ഗ്യാൻവാപി കേസ്; എഎസ്‌ഐ സർവേ തുടരാൻ സുപ്രീം കോടതി അനുമതി; റിപ്പോർട്ട് സീൽ ചെയ്യണമെന്ന ആവശ്യം നിരസിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ചരിത്രപ്രസിദ്ധമായ മുസ്ലിം പള്ളി മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിലാണോ പണിതത് എന്നറിയാനാണ് സര്‍വെ നടത്തുന്നത്.
വാരാണസിയിലെ ഗ്യാന്‍വാപി മുസ്ലീം പള്ളിയില്‍ ശാസ്ത്ര പരിശോധന നടത്താന്‍ സുപ്രീം കോടതി എഎസ്‌ഐയ്ക്ക് അനുമതി നല്‍കി. പരിശോധനാ റിപ്പോര്‍ട്ട് സീലുചെയ്ത കവറില്‍ നല്‍കണമെന്ന മുസ്ലീം വിഭാഗത്തിന്റെ അപേക്ഷ കോടതി തള്ളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരിശോധനയ്ക്കിടെ 17-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയുടെ ഘടനയില്‍ തകരാര്‍ സംഭവിക്കാനിടയുണ്ടോയെന്ന് ആശങ്കപ്പെട്ട മുസ്ലീം വിഭാഗത്തോട്, കേടുപാടുകള്‍ സംഭവിക്കാത്ത വിധം സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയായിരിക്കും നടത്തുകയെന്നും കോടതി അറിയിച്ചു.
മസ്ജിദില്‍ പരിശോധന നടത്തുന്നതിനെതിരേ അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനാല്‍ ജൂലൈ 24-ന് എഎസ്‌ഐ സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് മൂന്നിന് സര്‍വെ തുടരാന്‍ അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതോടെ നടപടികള്‍ പുനഃരാരംഭിച്ചു. ചരിത്രപ്രസിദ്ധമായ മുസ്ലിം പള്ളി മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിലാണോ പണിതത് എന്നറിയാനാണ് സര്‍വെ നടത്തുന്നത്.
advertisement
ഏതെങ്കിലും വിധത്തില്‍ മസ്ജിദിന് കേടുപാടുകള്‍ സംഭവിക്കുന്ന പരിശോധനകള്‍ നടത്തരുതെന്ന് എഎസ്‌ഐയോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. എഎസ്‌ഐയ്ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടിയും ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സര്‍വെക്കിടെ ഖനനം നടത്തുകയോ മസ്ജിദിന്റെ ഘടനയെ നശിപ്പിക്കുകയോ ചെയ്യില്ലെന്ന് അറിയിച്ചു. സര്‍വെ നടത്തുന്ന രീതി എപ്രകാരമാണെന്ന് മെഹ്ത സുപ്രീം കോടതിക്കു മുമ്പില്‍ വിവരിച്ചു.
”ഇതുവരെ നടത്തിയ സര്‍വെയില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരിയായി ഹൈക്കോടതിയുടേത് ഒരു ഇടക്കാല ഉത്തരവാണ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ എന്തിന് ഇടപെടണം” സുപ്രീം കോടതി ചോദിച്ചു.
advertisement
മുസ്ലീം വിഭാഗത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസെഫ അഹ്‌മദിയാണ് ഹാജരായത്. നിയമ വിരുദ്ധമായാണ് സര്‍വെ നടത്തുന്നതെന്ന് അഹമ്മദി അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് മുന്‍വിധിയോടെയല്ലെന്നും എന്നാല്‍ ഏതെങ്കിലും തരത്തില്‍ നിശ്ചയിച്ചുറപ്പിച്ചതോ അല്ലെന്ന് ഹിന്ദുവിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാന്‍ വാദിച്ചു. ആ സ്ഥലത്തിന്റെ മതപരമായ സ്വഭാവം എന്തെന്ന് അറിയുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. സ്ഥലത്ത് ചില അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ശാസ്ത്രീയമായ സര്‍വെയിലൂടെ യുക്തിപൂര്‍വമായ നിഗമനത്തിലെത്തണെന്നും അവര്‍ പറഞ്ഞു.
advertisement
ആഴത്തില്‍ കുഴിച്ചുകൊണ്ടുള്ള പരിശോധനകള്‍ നടത്താന്‍ പാടില്ലെന്ന് എഎസ്‌ഐയുടെ അഡീഷണല്‍ ഡയറക്ടര്‍-ജനറലിനും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസറ്റര്‍ ജനറലിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങളൊന്നും ഉണ്ടാകില്ലെന്ന് പുരാവസ്തുവകുപ്പും ഉറപ്പ് നല്‍കിയിട്ടുള്ളതിനാല്‍ സര്‍വെ നടത്താം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 05, 2023 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗ്യാൻവാപി കേസ്; എഎസ്‌ഐ സർവേ തുടരാൻ സുപ്രീം കോടതി അനുമതി; റിപ്പോർട്ട് സീൽ ചെയ്യണമെന്ന ആവശ്യം നിരസിച്ചു