ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് അയോഗ്യനായ എം പി പി പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 27ന് പരിഗണിക്കും. ഫൈസലിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ കെ ആർ ശശി പ്രഭു എന്നിവർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു.
ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉടൻ തീരുമാനം എടുക്കാൻ ഹൈക്കോടതിയോട് നിർദേശിക്കണമെന്നും കപിൽ സിബൽ കോടതിയോട് അഭ്യർത്ഥിച്ചു. വധശ്രമ കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ, ജനപ്രാതിനിധ്യ നിയമത്തിലെ 8ാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
വധശ്രമ കേസിൽ കവരത്തിയിലെ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിലെ വിധിക്ക് കാത്ത് നിൽക്കാതെ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതിയിലെ ഹർജിയിൽ ഫൈസൽ ആരോപിച്ചിരിക്കുന്നത്.
വധശ്രമക്കേസിൽ ലക്ഷദ്വീപ് എം പിയും എൻസിപി നേതാവുമായ പി പി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2009ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ഫൈസൽ ഉൾപ്പെടെ നാലുപേർക്ക് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ പടനാഥ് സാലിഹിനെ മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് അക്രമിച്ചെന്നാണ് കേസ്.
കേസിലാകെ 32 പ്രതികളാണുള്ളത്. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എം പി. ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.2014 മുതൽ ലക്ഷദ്വീപ് എംപിയാണ് മുഹമ്മദ് ഫൈസൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.