ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വസ്തു നികുതി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍. ബിജെപി സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി മൂന്ന് വര്‍ഷത്തിനിപ്പുറമാണ് പുതിയ തീരുമാനം. വസ്തു നികുതി പിരിക്കുന്നതിനുള്ള നടപടികള്‍ അടങ്ങിയ നിര്‍ദ്ദേശം ഭവന-നഗരവികസന വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. താമസയോഗ്യമായ വസ്തുക്കളും, താമസയോഗ്യമല്ലാത്ത ഭൂമിയും വസ്തു നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാസയോഗ്യമായ വസ്തുവകകളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നികുതി ഘടനയുടെ ആദ്യ ബ്ലോക്ക് 2023 ഏപ്രില്‍ 1ന് നിലവില്‍ വരും. 2026 മാര്‍ച്ച് 31 വരെ ഇവ നിലനില്‍ക്കും. വാസയോഗ്യമായ വസ്തുവിന്റെ നികുതി, ടാക്സബിൾ ആന്യുവൽ വാല്യുവിന്റെ (taxable annual value) 5 ശതമാനവും വാസയോഗ്യമല്ലാത്ത വസ്തുവിന്റെ നികുതി, ടിഎവിയുടെ 6 ശതമാനവുമാണ്.
Also read- ചെന്നൈയിൽ നേരിയ ഭൂചലനം; മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുള്ള പ്രകമ്പനമോ?
‘മുനിസിപ്പാലിറ്റി ഫാക്ടര്‍ + ഭൂവില ഫാക്ടര്‍ + ഏരിയ ഫാക്ടര്‍ + ഫ്‌ലോര്‍ ഫാക്ടര്‍ + യൂസേജ് ടൈപ്പ് ഫാക്ടര്‍ + കണ്‍സ്്ട്രക്ഷന്‍ ടൈപ്പ് ഫാക്ടര്‍ + ഏജ് ഫാക്ടര്‍ + സ്ലാബ് ഫാക്ടര്‍ + മറ്റ് യൂസേജ് ഫാക്ടര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് TAV കണക്കാക്കുന്നത് എന്ന്സര്‍ക്കാര്‍ വിജ്ഞാപനത്തിൽ പറയുന്നു. മുനിസിപ്പാലിറ്റിയ്ക്ക് കീഴിലുള്ള പ്രദേശങ്ങള്‍, ആരാധനാലയങ്ങളായ ക്ഷേത്രങ്ങള്‍, പള്ളി, ഗുരുദ്വാര എന്നിവയെല്ലാം വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശവും കേന്ദ്രഭരണപ്രദേശ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വസ്തുക്കളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുന്നതിന് മുമ്പ് കശ്മീരില്‍ വസ്തു നികുതി നിലവിലുണ്ടായിരുന്നില്ല. വസ്തുവകകള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ 2020ല്‍ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെയ്ക്കുകയായിരുന്നു.
2000ലെ ജമ്മുകശ്മീര്‍ മുനിസിപ്പാലിറ്റി നിയമം, കോര്‍പ്പറേഷന്‍ നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയായിരുന്നു ഈ തീരുമാനം. തുടര്‍ന്ന് ജമ്മുകശ്മീരില്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ നിരവധി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്ന് 2020ല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.