ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകമാണ് വരുണ. മൈസുരുവിനോട് ചേർന്ന് കിടക്കുന്ന , ചാമരാജ്നഗർ ലോക്സഭ സീറ്റിന്റെ ഭാഗമായ നിയമസഭാ മണ്ഡലം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മഗ്രാമവും വരുണ മണ്ഡലത്തിലാണ്. മുൻപ് രണ്ടു തവണ വരുണയിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ട് ‘സിദ്ധു’. വരുണയിൽ മൂന്നാം അങ്കത്തിന് ഒരുങ്ങുകയാണ് സിദ്ധരാമയ്യ. പക്ഷേ വരുണ മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടാണ്..സിദ്ധരാമയ്യയ്ക്ക് എതിരാളിയായി ബിജെപി, മന്ത്രി വി സോമ്മണ്ണയെ സ്ഥാനാർഥിയാക്കിയതാണ് വരുണയിലെ പോരാട്ടത്തിന് ആവേശചൂട് പകർന്നത് .
വരുണയിൽ മടങ്ങിയെത്തി സിദ്ധരാമയ്യ
വരുണ മണ്ഡലത്തിന്റെ ചരിത്രത്തിൽ രണ്ടുപേർ മാത്രമാണ് ഇതുവരെ എംഎൽഎമാർ ആയിട്ടുള്ളത്… സിദ്ധരാമയ്യയും മകൻ യതീന്ദ്ര സിദ്ധരാമയ്യയും.മണ്ഡലം രൂപീകൃതമായ 2008 ലെ തെരെഞ്ഞെടുപ്പിലും 2013 ലെ തെരെഞ്ഞെടുപ്പിലും ജയിച്ചത് സിദ്ധരാമയ്യ..2013 ലെ ജയം സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തിലും എത്തിച്ചു..2018 ൽ മകന് വേണ്ടി സുരക്ഷിത മണ്ഡലം ഒഴിഞ്ഞു കൊടുത്തു സിദ്ധരാമയ്യ..അന്ന് യതീന്ദ്രയുടെ ജയം സിദ്ധരാമയ്യയേക്കാൾ മികച്ച ഭൂരിപക്ഷത്തിലായിരുന്നു.2008ൽ 18,837 വോട്ടുകളുടെയും 2013 ൽ 10,199 വോട്ടുകളുടെയും ഭൂരിപക്ഷത്തിനായിരുന്നു സിദ്ധരാമയ്യയുടെ ജയമെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 58,616 വോട്ടുകളുടെ വ്യത്യാസത്തിനാണ് ബിജെപി സ്ഥാനാർഥി ബി ബസവരാജിനെ യതീന്ദ്ര തോൽപ്പിച്ചത്.
കഴിഞ്ഞ തവണ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും മത്സരിച്ച സിദ്ധരാമയ്യ അഞ്ചു വർഷത്തിന് ശേഷം വരുണയിൽ തിരിച്ചെത്തിയിരിക്കുകയാണ് ..തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടം എന്നാണ് വരുണയിലെ സ്ഥാനാർഥിത്വത്തെ സിദ്ധരാമയ്യ വിശേഷിപ്പിക്കുന്നത്.. എന്നാൽ തട്ടകത്തിൽ ഇത്തവണ ഈസി വാക്കോവർ അല്ല സിദ്ധുവിന്..മകൻ യതീന്ദ്രയാണ് വരുണയിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
ലിംഗായത്ത് വോട്ടിൽ കണ്ണുവെച്ച് ബിജെപി
ബംഗ്ലൂരു നഗരത്തിലെ സിറ്റിംഗ് സീറ്റായ ഗോവിന്ദരാജ് നഗരയിൽ നിന്ന് മാറ്റി ലിംഗായത്ത് നേതാവ് കൂടിയായ മന്ത്രി വി സോമ്മണ്ണയെ വരുണയിൽ കളത്തിൽ ഇറക്കിയപ്പോൾ ബിജെപിയുടെ ലക്ഷ്യം ഒന്നു മാത്രം..വരുണ മണ്ഡലം പിടിച്ചെടുക്കുക..കോൺഗ്രസിന്റെ താര പ്രചാരകൻ കൂടിയായ സിദ്ധരാമയ്യയെ മണ്ഡലത്തിൽ തളച്ചിടുക.രണ്ടു ലക്ഷത്തി പതിനായിരമാണ്മണ്ഡലത്തിൽ ആകെയുള്ള വോട്ടർമാർ. ഇതിൽ അമ്പതിനായിരവും ലിംഗായത്ത് സമുദായത്തിൽ പെട്ടവരാണ്.. ഇതിന് പുറമെ 18,000 തിലധികം വരുന്ന ഉപ്പരവിഭാഗത്തിന്റെ വോട്ടുമാണ് സോമണ്ണയുടെ ലക്ഷ്യം..ദളിത് നേതാവ് ഭാരതി ശങ്കർ ജെഡിഎസ് സ്ഥാനാർഥിയായതോടെ വരുണ മണ്ഡലത്തിലെ മത്സരം പ്രവാചനാതീതമായി.
ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കൃഷ്ണമൂർത്തിയും മത്സരരംഗത്തുണ്ട്. ഭാരതി ശങ്കറും കൃഷ്ണ മൂർത്തിയും സിദ്ധരാമയ്യയ്ക്ക് അനുകൂലമായേക്കാവുന്ന വോട്ടുകൾ പിളർത്തുമെന്ന കണക്കുകൂട്ടലിലാണ് സോമണ്ണ.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ബസവരാജു 37,819 വോട്ടുകൾ ആണ് നേടിയിരുന്നത്.വരുണ സിദ്ധരാമയ്യയുടെ ഉറച്ച കോട്ട അല്ലെന്നും അവസാനം വരെ പോരാടുമെന്നും സോമ്മണ്ണ ന്യൂസ് 18നോട് പറഞ്ഞു.സോമണ്ണയെ കളത്തിൽ ഇറക്കിയതോടെ വരുണയിൽ പോരാട്ടം കനത്തുവെന്നാണ് വോട്ടർമാരും പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress leader siddaramaiah, Karnataka elections, Siddaramaiah