ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകരാജ്യങ്ങൾ. യുകെ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യു എൻ സെക്യൂരിറ്റി കൗൺസിലിന് മുമ്പാകെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇത് മൂന്നാമത്തെ തവണയാണ് മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ലോകരാജ്യങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. നേരത്തെ രണ്ടു തവണയും മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തടസമായത് ചൈനയുടെ ഇടപെടലായിരുന്നു. 2016ലും 2017ലും ആയിരുന്നു ഇത്.
ഇന്ത്യ-പാക് സംഘർഷം: ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
2001ലാണ് ജെയ്ഷ്-ഇ-മുഹമ്മദദിനെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം, ഇത്തവണയും ചൈന തടസവാദം ഉയർത്തുമെന്നാണ് നയതന്ത്ര പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്. മൂന്നു രാജ്യങ്ങളുടെയും അപേക്ഷ 10 ദിവസത്തിനുള്ളിൽ കൗൺസിൽ പരിഗണിക്കും.
ഇതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങള്‍ ആശങ്കയറിയിച്ചു. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നാണ് ബ്രിട്ടനും റഷ്യയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യസ്ഥശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ചു കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദും അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.