നിഖിൽ ജോഷി, വിവേക് നാരായൺ
മെയ് പത്തിനു നടക്കുന്ന കർണാട നിയമസഭാ തിരഞ്ഞെടുപ്പ് കേവലം എംഎൽഎമാരെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്നതു മാത്രം അല്ലെന്നും, ഇത് കർണാടകയുടെ ഭാവി തന്നെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂസ് 18നു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
”യെദ്യൂരപ്പയുടെയും ബസവരാജ് ബൊമ്മെയുടെയും നേതൃത്വത്തിലുള്ള സർക്കാർ കർണാടകയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. നിങ്ങൾക്ക് സുരക്ഷിതവും വികസനമുള്ളതുമായ ഒരു സംസ്ഥാനം വേണമെങ്കിൽ കർണാടകയിൽ ഈ ഇരട്ട എഞ്ചിന്റെ ശക്തിയുള്ള സർക്കാരിനെ അധികാരത്തിലെത്തിക്കുക. മോദിയുടെ നേതൃത്വത്തിൽ കർണാടക വികസിക്കും എന്നുറപ്പാണ്. പിഎഫ്ഐയെ നിരോധിച്ച് ഞങ്ങൾ കർണാടകയെ സുരക്ഷിതമാക്കി. രാജ്യദ്രോഹികളെ ഞങ്ങൾ ജയിലിലടച്ചു. തൂക്കു നിയമസഭയ്ക്ക് പകരം പൂർണ ഭൂരിപക്ഷമുള്ള ബിജെപി സർക്കാരിനെ നിങ്ങൾ അധികാരത്തിലെത്തിക്കണം”, കർണാടകയിലെ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.
”ജലസേചന മേഖലയിൽ സംസ്ഥാനത്ത് പതിനാലു പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കർണാടകയ്ക്ക് 92,000 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയപ്പോൾ കർണാടകയ്ക്ക് 2.40 ലക്ഷം കോടി രൂപ ഗ്രാന്റായി ലഭിച്ചു”, ഷാ കൂട്ടിച്ചേർത്തു. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രകടനപത്രികകൾ തമ്മിൽ സമാനതകളില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ വാഗ്ദാനങ്ങളെ സൗജന്യങ്ങളായി മാത്രം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
”ഞങ്ങളുടെ പ്രകടന പത്രിക സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതല്ല. പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് അരലിറ്റർ പാൽ വിതരണം ചെയ്യുന്നത്. മോദി സർക്കാർ ഇതിനകം അഞ്ചു കിലോ അരി, ചോളം എന്നിവയും ജനങ്ങൾക്ക് സൗജന്യമായി നൽകുന്നുണ്ട്. നിരവധി വർഷങ്ങളായി ഇത് തുടരുന്നു. കുട്ടികളിൽ പോഷകാഹാരക്കുറവ് ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പാൽ വിതരണം ചെയ്യുന്നത്. ഇതിൽ സൗജന്യ സമ്മാനം എന്ന ചോദ്യമേ ഉദിക്കുന്നില്ല”, മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാർക്കും 2,000 രൂപ നൽകുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ”കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് അവർക്കു തന്നെ അറിയാം. അതിനാലാണ് അവർ ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത്”, ഷാ പറഞ്ഞു.
”ഗുജറാത്തിലെ ജനങ്ങൾക്കും കോൺഗ്രസ് സമാനമായ ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അവർ അധികാരത്തിലുണ്ട്. കർണാടകയിൽ അവർ വാഗ്ദാനം ചെയ്യുന്ന അഞ്ച് കാര്യങ്ങളിൽ ഏതെങ്കിലും അവർ ഈ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടോ? കർണാടകയിലെ ജനങ്ങൾക്ക് ഇതെല്ലാം അറിയാവുന്നതല്ലേ?”, അമിത് ഷാ കൂട്ടിച്ചേർത്തു.
(ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം രാത്രി 8 മണിക്ക് YouTube ലും (https://www.youtube.com/@News18Kannada) News18 കന്നഡ ടിവി ചാനലിലും കാണാം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Bjp, Karnataka Election