അമിത ആത്മവിശ്വാസമോ? തമിഴ്‌നാട്ടില്‍ ബിജെപിയും സഖ്യകക്ഷികളും രണ്ടാം സ്ഥാനത്തെത്തിയത് 12 സീറ്റിൽ
- Published by:meera_57
- news18-malayalam
Last Updated:
വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ബിജെപി സംസ്ഥാനത്തെ മൂന്നാമത്തെ ഒറ്റക്കക്ഷി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വിജയക്കൊടി നാട്ടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ കോയമ്പത്തൂര്‍, ചെന്നൈ സൗത്ത്, തേനി തുടങ്ങി 12 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
പാര്‍ട്ടിയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിച്ച എല്ലാ പ്രവര്‍ത്തകരെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ പ്രധാന മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
കോയമ്പത്തൂര്‍
കോയമ്പത്തൂരില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ. അണ്ണാമലൈയ്ക്ക് കഴിഞ്ഞു. 4,50,132 വോട്ട് അദ്ദേഹം നേടിയെങ്കിലും ഡിഎംകെ സ്ഥാനാര്‍ത്ഥി ഗണപതി രാജ് കുമാറിനോട് പരാജയപ്പെടുകയായിരുന്നു. 2019ല്‍ 3.92 ലക്ഷം വോട്ടാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചത്. 2014ല്‍ 3.9 ലക്ഷം വോട്ടാണ് പാര്‍ട്ടി നേടിയത്. നിലവിലെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനായിരുന്നു അന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.
advertisement
ചെന്നൈ സൗത്ത്
ഡിഎംകെ സ്ഥാനാര്‍ത്ഥിയായ തമിഴച്ചി തങ്കപാണ്ഡ്യന്‍ 5,16,628 വോട്ട് നേടി ചെന്നൈ സൗത്ത് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടുകയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയായ തമിഴിസൈ സൗന്ദരരാജന്‍ 2,90,683 വോട്ടുകളാണ് പെട്ടിയിലാക്കിയത്. മൂന്നാം സ്ഥാനത്തെത്തിയ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ജെ. ജയവര്‍ധനന് 1,72,491 വോട്ടാണ് ലഭിച്ചത്.
ചെന്നൈ സെന്‍ട്രല്‍
1.69 ലക്ഷം വോട്ട് നേടി ബിജെപി സ്ഥാനാര്‍ത്ഥിയായ വിനോജ് രണ്ടാം സ്ഥാനത്തെത്തിയ സീറ്റാണിത്. ഡിഎംകെ സ്ഥാനാര്‍ത്ഥി ദയാനിധി മാരനോട് ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു. 4.13 ലക്ഷം വോട്ടാണ് ദയാനിധി മാരന്‍ നേടിയത്.
advertisement
കന്യാകുമാരി
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിജയ് വസന്ത് 5.46 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് കന്യാകുമാരി. ബിജെപിയുടെ പൊന്‍ രാധാകൃഷ്ണനാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 3,66,341 വോട്ടാണ് രാധാകൃഷ്ണന് ലഭിച്ചത്.
മധുരൈ
ബിജെപി രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാട്ടിലെ മറ്റൊരു മണ്ഡലമാണ് മധുരൈ. 2.2 ലക്ഷം വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. സിപിഐ-എം സ്ഥാനാര്‍ത്ഥിയായ എസ് വെങ്കിടേശന്‍ 4.3 ലക്ഷം വോട്ട് നേടി വിജയിച്ച മണ്ഡലമാണിത്.
നീലഗിരി
നീലഗിരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എല്‍. മുരുഗന്‍ ആയിരുന്നു. മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിച്ചത്. 2.32 ലക്ഷം വോട്ടാണ് എല്‍ മുരുഗന്‍ നേടിയത്. 4.73 ലക്ഷം വോട്ട് നേടിയ എ. രാജ വിജയിക്കുകയും ചെയ്തു. എഐഎഡിഎംകെയുടെ ഡി. ലോകേഷ് തമിഴ് സെല്‍വന്‍ 2.2 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു. ഒരുപക്ഷെ ബിജെപി- എഐഎഡിഎംകെ സഖ്യത്തിലായിരുന്നെങ്കില്‍ ഇവിടെ പാര്‍ട്ടിയ്ക്ക് വിജയം സുനിശ്ചിതമായിരുന്നു.
advertisement
തിരുവള്ളൂര്‍
ബിജെപി രണ്ടാം സ്ഥാനത്തത്തിയ മണ്ഡലമാണ് തിരുവള്ളൂര്‍. എന്നാല്‍ വലിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ ശശികാന്ത് സെന്തില്‍ 7.96 ലക്ഷം വോട്ട് നേടിയാണ് ഇവിടെ വിജയക്കൊടി നാട്ടിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായ പൊന്‍ വി. ബാലഗണപതിയ്ക്ക് 2.24 ലക്ഷം വോട്ട് മാത്രമാണ് നേടാനായത്.
തിരുനെല്‍വേലി
ബിജെപി സ്ഥാനാര്‍ത്ഥിയായ നൈനാര്‍ നാഗേന്ദ്രന്‍ 3.36 ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് ബ്രൂസ് 5 ലക്ഷം വോട്ട് നേടി വിജയക്കൊടി പാറിക്കുകയായിരുന്നു.
advertisement
വെല്ലൂര്‍
വെല്ലൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എ.സി. ഷണ്‍മുഖം 3.52 ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 5.68 ലക്ഷം വോട്ട് നേടി ഡിഎംകെ സ്ഥാനാര്‍ത്ഥി ഡിഎം കതിര്‍ ആനന്ദ് വിജയിക്കുകയായിരുന്നു.എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി എസ്. പശുപതി 1.17 ലക്ഷം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതിനെല്ലാം പുറമെ തേനി, ധര്‍മ്മപുരി, രാമനാഥപുരം എന്നിവിടങ്ങളില്‍ മത്സരിച്ച ബിജെപി സഖ്യകക്ഷികളും രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 07, 2024 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അമിത ആത്മവിശ്വാസമോ? തമിഴ്‌നാട്ടില്‍ ബിജെപിയും സഖ്യകക്ഷികളും രണ്ടാം സ്ഥാനത്തെത്തിയത് 12 സീറ്റിൽ