ന്യൂഡല്‍ഹി:
കര്‍ഷക ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ സഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്ന് സൂചന. ടി.എം.സി എം.പി ഡെറിക് ഒബ്രിയാന്, കോണ്‍ഗ്രസ് എം.പി റിപുണ്‍ ബോറ, എ.എ.പി എം.പി സഞ്ജയ് സിങ്, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ബില്ലുകള്‍ പാസാക്കാനായി സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ
പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തിരുന്നു. ഡെപ്യൂട്ടി ചെയര്മാന് ഹരിവന്‍ഷിന്റെ ഡയസിലേക്ക് മുദ്രാവാക്യം മുഴക്കി ഇരച്ചുകയറിയ ഇവര്‍ മൈക്ക് തട്ടിത്തെറിപ്പിക്കുകയും പേപ്പര്‍ കീറി എറിയുകയും ചെയ്തിരുന്നു.
കയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് ചെയര്മാന് വെങ്കയ്യനായിഡു നടപടിക്കൊരുങ്ങുന്നതെന്നാണ് സൂചന. ബഹളത്തിനിടെ പത്തുമിനിറ്റ് സഭ നിര്‍ത്തിവച്ചിരുന്നു. ശേഷം
പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു.
പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.