ശ്രീനഗർ : കശ്മീരിൽ മൂന്ന് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. കുറ്റവാളിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാൾക്ക് കനത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ദിപ്പോര ജില്ലയിലെ സുംബൽ മേഖലയിൽ മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായത്. നോമ്പുതുറ സമയത്ത് പള്ളിയിൽ പോവുകയായിരുന്ന ബന്ധുവിനെ കുട്ടി പിന്തുടർന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഇയാളെ കുഞ്ഞിനെ വീട്ടിലേക്ക് തിരികെ അയച്ചു. എന്നാൽ വഴിയിൽ വച്ച് അയൽവാസിയായ യുവാവ് ച്യൂയിംഗം നൽകാമെന്ന് വാഗ്ദാനം നൽകി കുട്ടിയെ സമീപത്തെ സ്കൂളിൽ കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു.
കുഞ്ഞ് അമ്മാവനൊപ്പമാണെന്ന് കരുതിയ വീട്ടുകാർ കുട്ടിയെ തിരക്കിയിരുന്നില്ല. എന്നാൽ ഇയാൾ നോമ്പുതുറ കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം തിരിച്ചറിയുന്നത്. കുഞ്ഞിനായി തെരച്ചിൽ നടത്തുന്നതിനിടെ സ്കൂളിൽ നിന്ന് ആരുടെയോ കരച്ചിൽ കേട്ടെന്ന വിവരം സമീപവാസിയായ സ്ത്രീ അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സ്കൂളിലെ ശുചിമുറിയിൽ ചോര വാർന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുട്ടി തന്നെയാണ് തന്നെ ഉപദ്രവിച്ചയാളെ ബന്ധുക്കൾക്ക് കാട്ടിക്കൊടുത്തത്. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കാർ മെക്കാനിക്കായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരം ആളുകളെ കല്ലെറിഞ്ഞ് കൊല്ലണമെന്നായിരുന്നു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രതികരണം..
'മൂന്നു വയസുകാരി പീഡനത്തിനിരയായെന്ന സംഭവം അപമാനഭരിതമാണ്.. എത്ര മാനസിക വൈകൃതം ബാധിച്ചയാൾ ആളാകും ഇത് ചെയ്തത്. അനാവശ്യമായ ശ്രദ്ധ ക്ഷണിക്കുന്നുവെന്നാരോപിച്ച് സ്ത്രീകളെയാണ് സമൂഹം എപ്പോഴും കുറ്റപ്പെടുത്തുന്നത് എന്നാൽ ഈ കുഞ്ഞിന്റെ തെറ്റെന്താണ്? ഈ സമയത്താണ് ശരീഅത്ത് നിയമം അനുയോജ്യമാകുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന ഇത്തരം ആളുകളെ കല്ലെറിഞ്ഞ് കൊല്ലണം.. മെഹബൂബ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kashmir, Minor rape case, Rape