'വൃത്തികെട്ട ചോദ്യങ്ങള്‍'; പാര്‍ലമെന്ററി പാനലിന് മുന്നില്‍ പൊട്ടിത്തെറിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര
- Published by:Vishnupriya S
- news18-malayalam
Last Updated:
സമിതി തന്നോട് വൃത്തികെട്ട ചോദ്യങ്ങളാണ് ചോദിച്ചതെന്നും അവര്‍ യോഗം കഴിഞ്ഞ് മടങ്ങവേ പറഞ്ഞു
ചോദ്യത്തിന് കോഴ കേസില്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയ്ക്കു മുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര യോഗത്തിനിടെ പൊട്ടിത്തെറിച്ചു. സമിതി തന്നോട് വൃത്തികെട്ട ചോദ്യങ്ങളാണ് ചോദിച്ചതെന്നും അവര്‍ യോഗം കഴിഞ്ഞ് മടങ്ങവേ പറഞ്ഞു. അദാനി ഗ്രൂപ്പിനെ ഉന്നമിട്ട് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹീരാനന്ദനിയില്‍ നിന്ന് മഹുവ കോഴ വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയതോടെയാണ് വിഷയം വിവാദമായത്.
മഹുവ മൊയ്ത്രയോട് വളരെ വ്യക്തിപരമായ ചോദ്യങ്ങള്‍ സമിതി ചോദിച്ചതായി ജനതാദള്‍ (യുണൈറ്റഡ്) എംപി ഗിരിധാരി യാദവ് പറഞ്ഞു. ”അത്തരം വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ക്ക് അധികാരമില്ല. അതിനാല്‍, ഞങ്ങള്‍ യോഗം ബഹിഷ്കരിച്ചതായി,” ഗിരിധരി യാദവ് പറഞ്ഞു.
”പാര്‍ലമെന്റ് എത്തിക്‌സ് സമിതി ചെയര്‍മാന്‍ ആരുടെയോ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണെന്ന് തോന്നും. അത് വളരെ കഷ്ടമാണ്. വളരെ മോശമാണ്.അവര്‍ മഹുവ മൊയ്ത്രയോട് എവിടേക്കാണ് യാത്ര പോകാറുള്ളത്? നിങ്ങള്‍ എവിടെ വെച്ചാണ് കണ്ടുമുട്ടുന്നത്? ഫോണ്‍ രേഖകള്‍ നല്‍കൂ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. പണം കൈമാറിയതിന് തെളിവൊന്നുമില്ല,”കോണ്‍ഗ്രസ് എംപി ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.
advertisement
പാര്‍ലമെന്ററി സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മഹുവ മൊയ്ത്ര ഒരു കത്ത് പുറത്തുവിട്ടിരുന്നു. ഹാജരാകാന്‍ ഉത്തരവിട്ടുകൊണ്ടുള്ള നോട്ടീസ് മാധ്യമങ്ങള്‍ കൈമാറുന്നത് ഉചിതമാണെന്ന് എത്തിക്‌സ് കമ്മിറ്റി കരുതുന്നതിനാല്‍, നാളത്തെ വാദം കേള്‍ക്കുന്നതിന് മുമ്പ് സമിതിക്ക് ഞാന്‍ അയച്ച കത്ത് പുറത്തുവിടുന്നതും പ്രധാനമാണെന്ന് താന്‍ കരുതുന്നതായി അവര്‍ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അവര്‍ കത്ത് പുറത്തുവിട്ടത്. നവംബര്‍ രണ്ടിന് താന്‍ സമിതിക്ക് മുന്നില്‍ ഹാജരാകുമെന്നും തനിക്കെതിരായ പണമിടപാട് സംബന്ധിച്ച പരാതി തെറ്റാണെന്ന് തെളിയിക്കുമെന്നും കത്തില്‍ മഹുവ വ്യക്തമാക്കിയിരുന്നു.
