ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിവാദത്തില്‍ വിമര്‍ശനവുമായി രംഗത്തു വന്ന പാകിസ്താന് ഇന്ത്യയുടെ മറുപടി. ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കാതെ സ്വന്തം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് പാകിസ്താനോട് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മതഭ്രാന്തന്മാരെ മഹത്വവത്കരിക്കുകയും അവരെ ആദരിച്ച് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പാകിസ്താനെപ്പോലെയല്ല ഇന്ത്യയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവിച്ചു.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും രാജ്യത്ത് മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.ലോകരാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ ഗവണ്മെന്റിന്റെ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന
ന്യൂനപക്ഷ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന പാകിസ്താന് മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, അഹമ്മദീയ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെ പാകിസ്താന് എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നത് എന്നതിന് ലോകം സാക്ഷിയാണ്. എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്. മതഭ്രാന്തന്മാരെ മഹത്വവത്കരിച്ച് അവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പാകിസ്താനെപ്പോലെയല്ല ഇന്ത്യ. ഇന്ത്യയില്‍ വര്‍ഗീയ ചേരിവുണ്ടാക്കാന് ശ്രമിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ വേലകള്‍ക്ക് മുതിരുന്നതിന് പകരം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും നന്മയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെടുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.