വിവാഹാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ വിവസ്ത്രയാക്കി വായിൽ മണ്ണ് തിരുകി മരത്തിൽ കെട്ടിയിട്ട് മർദിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്
കർണാടക: സ്കൂൾ അധ്യാപികയെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലൂർ ഗ്രാമവാസിയായ ഭവിത് (24) നെയാണു ജയാപുര പോലീസ് അറസ്റ്റ് ചെയ്തത്. യുവതി വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ യുവതി ശിവമൊഗ്ഗയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂപ്പ താലൂക്കിലെ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ഒരു സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ വസ്ത്രം വലിച്ചുകീറിയ പ്രതി വായിൽ മണ്ണ് തിരുകി ക്രൂരമായാണ് മർദിച്ചത്. യുവതിയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരിന്നു.
അതേസമയം, പ്രതി യുവതിക്ക് പരിചയമുള്ള ആളാണെന്ന് പോലീസ് പറയുന്നു. ഇയാൾ യുവതിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിരസിച്ചിരുന്നു. ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്കൂൾ വിട്ട് ഇവർ വരുന്ന വഴിയിൽ ഒളിച്ചിരുന്ന് ഭവിത് ആക്രമിച്ചത്.
advertisement
ആക്രമണത്തിൽ യുവതിയുടെ തലയ്ക്ക് പരിക്കേറ്റതായി സഹോദരൻ പറഞ്ഞു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സംഭവത്തിൽ കേസെടുത്ത ചിക്കമംഗളൂരു പോലീസ് ഭവിതിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Location :
Karnataka
First Published :
October 30, 2025 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ വിവസ്ത്രയാക്കി വായിൽ മണ്ണ് തിരുകി മരത്തിൽ കെട്ടിയിട്ട് മർദിച്ചു


