ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾപ്പെടെ നാലുപേർ കൂടി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഡല്‍ഹി ചെങ്കോട്ടയിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10ന് നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച നാല് പ്രധാന പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി. പട്യാല ഹൗസ് കോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച പ്രൊഡക്ഷൻ ഉത്തരവുകൾ പ്രകാരം നാല് പ്രതികളെയും ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഡോ. മുസമ്മിൽ ഷക്കീൽ ഗനായി, അനന്തനാഗിൽ നിന്നുള്ള ഡോ. അദീൽ അഹമ്മദ് റാഥർ, യുപിയിലെ ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീൻ സയീദ്, ഷോപ്പിയാനിൽ നിന്നുള്ള മുഫ്തി ഇർഫാൻ അഹമ്മദ് വാഗയ് എന്നിവരാണ് അറസ്റ്റിലായത്.
നിരപരാധികളായ നിരവധി ആളുകളുടെ മരണത്തിനും, മറ്റനേകം പേർക്ക് പരിക്കേൽക്കാനും കാരണമായ ഭീകരാക്രമണത്തിൽ ഈ നാല് പേരും പ്രധാന പങ്ക് വഹിച്ചു എന്ന് എൻഐഎ പറയുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്ത അമീർ റാഷിദ് അലി, ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരന് സാങ്കേതിക സഹായം നൽകിയതായി ആരോപിക്കപ്പെടുന്ന ജാസിർ ബിലാൽ വാനി (ഡാനിഷ്) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
advertisement
നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം കാറിനുള്ളിൽ അതിശക്തമായ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്, ഇതിൽ 15 പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച ഐ20 കാർ ഓടിച്ചിരുന്ന ഡോ. ഉമർ-ഉൻ-നബി, അലിയുടെ പേരിൽ വാഹനം വാങ്ങിയതായി ആരോപിക്കപ്പെടുന്നു.
ഉമർ തന്നെ ചാവേറാകാൻ പ്രേരിപ്പിച്ചതിനെത്തുടർന്നാണ് വാനിയെ അറസ്റ്റ് ചെയ്തത്. ചാവേറാകാൻ വിസമ്മതിച്ചെങ്കിലും, നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിനായി ഒരു ഓവർഗ്രൗണ്ട് സപ്പോർട്ടറായി പ്രവർത്തിക്കാൻ അദ്ദേഹം സമ്മതിച്ചതായി ആരോപിക്കപ്പെടുന്നു.
അറസ്റ്റിലായ പ്രതികൾ ജമ്മു കശ്മീർ പോലീസ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ പോലീസ് ടീമുകളുമായി ചേർന്ന് കണ്ടെത്തിയ ഒരു "വൈറ്റ് കോളർ" ഭീകര മൊഡ്യൂളിൻ്റെ കേന്ദ്രബിന്ദുക്കളാണെന്ന് കരുതപ്പെടുന്നു.
advertisement
ചെങ്കോട്ട സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസം ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിൽ നടത്തിയ അന്വേഷണത്തിൽ 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു.
Summary: The National Investigation Agency (NIA) on Thursday arrested four more key suspects in connection with the November 10 blast outside the Red Fort in Delhi, bringing the total number of arrests in the case to six. All four accused were taken into custody from Srinagar, Jammu and Kashmir.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 21, 2025 9:18 AM IST


