ഭോപ്പാൽ: ലൗ ജിഹാദ് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ കടുത്ത പ്രതികരണവുമായി ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കുർ. ലൗ ജിഹാദ് കേസുകളിൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ നൽകണമെന്നാണ് ഭോപ്പാൽ എംപി കൂടിയായ പ്രഗ്യ അറിയിച്ചിരിക്കുന്നത്. സംഘടിത ധനസഹായം ഉപയോഗിച്ച് നടപ്പിലാക്കപ്പെടുന്ന ഒരു പദ്ധതിയാണിതെന്നും ഇവർ ആരോപിച്ചു.
വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സർക്കാറിന്‍റെ . ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020)ഇന്ന് ഗവര്‍ണർ അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് വിവാഹത്തിനായുള്ള മതപരിവർത്തനം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതിന് പിന്നാലെയാണ് പ്രഗ്യയുടെയും പ്രതികരണം.'സംഘടിത ധന സഹായത്തോടെ കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു ഗൂഢാലോചനയാണ് ലൗ ജിഹാദ്' എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഇവർ അറിയിച്ചത്.
പ്രത്യേകിച്ച് ഒരു മതവിഭാഗത്തയും പരാമർശിക്കാതെ നടത്തിയ പ്രസ്താവനയിൽ പെണ്‍കുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്താൻ യുവാക്കൾക്ക് ധാരാളം പണം നൽകപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചു. 'ചില വീടുകളിൽ വാതിൽ പോലും ഉണ്ടാകില്ല. തീർത്തും ദരിദ്രരായ ഈ കുടുംബങ്ങൾ കർട്ടനുകളാകും വാതിലിന് പകരം ഉപയോഗിക്കുന്നത്. പക്ഷെ അത്തരം വീടുകളിയെ യുവാക്കളുടെ കയ്യില്‍ നിറയെ പണമുണ്ട്. വില കൂടിയ ബൈക്കുകളൊക്കെ വാങ്ങി പെൺകുട്ടികളെ ആകർഷിക്കാന്‍ അവർക്ക് ധാരാളം പണം നൽകപ്പെടുന്നുണ്ട്. ' എന്നായിരുന്നു വാക്കുകൾ.
ചില ഖാസികളും മൗലവികളും നിയമവിരുദ്ധ മാർഗങ്ങളിലൂടെ അന്യമതസ്ഥരായ പെണ്‍കുട്ടികളുടെ വിവാഹം ഇത്തരം ചതിയന്മാരുമായി നടത്തുകയും ചെയ്യും. ഇതൊരു വലിയ ഗൂഢാലോചന തന്നെയാണെന്നാവർത്തിച്ച് പ്രഗ്യ സിംഗ് വ്യക്തമാക്കി. ഇത്തരമൊരു തെറ്റിന് പത്ത് വർഷം തടവുശിക്ഷ എന്നത് വളരെ കുറവാണെന്നും വധശിക്ഷയോ ജീവപര്യന്തമോ തന്നെ നൽകണമെന്നും ഇവർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.