ഉംറ ചെയ്യാനെത്തി ജയിലിലായ മലപ്പുറം സ്വദേശി നാട്ടിലെത്തി; കുരുക്കായത് സുഹൃത്തിനുവേണ്ടി കൊണ്ടുവന്ന വേദനസംഹാരി
- Published by:Rajesh V
- news18-malayalam
Last Updated:
അയൽവാസിയായ സുഹൃത്ത് മക്കയിലെ അദ്ദേഹത്തിന്റെ സുഹൃത്തിന് കൈമാറാൻ നൽകിയതായിരുന്നു മരുന്ന്. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപെന്റിൻ 180 ഗുളികകളാണ് കവറിലാക്കി ഇദ്ദേഹം കൊണ്ടുവന്നത്
ഉംറക്ക് വന്നപ്പോൾ സുഹൃത്തിനുള്ള മരുന്ന് കൈവശം വെച്ചതിന്റെ പേരിൽ പിടിയിലായ മലയാളി 11 മാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. നാലു മാസത്തെ ജയിൽവാസത്തിനും എട്ട് മാസത്തെ നിയമക്കുരുക്കിനും ശേഷമാണ് മലപ്പുറം അരീക്കോട് സ്വദേശി മുസ്തഫ പാമ്പൊടൻ മടങ്ങിയത്. ഭാര്യയും രണ്ട് മക്കളുമൊന്നിച്ച് കഴിഞ്ഞ വർഷം ജൂലൈ 24 നാണ് മുസ്തഫ ഉംറക്കായി കോഴിക്കോട് നിന്ന് യാത്രതിരിച്ചത്.
ജിദ്ദയിൽ വിമാനം ഇറങ്ങിയപ്പോൾ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. അളവിൽ കൂടുതൽ മരുന്നുകൾ ഇവരുടെ കൈവശം കണ്ടെത്തിയ കസ്റ്റംസ് അധികൃതർ ഇവരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. മക്കയിലെ ഷറായ ജയിലിലേക്ക് മാറ്റിയവ ഇവരെ പിന്നീട് മലയാളി പരിഭാഷകന്റെ സഹായത്തോടെ അധികൃതർ നടത്തിയ നീണ്ട ചോദ്യം ചെയ്യലിലാണ് തങ്ങൾ കൊണ്ടുവന്ന മരുന്ന് സുഹൃത്തിനുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനിടെ മരുന്ന് ഏൽപ്പിക്കേണ്ട സുഹൃത്തിനെയും പൊലീസ് പിടികൂടി. കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിന് ശേഷം മുസ്തഫയെയും മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തിനെയും ശുമൈസിയിലെ പ്രധാന ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി.
advertisement
നാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലിൽ ഭാര്യയെയും മക്കളെയും മക്ക ഷറായ ജയിലിലെ രണ്ട് ദിവസത്തെ വാസത്തിന് ശേഷം അധികൃതർ വിട്ടയച്ചു. ഇവരെ പിന്നീട് നാട്ടിലയച്ചിരുന്നു. നാലരമാസത്തെ ജയിൽ വാസത്തോടൊപ്പം നടന്ന നിയമനടപടികൾക്ക് ശേഷമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്.
അയൽവാസിയായ സുഹൃത്ത് മക്കയിലെ അദ്ദേഹത്തിന്റെ സുഹൃത്തിന് കൈമാറാൻ നൽകിയതായിരുന്നു മരുന്ന്. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപെന്റിൻ 180 ഗുളികകളാണ് കവറിലാക്കി ഇദ്ദേഹം കൊണ്ടുവന്നത് . സുഹൃത്തായതിനാൽ കവറിലുള്ളത് എന്താണെന്ന് നോക്കാതെ തന്നെ ബാഗേജിനകത്തു വെച്ച് കൊണ്ടുവരികയായിരുന്നു. മരുന്നിനൊപ്പം മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്നും നൽകിയ പ്രിസ്‌ക്രിപ്ഷനും ഉണ്ടായിരുന്നു. എന്നാൽ ഇത് സൗദി ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ഉപകാരമായില്ല. ഈ മരുന്ന് സൗദിയിൽ നിരോധനമുള്ളതല്ലെങ്കിലും മയക്കുമരുന്ന് രോഗികകളും മറ്റും ഇതുപയോഗിക്കാറുണ്ട്. അതിനാൽ തന്നെ സൗദിയിൽ നിന്നുള്ള ഡോക്ടർമാരുടെ അംഗീകൃത പ്രിസ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ മാത്രം നിയന്ത്രണ അളവിലേ ഇത് കൊണ്ടുവരാൻ അനുവാദമുള്ളൂ.
