കൊൽക്കത്ത: ഇന്ത്യയുടെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ സർവീസിന് തുടക്കം കുറിച്ച് കൊൽക്കത്ത മെട്രോ. ബുധനാഴ്ചയാണ് ഹൂഗ്‌ളി നദിയിലെ തുരങ്കത്തിലൂടെ മെട്രോ സർവീസ് കന്നിയോട്ടം നടത്തിയത്. മഹാകരൺ മുതൽ ഹൗറ വരെയുള്ള മെട്രോ ട്രെയിൻ കന്നിയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ മെട്രോ റെയിൽ ജനറൽ മാനേജർ പി ഉദയ്കുമാർ റെഡ്ഡിയും എത്തിയിരുന്നു. 11:55നാണ് ട്രെയിൻ ഹൂഗ്‌ളി നദിയിലെ തുരങ്കത്തിലൂടെ കടന്നുപോയത്.
ഹൗറ മൈതാനിൽ നിന്നും എസ്പ്ലനേഡിലേക്കുള്ള ട്രയൽ റൺ അടുത്ത ഏഴ് മാസത്തിനുള്ളിൽ നടത്തുന്നതാണ്. അതിന് ശേഷം റൂട്ടിലെ പതിവ് സർവ്വീസുകൾ പ്രവർത്തനക്ഷമമാക്കും. അണ്ടർ വാട്ടർ റൂട്ട് 4.8 കിലോമീറ്ററാണ്. ഉപരിതലത്തിൽ നിന്നും 33 മീറ്റർ ആഴത്തിലാണ് മെട്രോ പ്രവർത്തിക്കുന്നത്.
ഹൂഗ്‌ളി നദിയ്ക്കുള്ളിലെ 520 മീറ്റർ ദൂരം ട്രെയിൻ 45 സെക്കന്റിനുള്ളിൽ കടന്നുപോകും. ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയും മെട്രോ സർവ്വീസ് കടന്നു പോകുന്നതാണ്. ഈ വർഷത്തോടെ തന്നെ റൂട്ടിലെ സർവ്വീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ യാത്രയിൽ മെട്രോ റെയിൽവേ അഡീഷണൽ ജനറൽ മാനേജരും കെഎംആർസിഎൽ എംഡിയുമായ എച്ച് എൻ ജയ്‌സ്വാളും മെട്രോ റെയിൽവേയുടെയും കെഎംആർസിഎല്ലിന്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. മെട്രോ റെയിൽ പൂർത്തിയാക്കാനായി വിവിധ തരത്തിൽ പരിശ്രമിച്ചിരുന്നവരെല്ലാം തന്നെ ഈ നേട്ടത്തിൽ തങ്ങളുടെ സന്തോഷം അറിയിച്ചു.
കൊൽക്കത്തയിലെ ജനങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതിലേക്കുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണിത്. ബംഗാളിലെ ജനങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുടെ പുതുവർഷ സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kolkata, Metro Rail