ന്യൂഡല്‍ഹി: ഒരാള്‍ക്ക് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു മാധ്യമ പരിപാടിക്കിടെ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമര്‍ശം. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് വിവാഹം കഴിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുസ്ലീം പുരുഷന്മാര്ക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നുള്ള അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിയും പരസ്യമായി വിമര്‍ശിച്ചത്.
Also Read- ‘രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഗൗരവത്തോടെ തയാറാവണം:’ കേരളാ ഹൈക്കോടതി
‘രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാഷ്ട്രത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതിവിരുദ്ധമാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്’ – ഗഡ്കരി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ഈ നിയമം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.