കൊച്ചി: അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ രോഗാവസ്ഥയെ കുറിച്ച് അധികംപേർക്കും അറിവുണ്ടിയിരുന്നില്ല. 42 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ നടനും മുൻ എം പിയുമായ സുരേഷ് ഗോപി സുബിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തി.
സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി പിന്നാലെ ആയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു. അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ, കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്‍റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.
Also Read- ‘സുബി സുരേഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചു, പക്ഷെ’; ടിനി ടോം
ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഏതെങ്കിലും ഡോണര്‍ സ്നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍, നിയമത്തിന്‍റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്‍റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Also Read- ‘ഫെബ്രുവരിയിൽ വിവാഹം, ഏഴു പവന്റെ മാല വരെ റെഡിയാക്കി’; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി സുരേഷ് മടങ്ങി
സിനിമയില്‍ കല്‍പ്പന എന്തായിരുന്നു ടിവിയില്‍ അതായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ ആയാല്‍ പോലും സുബിയുടെ എനര്‍ജി അപാരമാണ്. നമ്മുക്ക് സന്തോഷം നല്‍കുന്ന ഹാസ്യ പരിപാടികളിലെ ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി. സുബിയോട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടകുറവുള്ളതായി തോന്നിയിട്ടില്ല. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമാണ് സുബിയുടെ മരണം – സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.