചിത്രത്തിന്റെ വിജയവും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Neru Review | കുഴിച്ചുമൂടാനാകാത്ത, കാണാത്ത ദൃശ്യത്തിന്റെ നേരും നെറിയും; വെൽക്കം ബാക്ക്, മോഹൻലാൽ
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement