• HOME
  • »
  • NEWS
  • »
  • film
  • »
  • പ്രതിഫലക്കാര്യത്തിൽ പ്രശ്ന പരിഹാരം; ജോജു പ്രതിഫലം കുറച്ചു , ടൊവിനോ ഉടൻ പ്രതിഫലം വാങ്ങില്ല

പ്രതിഫലക്കാര്യത്തിൽ പ്രശ്ന പരിഹാരം; ജോജു പ്രതിഫലം കുറച്ചു , ടൊവിനോ ഉടൻ പ്രതിഫലം വാങ്ങില്ല

ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് വ്യക്തമാക്കി

ടൊവിനോ തോമസ്, ജോജു ജോർജ്

ടൊവിനോ തോമസ്, ജോജു ജോർജ്

  • Share this:
    ചലച്ചിത്ര സംഘടനകളുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി നടന്‍മാരായ ടൊവിനോ തോമസും ജോജു ജോര്‍ജ്ജും പ്രതിഫലം ഉയര്‍ത്തിയെന്ന വിവാദത്തില്‍ പ്രശ്‌ന പരിഹാരം. ജോജു ജോര്‍ജ്ജ് പ്രതിഫലം കുറയ്ക്കും എന്ന നിലപാടിലെത്തി. ചിത്രം പുറത്തിറങ്ങിയ ശേഷം മാത്രമേ പ്രതിഫലം വാങ്ങുകയുള്ളൂവെന്ന് ടൊവിനോ തോമസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പ്രതിഫല പ്രശ്‌നം പരിഹരിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് വ്യക്തമാക്കി.

    കോവിഡിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ൻയിരുന്നു ചലച്ചിത്ര താരങ്ങളുടെയടക്കം പ്രതിഫലം കുറയ്ക്കാന്‍ തീരുമാനം. എന്നാല്‍ ഇതിനെ മറികടന്ന് ടൊവിനോ തോമസും ജോജുവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു പുറത്ത് വന്ന വര്‍ത്തകള്‍. അങ്ങനെയെങ്കിൽ ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതിയുണ്ടാവില്ല എന്ന തരത്തിലായിരുന്നു നിർമ്മാതാക്കളുടെ നിലപാട്.

    അബാം നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോജു ജോര്‍ജ്ജ് 50 ലക്ഷമാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. ഇത് 30 ലക്ഷമായി കുറയ്ക്കും. ടൊവിനോ ഇപ്പോള്‍ പ്രതിഫലം വാങ്ങിയിട്ടില്ല. സിനിമ റിലീസ് ചെയ്ത ശേഷം വിജയിച്ചാല്‍ നിര്‍മ്മാതാവ് നല്‍കുന്ന പ്രതിഫലം സ്വീകരിയ്ക്കും. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കാണെക്കാണെയില്‍' അഭിനയിയ്ക്കുന്നതിന് ഒരു കോടി രൂപയായിരുന്നു ടൊവിനോ തോമസിന്റെ പ്രതിഫലം.



    സിനിമകളുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് അടക്കം സമര്‍പ്പിച്ചപ്പോഴാണ് രണ്ടു താരങ്ങള്‍ പ്രതിഫലം കുറച്ചിട്ടില്ലെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് വിവരം തേടിയത്.

    സിനിമയില്‍ അഭിനയ്ക്കുന്നതിന് ഇതുവരെയും ടൊവിനോ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് 'കാണെക്കാണെയുടെ' നിര്‍മ്മാതാവ് ഷംസുദീന്‍ അസോസിയേഷനെ അറിയിച്ചു. ചിത്രം റിലീസായി അതില്‍ നിന്നുള്ള കളക്ഷന്‍ മനസിലാക്കിയ ശേഷമേ പ്രതിഫലക്കാര്യം തീരുമാനിക്കുക. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ നിലപാട് മയപ്പെടുത്തിയത്.

    മുതിർന്ന താരങ്ങളായ മോഹൻലാൽ ഉൾപ്പെടെ പ്രതിഫലം കുറച്ചിരുന്നു. മാസങ്ങളായി തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതും, റിലീസ് പ്രതീക്ഷിച്ച ചിത്രങ്ങൾ പുറത്തിറക്കാൻ സാധിക്കാതെ വന്നതും, ഷൂട്ടിംഗ് പൂർണതോതിൽ ആരംഭിക്കാൻ കഴിയാതെ വന്നതും സിനിമാ മേഖലയെ വലിയ തോതിൽ പിടിച്ചു കുലുക്കിയിരുന്നു. ദിവസ വേതനത്തിൽ പണിയെടുത്തിരുന്ന ചലച്ചിത്ര മേഖലയിലെ ജീവനക്കാർക്ക് ഉപജീവനം നഷ്‌ടപ്പെട്ട സ്ഥിതിവിശേഷമാണ് ഉണ്ടായത്. ചലച്ചിത്ര സംഘടനകൾ ഇടപെട്ട് ധനശേഖരണം നടത്തിയും മറ്റുമാണ് കഴിയുന്നത്ര പിടിച്ചു നിൽക്കാൻ സാഹചര്യം ഒരുക്കിയത്.
    Published by:user_57
    First published: