'വിവാഹം ഹിന്ദു നിയമത്തിലെന്ന പോലെ ഇസ്ലാമിലും പവിത്രമാണ്': സ്വവർഗ വിവാഹത്തെ വീണ്ടും എതിർത്ത് കേന്ദ്രം
- Published by:Sarika KP
- news18-malayalam
Last Updated:
"സാധുതയുള്ള വിവാഹം എന്നാൽ ബയോളജിക്കൽ പുരുഷനും ബയോളജിക്കൽ സ്ത്രീയും തമ്മിലുള്ളതാണ്''.
സ്വവർഗ വിവാഹം സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്ത് നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തുടക്കം മുതൽ സ്വവർഗ വിവാഹത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. വിവാഹത്തെ “പ്രത്യേകമായി വ്യത്യസ്തമായ ഒരു സ്ഥാപനം” എന്ന നിലയ്ക്ക് വേണം കാണാൻ എന്ന് പറയുന്ന കേന്ദ്രസർക്കാർ, സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നൽകുന്നതിനെ ഇപ്പോൾ വീണ്ടും എതിർത്തിരിക്കുകയാണ്. ഇപ്പോൾ നിലനിൽക്കുന്ന വിവാഹ സങ്കൽപ്പത്തിന് തുല്യമായി ഇതിനെ പരിഗണിക്കുന്നത് “എല്ലാ പൗരന്മാരുടെയുംതാൽപ്പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന ” ഒന്നാണ് എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സ്വവർഗ വിവാഹങ്ങളെ ഒരു കോടതി ഉത്തരവിലൂടെ അംഗീകരിക്കുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു നിയമത്തിന്റെ പൂർണ്ണമായ തിരുത്തിയെഴുത്താണ്. അത്തരത്തിലുള്ള “ഓമ്‌നിബസ് ഓർഡറുകൾ” പാസാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കണമെന്ന് സർക്കാർ വാദിച്ചു.
”ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ഹിന്ദു നിയമത്തിന് കീഴിൽ വരുന്ന എല്ലാ വിഭാഗങ്ങളും അങ്ങേയറ്റം പരിശുദ്ധമായി കണക്കാക്കുന്ന ഒന്നാണ് വിവാഹം. ഇസ്ലാമിൽ വിവാഹം ഒരു കരാറാണെങ്കിൽ പോലും അവർക്കും അത് ഒരു വിശുദ്ധ കരാറാണ്. സാധുതയുള്ള വിവാഹം എന്നാൽ ബയോളജിക്കൽ പുരുഷനും ബയോളജിക്കൽ സ്ത്രീയും തമ്മിലുള്ളതാണ്”.
സാമൂഹികമായ സ്വീകാര്യതയ്‌ക്കായുള്ള കേവലം നഗര വരേണ്യ കാഴ്ചപ്പാടുകൾ മാത്രമാണ് സ്വവർഗ വിവാഹമെന്ന് വിശേഷിപ്പിച്ച കേന്ദ്രസർക്കാർ, “ഗ്രാമീണ, അർദ്ധ-ഗ്രാമീണ, നഗര ജനസംഖ്യയുടെ വിശാലമായ കാഴ്ചപ്പാടുകളും ശബ്ദങ്ങളും പാർലമെന്റിന് കണക്കിലെടുക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയിൽ പറഞ്ഞു.
advertisement
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്.
കൂടുതൽ അവകാശങ്ങൾ സൃഷ്ടിക്കുക, ബന്ധങ്ങൾ അംഗീകരിക്കുക, അത്തരം ബന്ധങ്ങൾക്ക് നിയമപരമായ പവിത്രത നൽകുക എന്നിവ നിയമനിർമ്മാണ സഭയ്ക്ക് മാത്രമേ ചെയ്യാനാകൂ എന്നും ജുഡീഷ്യറിക്കല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ സ്വവർഗവിവാഹം അംഗീകരിക്കുന്നതിനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്നും, അതും ജുഡീഷ്യൽ വിധിയിലൂടെ തീരെ സാധ്യമല്ലെന്നും കേന്ദ്രം പറഞ്ഞു.
advertisement
ഏതൊക്കെ സാമൂഹിക ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കണമെന്ന കാര്യത്തിൽ ജനപ്രതിനിധികളാണ് തീരുമാനം എടുക്കേണ്ടത്. രാജ്യത്തെ വിവാഹമെന്ന സ്ഥാപനത്തിന്റെ പവിത്രത, സാമൂഹിക ധാർമ്മികത എന്നിവയുടെ അടിസ്ഥാനത്തിലും കുടുംബം എന്ന സങ്കൽപ്പത്തിൽ വിലമതിക്കുന്ന മൂല്യങ്ങളും മറ്റ് പ്രസക്തമായ പരിഗണനകളുടെ അടിസ്ഥാനത്തിലും അതൊരു “അനുയോജ്യമായ ജനാധിപത്യ സ്ഥാപനം” ആണെന്നും സബ്മിഷനിൽ സർക്കാർ പറഞ്ഞു.
ഭരണഘടനയനുസരിച്ച് നിയമനിർമ്മാണ സഭയുടെ നയം കോടതികൾ മാറ്റിസ്ഥാപിക്കുന്നില്ല. കോടതികൾ “എന്താണ് നിയമം” എന്ന് വ്യാഖ്യാനിക്കുന്നു. “നിയമം എന്തായിരിക്കണം” എന്ന് പറയുന്ന സ്ഥലമല്ല എന്നും സർക്കാർ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 18, 2023 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വിവാഹം ഹിന്ദു നിയമത്തിലെന്ന പോലെ ഇസ്ലാമിലും പവിത്രമാണ്': സ്വവർഗ വിവാഹത്തെ വീണ്ടും എതിർത്ത് കേന്ദ്രം