ബംഗളൂരു: എട്ടുവയസുകാരിയെ വളർത്തു നായ കടിച്ച സംഭവത്തിൽ നായയുടെ ഉടമകളായ ദമ്പതികൾക്കെതിരെ കേസ്. കര്‍ണാടക കോറമംഗല സ്വദേശികളായ സിദ്ധാർഥ്-ആസ്ത ദമ്പതികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പാവ്നി ശ്രിയ എന്ന എട്ടുവയസുകാരിക്ക് കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചു കൊണ്ട് നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം.
സിദ്ധാര്‍ഥും ആസ്തയും തങ്ങളുടെ വളർത്തു നായയെ കെട്ടഴിച്ച് വിടുന്നതിനെ ചൊല്ലി നേരത്തെ തന്നെ അയൽവാസികളുമായി തര്‍ക്കമുണ്ടായിരുന്നു. കുട്ടികൾ കളിക്കുന്ന സ്ഥലത്ത് നായയെ ഇങ്ങനെ അഴിച്ചു വിടുന്നത് ചോദ്യം ചെയ്ത് പാവ്നിയുടെ അമ്മ ഭാഗ്യലക്ഷ്മി തന്നെ ഇവരുമായി പ്രശ്നം ഉണ്ടാക്കിയിരുന്നതാണ്. ഇതിനു ശേഷമാണ് കുട്ടിക്ക് കടിയേൽക്കുന്നതും.
പാവ്നിയുടെ കയ്യിലാണ് കടിയേറ്റത്. ആഴത്തിൽ മുറിവേറ്റ കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയാണ് പട്ടിയെ ഓടിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇതിന് പിന്നാലെ ഭാഗ്യലക്ഷ്മി നായയുടെ ഉടമകളെ കണ്ട് കാര്യം പറഞ്ഞെങ്കിലും അവർ വഴക്കുണ്ടാക്കുകയാണ് ചെയ്തത്. നായയ്ക്ക് പേവിഷ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രതികരിക്കാന്‍ പോലും ഇവർ തയ്യാറായില്ലെന്നാണ് ആരോപണം.
നായയുടെ കടിയേറ്റ മകളെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയ ശേഷമാണ് ഭാഗ്യലക്ഷ്മി, ദമ്പതികൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അറിയിച്ചത്.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ രാവിലത്തെ ഭക്ഷണം നൽകാൻ വൈകിയതിന് ഫാം ഹൗസിലെ ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നത് വൻ വാർത്തയായിരുന്നു. തമിഴ്നാട്ടിലെ കഡല്ലൂർ ജില്ലയിലെ ചിദംബരത്താണ് സംഭവം. എല്ലാ ദിവസവും രാവിലെ തന്നെ ജീവനക്കാരന് നായകൾക്ക് ഭക്ഷണം നൽകുന്നതാണ്. എന്നാൽ, അന്ന് ജോലിത്തിരക്ക് മൂലം വൈകിപ്പോയി. ജീവനക്കാരന് പിന്നീട് ഭക്ഷണവുമായി എത്തിയപ്പോൾ നായകൾ കടിച്ചു കീറുകയായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.