ന്യൂഡൽഹി: ഡിസംബർ 7 ന് നടക്കാനിരിക്കുന്ന കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പങ്കെടുക്കില്ല. കർഷക സമരത്തിൽ കാനഡയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ്പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്നത്.
പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണയ്ക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. തുടർന്ന് ഡൽഹിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുതെന്ന് ഒട്ടാവയോട് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി കാനഡ നിലകൊള്ളുമെന്ന് ട്രൂഡോ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള ചർച്ചകളെയും ശ്രമങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പിന്മാറ്റം.
കര്‍ഷക സമരം സംബന്ധിച്ച വിഷയത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും നടത്തിയ പരാമര്‍ശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്നാണ് വെള്ളിയാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും അറിയിച്ചിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.