അനധികൃത കുടിയേറ്റക്കാരെ തന്റെ ഹോട്ടലില്‍ പ്രവേശിപ്പിക്കില്ലെന്ന് അസമിലെ ഹോട്ടലുടമ. അസമിലെ ലോക്പ്രിയ ഗോപിനാഥ് ബര്‍ദോളി എയര്‍പോര്‍ട്ടിന് സമീപത്തുള്ള ഖരോളി ഹോട്ടലിലെ മെനുവിലാണ് ഇത്തരമൊരു അറിയിപ്പുള്ളത്.
“പൗരത്വത്തില്‍ സംശയമുള്ളവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും ഞങ്ങള്‍ ഭക്ഷണം വിളമ്പില്ല”, എന്നാണ് ഹോട്ടല്‍ മെനുവില്‍ എഴുതിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ ഹോട്ടല്‍ തുടങ്ങിയത്. അന്ന് മുതലുള്ള മാനേജ്മെന്റ് നയമാണിത്. ഹോട്ടല്‍ പരിസരത്ത് അനധികൃത കുടിയേറ്റക്കാരെയും പൗരത്വത്തില്‍ സംശയമുള്ളവരെയും സ്വീകരിക്കില്ലെന്നാണ് ഹോട്ടലുടമയുടെ തീരുമാനം. ഇതൊക്കെ പറയാന്‍ അധികാരമുള്ളയാളല്ല ഞാന്‍. എന്നിരുന്നാലും അനധികൃത കുടിയേറ്റക്കാരെ ഞങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന സന്ദേശം നല്‍കാനാണിത്,’ ഹോട്ടലിന്റെ ഉടമ അപൂര്‍ബ ഡോളോയ് പറഞ്ഞു.
ഒരു ഹോട്ടലുടമയായിട്ടും ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന് പലരും തന്നോട് ചോദിക്കാറുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു. എല്ലാവരും അവരവരുടെ ജീവിതപ്രശ്നങ്ങളുടെ തിരക്കിലാണ്. തന്റെ തീരുമാനം എല്ലാവര്ക്കും സ്വീകാര്യമായിരിക്കില്ല. എന്നാല്‍ തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ താന്‍ തയ്യാറല്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
Also read: ജമ്മു കശ്മീരിൽ ആദ്യമായി വസ്തു നികുതി; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ
”ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്. ഒരു ബിസിനസ്സുകാരനായി മാത്രം ജോലി ചെയ്ത് അതില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ബിസിനസ്സ് മാത്രം നോക്കി ഈ പ്രശ്നങ്ങളെല്ലാം സര്‍ക്കാര്‍ തീര്‍ക്കട്ടെ എന്ന് പറയാനാകില്ല. അതുകൊണ്ടാണ് ഞാനും ഇക്കാര്യത്തിനായി മുന്‍കൈയെടുത്തത്,’ അപൂര്‍ബ പറഞ്ഞു.
ഡി-വോട്ടര്‍ (doubtful voters )എന്ന് ഒരു വിഭാഗം അസമില്‍ ഉണ്ട്. പൗരത്വം തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഇല്ലാത്തതോ പൗരത്വത്തില്‍ സംശയമുള്ളവരെയോ സര്‍ക്കാര്‍ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഫോറിനേഴ്സ് ആക്ട് (Foreigners Act) അനുസരിച്ചാണ് ഇവരെ തരംതിരിക്കുന്നത്. ഡി-വോട്ടര്‍ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാറില്ല.
അതേസമയം 1964ലെ ഫോറിനേഴ്സ് ട്രിബ്യൂണല്‍ ഓര്‍ഡര്‍ പ്രകാരം രൂപീകരിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലേക്ക് ഡി-വോട്ടര്‍മാരെ മാറ്റണമെന്നും ഇവര്‍ക്കായുള്ള തടങ്കല്‍പ്പാളയങ്ങളില്‍ ഈ വിഭാഗത്തിലുള്ളവരെ പാര്‍പ്പിക്കണമെന്നുമാണ് 2011ല്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടത്. അസമില്‍ ഏകദേശം 108596 ഡി-വോട്ടര്‍മാര്‍ ഉണ്ടെന്ന് അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പറയുന്നു.
അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണലുകളില്‍ തീര്‍പ്പാകാതെ കിടക്കുന്നത് ഏകദേശം 83,008 കേസുകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 86,756 പേരെയാണ് അസമില്‍ വിദേശികളായി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ 2020 സെപ്റ്റംബറില്‍ ലോക്സഭയെ അറിയിച്ചിരുന്നു.
അസം ഉടമ്പടി (Assam accord) പ്രകാരം ഇതുവരെ ഏകദേശം 1.4 ലക്ഷം അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് 2021ലെ സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ 30,000 ത്തോളം പേരെ അധികൃതര്‍ തിരിച്ചയയച്ചുവെന്നും അസം മന്ത്രി പറഞ്ഞിരുന്നു.
അസം ഉടമ്പടി പ്രകാരം 1971 മാര്‍ച്ച് 25 ന് ശേഷം അസമിലേക്ക് എത്തിയവരും അനധികൃതമായി കുടിയേറിയവരെയും തിരിച്ചയയ്ക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. അവരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Fast food, Hotel food