advertisement
‘എന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല’: ജയ് അനന്ത് ദെഹാദ്രായി
എനിക്ക് മറ്റൊരാളെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഇതൊരു സ്വതന്ത്രരാജ്യമാണ്. ആര്‍ക്കും ഇഷ്ടമുള്ളത് പറയാം. ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് അനന്തരഫലങ്ങളുണ്ടാകും. ഉചിതമായ സമയത്ത് സംഭവിച്ചതെന്താണെന്ന് ഞാന്‍ വിശദീകരിക്കും. സത്യമെന്താണെന്ന് ഞാന്‍ പുറത്തുവിടും. ആരെയും എനിക്ക് പേടിയില്ല. ആരും എന്നെ ഭീഷണിപ്പെടുത്തുന്നില്ല. ഇരയായി അഭിനയിച്ച് ആരെങ്കിലും വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്ന് ഞാന്‍ കരുതുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയാം”, മഹുവയുമായി നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്ന അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായി പറഞ്ഞു. പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ മഹുവ ഹാജരാകുന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
നായയെ ചൊല്ലിയുള്ള തര്‍ക്കം
സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയും ടിഎംസി എംപി മഹുവ മൊയ്ത്രയും തമ്മില്‍ ഇരുവരുടെയും വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുന്‍ പങ്കാളികള്‍കൂടിയായ ഇവരുടെ മൂന്ന് വയസ്സുള്ള റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട ഹെന്‌റി എന്ന നായയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. നിലവില്‍ മൊയ്ത്രയ്ക്കൊപ്പമാണ് ഹെന്റി.
കഴിഞ്ഞ മാസം ബിജെപി എംപി നിഷികാന്ത് ദുബെ തനിക്ക് ദേഹാദ്രായിയില്‍ നിന്ന് ഒരു കത്ത് ലഭിച്ചുവെന്ന് പറഞ്ഞു. ഇതോടെയാണ് തങ്ങളുടെ വളര്‍ത്തുനായയെച്ചൊല്ലി മഹുവയും ദേഹാദ്രായിയും തമ്മിലുള്ള തര്‍ക്കം മറ്റൊരു വഴിത്തിരിവിലെത്തിയത്. മൊയ്ത്ര ”കൈക്കൂലിയായി പണം വാങ്ങിയെന്നതിന് നിഷേധിക്കാനാവാത്ത” തെളിവ് അഭിഭാഷകന്‍ പങ്കിട്ടതായി ബിജെപി എംപി ആരോപിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായ പ്രമുഖന്‍ ദര്‍ശന്‍ ഹീരാനന്ദാനിയുടെ ‘സമ്മാന’മായാണ് മഹുവ ഈ പണം കൈപ്പറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
മഹുവയുടെ കത്തില്‍ പറയുന്നത്
പാര്‍ലമെന്ററി കമ്മിറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധിയില്ലെന്നും ഇത്തരം കേസുകളില്‍ നിയമപാലകരെ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായും മഹുവ മൊയ്ത്ര ഇന്നലെ കത്തില്‍ വ്യക്തമാക്കിയിരുന്നു. കൈക്കൂലി നല്‍കുന്നയാളെന്ന് ആരോപിക്കപ്പെടുന്ന ഹീരാനന്ദാനിയെ ക്രോസ് വിസ്താരം ചെയ്യാനുള്ള തന്റെ ആഗ്രഹവും മൊയ്ത്ര പ്രകടിപ്പിച്ചു. കൂടാതെ, ജയ് അനന്ത് ദേഹാദ്രായിയെ ക്രോസ് വിസ്താരം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദേഹാദ്രായി ഉന്നയിച്ച ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖമൂലമുള്ള തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും അവര്‍ കത്തില്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2023 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വൃത്തികെട്ട ചോദ്യങ്ങള്‍'; പാര്‍ലമെന്ററി പാനലിന് മുന്നില്‍ പൊട്ടിത്തെറിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര