2024 ൽ സൗദി അറേബ്യയിൽ വധശിക്ഷ നേരിട്ടത് 330 പേർ; ഒരു പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ
- Published by:ASHLI
- news18-malayalam
Last Updated:
വർഷങ്ങളായി സൗദിയില്‍ കര്‍ശനമായ മത നയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്
2024ൽ സൗദി അറേബ്യ 330 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊലപാതക കേസുകളിലൊഴികെയുള്ള കേസുകളില്‍ വധശിക്ഷ നല്‍കുന്നത് ഒഴിവാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2022ല്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ ഒരു ടൂറിസം, വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിക്കായും ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. വർഷങ്ങളായി സൗദിയില്‍ കര്‍ശനമായ മത നയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
മനുഷ്യാവാകാശ സംഘടനയായ റിപ്രൈവിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2024ല്‍ ഇതുവരെ 330 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 2023ല്‍ ഇത് 172 ആയിരുന്നു. 2022ല്‍ 196 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോൾ ഏറ്റവും ഉയര്‍ന്ന സംഖ്യയാണെന്ന് റിപ്രൈവിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
advertisement
അതേസമയം, മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ സൗദി അറേബ്യ നിഷേധിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് തങ്ങളുടെ നടപടിയെന്ന് അവര്‍ അവകാശപ്പെടുന്നു. മാരകമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഈ വര്‍ഷം 150ല്‍ ല്‍ അധികം പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
മയക്കുമരുന്ന് കള്ളക്കടത്തിന്റെ പേരിലാണ് ഈ വര്‍ഷം വധശിക്ഷ കൂടുതലായും നടത്തിയത്. മാരകമല്ലാത്ത ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലും വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവരുമുണ്ട്. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേയും വധശിക്ഷ നടപ്പാക്കാറുണ്ടെന്ന് മനുഷ്യാവകാശസംഘടനകള്‍ അവകാശപ്പെടുന്നു.
advertisement
ഈ വര്‍ഷം നൂറിലധികം വിദേശ പൗരന്മാരെ സൗദി വധിച്ചതായി നവംബറില്‍ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് അനുസരിച്ച് ചൈനയ്ക്കും ഇറാനും ശേഷം 2023ല്‍ ഏറ്റവും അധികം തടവുകാരെ തൂക്കിലേറ്റിയത് സൗദി അറേബ്യയാണ്.
2017ല്‍ അധികാരമേറ്റെടുത്ത ശേഷം വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിനും 2018ല്‍ ഇസ്താംബുളിലെ സൗദി പത്രപ്രവര്‍ത്തകനായ ജമാൽ ഖഷോഗിയെ സൗദി കോണ്‍സുലേറ്റില്‍വെച്ച് കൊലപ്പെടുത്തിയതിനും മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിന് ഇരയായിരുന്നു. ഖഷോഗിയുടെ കൊലപാതകം നടത്തിയത് ഒരു കൊലയാളി സംഘമാണെന്നാണ് സൗദി അറേബ്യ വാദിക്കുന്നത്. ഖഷോഗിയുടെ മരണത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങള്‍ സൗദിയെ വലിയ തോതില്‍ മാറ്റി നിര്‍ത്തിയിരുന്നു. 2022ൽ യുഎസ് സന്ദർശിച്ച മുഹമ്മദ് ബിൻ സൽമാൻ സൗഹൃദം പുനസ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.
advertisement
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവരെയും വധശിക്ഷയ്ക്ക് വിധേയമാക്കുന്നതായും കുറ്റസമ്മതം നടത്താന്‍ പീഡിപ്പിക്കുന്നതായും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
പൊതുസ്ഥലത്തുവെച്ച് വാളുകൊണ്ട് തലയറുത്ത് വധശിക്ഷ നടപ്പാക്കുന്ന രീതി സൗദിയില്‍ ദശാബ്ദങ്ങളോളം നിലനിന്നിരുന്നു. ഇപ്പോള്‍ അതേ പ്രദേശത്ത് കഫേകളും റെസ്റ്റൊറന്റുകളുമാണ് പ്രവർത്തിക്കുന്നത്.
സൗദിയില്‍ അടിച്ചമര്‍ത്തല്‍ വര്‍ധിക്കുന്നതായും എന്നാല്‍, പുറമേയ്ക്ക് അത് കാണാന്‍ സാധിക്കില്ലെന്നും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ എംഇഎന്‍എയുടെ ഗവേഷകയായ ദന അഹമ്മദ് പറഞ്ഞു.
സൗദിയിലെ നിയമസംവിധാനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി സുരക്ഷാ കാരണങ്ങളാല്‍ പേരുവെളിപ്പെടുത്താത്ത വധശിക്ഷയ്ക്ക് വിധേയവരായവരുടെ ബന്ധുക്കള്‍ പറയുന്നു.
advertisement
സൗദി അറേബ്യന്‍ തീരത്ത് മത്സ്യബന്ധം നടത്തുകയായിരുന്ന വിദേശ പൗരനെ മയക്കുമരുന്ന് ഇടപാട് ആരോപിച്ച് സൗദി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് സൗദിയില്‍ അഭിഭാഷകനെയോ പ്രതിനിധിയെ ലഭിച്ചില്ലെന്ന് ഇയാളുടെ ബന്ധു ആരോപിച്ചു.
കൊലപാതക കേസുകളിലൊഴികെ വധശിക്ഷ നല്‍കുന്നത് ഒഴിവാക്കിയതായി 2022ല്‍ അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഖുറാന്‍ അനുസരിച്ച് കൊലപാതക കേസുകളില്‍ മരണശിക്ഷ അര്‍ഹിക്കുന്നതിനാല്‍ അത് മാറ്റാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Location :
New Delhi,Delhi
First Published :
December 26, 2024 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
2024 ൽ സൗദി അറേബ്യയിൽ വധശിക്ഷ നേരിട്ടത് 330 പേർ; ഒരു പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