ന്യൂഡല്‍ഹി: 'ദി കാശ്മീര്‍ ഫയല്‍സ്'(The Kashmir Files) സംവിധായകന് വിവേക് അഗ്നിഹോത്രിയ്ക്ക്(Vivek Agnihotri) വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ദി കാശ്മീര്‍ ഫയല്‍സ്'. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിനെതിരെ ചില പ്രചരണങ്ങളും നടക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ് ചിത്രമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ട് മാര്‍ച്ച് 11 ന് ചിത്രത്തിന് റിലീസ് അനുമതി നല്‍കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസിന് മുന്‍പ് വിവേക് അഗ്നിഹോത്രിയ്ക്കെതിരെ ട്വിറ്ററിലൂടെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതോടെ അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. കൂടാതെ കാശ്മീരില്‍ ചിത്രത്തിന്റെ അവസാന ഷൂട്ടിങ്ങിനിടയില്‍ ഫത്വ പുറപ്പെടുവിച്ചിരുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവും നടിയുമായ പല്ലവി ജോഷി വെളിപ്പെടുത്തി.
കാശ്മീര്‍ ഫയല്‍സ് പ്രേക്ഷകരില്‍ പ്രത്യേകിച്ച് താഴ്വര വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയും ആ സമയത്ത് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത കശ്മീരി ഹിന്ദുക്കളില്‍ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഏകദേശം 630 സ്ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തതെങ്കിലും രാജ്യത്തുടനീളം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ ആളുകളുടെ മികച്ച പ്രതികരണങ്ങള്‍ കാരണമായി.
അനുപം ഖേര്‍, ദര്ശന് കുമാര്‍, മിഥുന് ചക്രബര്‍ത്തി, പല്ലവി ജോഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഗ്നിഹോത്രിയും സൗരഭ് എം പാണ്ഡെയും ചേര്‍ന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anupam kher, The Kashmir Files