advertisement
നിയമനടപടികൾ അവസാനിച്ച് നാലര മാസത്തെ ജയിൽ വാസത്തിന് ശേഷം ഇദ്ദേഹം പുറത്തിറങ്ങിയെങ്കിലും എല്ലാ നിയമ കുരുക്കുകളും അഴിയാൻ വീണ്ടും ഏഴര മാസം കാത്തിരിക്കേണ്ടി വന്നു. നിയമ നടപടികൾക്ക് ശേഷം ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുസ്തഫ നാട്ടിലേക്ക് മടങ്ങി. മക്കയിലെ മുസ്‌തഫയുടെ അയൽവാസിയായ സുബൈർ, സുഹൃത്ത് പാനൂർ ഹോട്ടൽ ഉടമ ഷംഷീർ, അഷ്‌റഫ് എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും സഹായിച്ചത്.
മുസ്തഫ പിടിക്കപ്പെട്ടതോടെ അദ്ദേഹം കൊണ്ടുവന്ന മരുന്ന് സ്വീകരിക്കേണ്ട മലപ്പുറം വെള്ളുവമ്പ്രം സ്വദേശിയെയും അധികൃതർ പിടികൂടി ജയിലിലടച്ചിരുന്നു. ഇദ്ദേഹത്തിന് ആറ് മാസം തടവും നാടുകടത്തലുമാണ് കേസിൽ ശിക്ഷ വിധിച്ചത്. എന്നാൽ ഇദ്ദേഹം ഒമ്പത് മാസം ജയിൽ ശിക്ഷ അനുഭവിച്ചു ഇപ്പോൾ പുറത്തിറങ്ങി. നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക് ഇദ്ദേഹത്തിനും നാട്ടിലേക്ക് മടങ്ങേണ്ടിവരും.
advertisement
ശ്രദ്ധിക്കുക
രാജ്യത്തിന് പുറത്തുനിന്നുള്ള വിവിധ മരുന്നുകൾ സൗദിയിൽ നിരോധിത ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില മരുന്നുകൾ നിരോധിച്ചിട്ടില്ലെങ്കിലും കൂടുതൽ എണ്ണം കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. ചില ഇന്ത്യൻ മരുന്നുകൾ കൊണ്ടുവരുന്നതിന് സൗദിയിലെ ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്‌ഷനോ ശുപാർശയോ ആവശ്യമാണ്. ഇതറിയാതെ വിവിധ മരുന്നുകൾ പ്രവാസികൾ സൗദിയിൽ കൊണ്ടുവരുന്നത് സൂക്ഷിക്കണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മയക്കുമരുന്ന് ഗണത്തിൽ ഉൾപ്പെടുത്തിയ മരുന്നുകൾ സൗദിയിലേക്ക് കടത്തി പിടിക്കപ്പെട്ടാൽ വധശിക്ഷ വരെയാണ് ശിക്ഷ.
Location :
Malappuram,Malappuram,Kerala
First Published :
July 15, 2025 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഉംറ ചെയ്യാനെത്തി ജയിലിലായ മലപ്പുറം സ്വദേശി നാട്ടിലെത്തി; കുരുക്കായത് സുഹൃത്തിനുവേണ്ടി കൊണ്ടുവന്ന വേദനസംഹാരി