100 വയസിൽ അന്തരിച്ച യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് ഹരിയാനാ ഗ്രാമവുമായുള്ള ബന്ധമെന്ത്?
- Published by:Sneha Reghu
- news18-malayalam
Last Updated:
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ നേതാവായിരുന്നു ജിമ്മി കാര്‍ട്ടര്‍
നൂറാം വയസ്സില്‍ അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് ഇന്ത്യയുമായി അതുല്യമായ ബന്ധമുണ്ടായിരുന്നു. അത് യുഎസ്- ഇന്ത്യ ഉഭയകക്ഷി ബന്ധത്തിനും അപ്പുറമുള്ള ബന്ധമായിരുന്നു. 1978ലെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ ചരിത്ര സന്ദര്‍ശത്തിന് പിന്നാലെ ഹരിയാനയിലെ ഒരു ഗ്രാമത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'കാര്‍ട്ടര്‍പുരി' എന്ന് പേര് പോലും നല്‍കുകയുണ്ടായി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ നേതാവായിരുന്നു ജിമ്മി കാര്‍ട്ടര്‍. ജനതാ പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വന്നതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം. 1978 ജനുവരി 12ന് അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സേച്ഛാധിപത്യത്തെ നിരാകരിച്ച് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. ''സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിക്കാന്‍ ഒരു വികസ്വരരാജ്യം സേച്ഛാധിപത്യമോ ഏകാധിത്യമോ ആയ ഭരണം സ്വീകരിക്കണമെന്ന സിദ്ധാന്തത്തെ ഇന്ത്യയിലെ വിജയം തള്ളിക്കളയുകയാണ്,''കാര്‍ട്ടര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
advertisement
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ അദ്ദേഹം പ്രശംസിച്ചു. ''ലോകത്തിലെ ഏറ്റവും വലിയ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായും വിവേകത്തോടെയും തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇവിടെ ജനാധിപത്യം തന്നെയാണ് വിജയിച്ചത്, '' അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം കാര്‍ട്ടറും അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡല്‍ഹി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. രാഷ്ട്രപതി ഭവനില്‍വെച്ച് സംസാരിച്ച കാര്‍ട്ടര്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവാകാശത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയും യുഎസും പൗരന്മാരുടെ സേവനത്തില്‍ വേരൂന്നിയ മാതൃകാപരമായ ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
advertisement
ഭാര്യ റോസാലിനൊപ്പം അദ്ദേഹം ഡല്‍ഹിക്ക് സമീപമുള്ള ഗ്രാമമായ ദൗലത്പുര്‍ നസിറാബാദ് സന്ദര്‍ശിക്കുകയുണ്ടായി. ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യയുമായുള്ള കാര്‍ട്ടറിന്റെ ആത്മബന്ധം കൂടുതല്‍ ആഴത്തിലായി. അവിടെ ഗ്രാമവാസികള്‍ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പ്പ് നല്‍കി. അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ഗ്രാമത്തിന്റെ പേര്‍ 'കാര്‍ട്ടര്‍പുരി' എന്നാക്കി മാറ്റി. സന്ദര്‍ശനത്തിന് ശേഷം കാര്‍ട്ടര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയെങ്കിലും ഗ്രാമവാസികള്‍ അദ്ദേഹത്തോടുള്ള സ്‌നേഹം നിലനിര്‍ത്തി. 2002-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ആ നേട്ടം ആഘോഷിച്ചു. ജനുവരി മൂന്നിന് പ്രാദേശിക അവധി നല്‍കി.
advertisement
കാര്‍ട്ടറിന്റെ അമ്മ ലിലിയന്‍ കാര്‍ട്ടര്‍ 1960-ല്‍ ഇന്ത്യയില്‍ പീസ് കോര്‍പ്‌സ് വൊളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഇന്ത്യയുമായുള്ള ബന്ധം വ്യക്തിപരമായി ആഴമേറിയതായിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ശ്വാശതമായ പങ്കാളിത്തത്തിന് ഈ സന്ദര്‍ശനം അടിത്തറ പാകിയതായി കാര്‍ട്ടര്‍ സെന്റര്‍ പിന്നീട് അഭിപ്രായപ്പെട്ടു.
കാര്‍ട്ടറിന്റെ ഭരണകാലത്ത്(1977-1981) ശീതയുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും അസ്ഥിരമായ എണ്ണ വിപണിയും ലിംഗസമത്വവും പൗര അവകാശങ്ങളും സംബന്ധിച്ചു ആഭ്യന്തര പോരാട്ടങ്ങളുമെല്ലാം സമാധാനപരമായി പരിഹരിക്കപ്പെട്ടു. ഈജിപ്തും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി, 'കാംപ് ഡേവിഡ് അക്കോര്‍ഡ്' ജിമ്മി കാര്‍ട്ടറിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. ഇത് അദ്ദേഹത്തിന്റെ വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു.
advertisement
പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിഞ്ഞതിന് ശേഷവും ജിമ്മി കാര്‍ട്ടര്‍ തന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. ഇത് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിക്കൊടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 30, 2024 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
100 വയസിൽ അന്തരിച്ച യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് ഹരിയാനാ ഗ്രാമവുമായുള്ള ബന്ധമെന്ത്?