ചോദ്യത്തിന് കോഴ: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഇന്ന് എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാകും
- Published by:Vishnupriya S
- news18-malayalam
Last Updated:
ബുധനാഴ്ചയോടെ പാനലിന് എഴുതിയ ഒരു കത്തിന്റെ പകര്‍പ്പും എംപി പുറത്തുവിട്ടിട്ടുണ്ട്
ന്യൂഡല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്‍പില്‍ ഇന്ന് ഹാജരാകും. ബുധനാഴ്ചയോടെ പാനലിന് എഴുതിയ ഒരു കത്തിന്റെ പകര്‍പ്പും എംപി പുറത്തുവിട്ടിട്ടുണ്ട്. ”എന്നോട് ഹാജരാകാന്‍ പറഞ്ഞ കാര്യം എത്തിക്‌സ് കമ്മിറ്റി മാധ്യമങ്ങളെ അറിയിച്ച സാഹചര്യത്തില്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ എന്റെ ഭാഗം വ്യക്തമാക്കുന്ന കത്ത് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു,” മഹുവ മൊയ്ത്ര എക്‌സില്‍ പങ്കുവെച്ച കത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 31നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കത്തിലാണ് താന്‍ നവംബര്‍ രണ്ടിന് പാനലിന് മുമ്പാകെ ഹാജരാകുമെന്ന കാര്യം മൊയ്ത്ര വ്യക്തമാക്കിയത്.
എന്താണ് കത്തില്‍ പറയുന്നത്?
പാര്‍ലമെന്ററി സമിതികള്‍ക്ക് ക്രിമിനല്‍ അധികാര പരിധിയില്ലെന്നും ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ അവര്‍ പരാമര്‍ശിച്ചു. അതേസമയം കാര്യമായ തെളിവ് നല്‍കാതെ കൈക്കൂലി നല്‍കിയെന്ന് ആരോപിക്കുന്ന ഹീരാനന്ദനിയെ ക്രോസ് വിസ്താരം ചെയ്യണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടു. കൂടാതെ പരാതിക്കാരനായ ജയ് അനന്ദ് ദെഹദ്രായിയെ വിസ്തരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ അവരോട് ആവശ്യപ്പെടണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
advertisement
” സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായി ഹീരാനന്ദനിയെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” മൊയ്ത്ര പറഞ്ഞു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എം പിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവെച്ചു തുടങ്ങിയ പരാതികളാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ ഉയര്‍ന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇക്കാര്യമുന്നയിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നൽകിയത്.
അതേസമയം ഈ ആരോപണങ്ങളില്‍ പാര്‍ലമെന്റ് പാനല്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് തൃണമൂല്‍ രാജ്യ സഭാ നേതാവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. മഹുവയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ തൃണമൂല്‍ നേതൃത്വം പ്രതികരിക്കാതില്‍ ബിജെപി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഡെറിക് ഒബ്രിയാന്റെ പ്രതികരണം. മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള കോഴ ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് മഹുവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു.
advertisement
അടുത്തിടെ വരെ മൊയ്ത്ര ലോക്‌സഭയില്‍ ചോദിച്ച 61 ചോദ്യങ്ങളില്‍ 50 ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്‌സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ദുബെ അവകാശപ്പെട്ടു. കൂടാതെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ ഹീരാനന്ദനിയില്‍ നിന്നും ധാരാളം സമ്മാനങ്ങളും കൈക്കൂലിയും കൈപ്പറ്റി എന്നും നിഷികാന്ത് ദുബൈ ആരോപിച്ചിരുന്നു.
അതേസമയം തൃണമൂല്‍ നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയുടെയും സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി ഒക്ടോബര്‍ 26ന് എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. മോദി സര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യം വച്ചാണ് വ്യവസായിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയതെന്ന് ഇരുവരും ആരോപിച്ചു. എന്നാല്‍ തന്റെ മുന്‍ പങ്കാളി കൂടിയായിരുന്ന അഭിഭാഷകന്‍ അനന്ത് ദേഹാദ്രായെ ‘പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി’ എന്ന് മൊയ്ത്ര വിശേഷിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 02, 2023 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചോദ്യത്തിന് കോഴ: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഇന്ന് എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാകും