പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്: രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ; എല്ലാം നിരീക്ഷിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും

Last Updated:

റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു.

ന്യൂഡൽഹി: ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അതീവ രഹസ്യമായി റെയ്ഡ് ആരംഭിച്ചത്. റെയ്ഡിനായി മൂന്നു മാസം മുൻപേ ഏജൻസികൾ തയാറെടുപ്പുകൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. ഒരാഴ്ച മുൻപേ റെയ്ഡ് നടത്തേണ്ട ഇടങ്ങൾ എൻഐഎ നിരീക്ഷിച്ചിരുന്നു.
ബുധനാഴ്ച അർധരാത്രി കഴിഞ്ഞിട്ടും എൻഐഎ ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത അടക്കമുള്ളവർ കണ്‍ട്രോൾ റൂമിൽ ഉണ്ടായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. അതുപോലെ ഇന്റലിജൻസ് ബ്യൂറോയുടെ കൺട്രോൾ റൂമിൽ ഡയറക്ടർ തപൻ ഡെക്ക നടപടികളുടെ മേല്‍നോട്ടം വഹിച്ചു. അർധരാത്രി കഴിഞ്ഞതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഐബി കൺട്രോൾ റൂമിലെത്തി. രാവിലെ ആറുമണിവരെയുള്ള റെയ്ഡ് നടപടികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു.
advertisement
എൻഐഎ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗം സ്ഥിതി വിലയിരുത്തി. യുപി പോലുള്ള ചില സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണം എന്ന നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരസംഘനയാണെന്ന് സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് സൂചന.
13 സംസ്ഥാനങ്ങളിൽ നിന്നായി 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷൻ പല സംസ്ഥാന സർക്കാരുകളും അറിയാതെയാണ് എൻഐഎ നടപ്പാക്കിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു.
advertisement
എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് ഇത്. ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിടിയിലായത് കേരളത്തിൽ നിന്നാണ്, 22 പേർ. കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 20 പേർ വീതവും പിടിയിലായി. തമിഴ്നാട് 10, ആസാം 9, ഉത്തർപ്രദേശ് 8, ആന്ധ്രാപ്രദേശ് 5, മധ്യപ്രദേശ് 4, പുതുച്ചേരി, ഡൽഹി- 3, രാജസ്ഥാൻ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കസ്റ്റഡിയിലായ നേതാക്കളുടെ എണ്ണം.
advertisement
ഇതുവരെയുള്ള ഏറ്റവും വലിയ റെയ്ഡ് എന്ന് വിശേഷിപ്പിച്ച എൻഐഎ, തീവ്രവാദ ഫണ്ടിംഗ്, നിരോധിത സംഘടനകളിലേക്കുള്ള പരിശീലന ക്യാമ്പ്, റിക്രൂട്ട്മെന്റ് എന്നിവ നടത്തിയതുമായി ബന്ധമുള്ള ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത് എന്ന് വ്യക്തമാക്കി. കേസുകളുടെ വിശദാംശങ്ങൾ, തിരച്ചിൽ നടത്തിയ ഇടങ്ങൾ, കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ എന്നിവയെല്ലാം വൈകാതെ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇഡി ഫയൽ ചെയ്ത കുറ്റപത്ര പ്രകാരം, ധനസമാഹരണം നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ അംഗങ്ങൾക്കും ടാർഗെറ്റ് നിശ്ചയിക്കുകയും ഇങ്ങനെ സമാഹരിക്കുന്ന പണം ഹവാല രൂപത്തിലോ സാധാരണ ബിസിനസ് ഇടപാട് എന്ന് തോന്നിക്കുന്ന രീതിയിലോ ഇന്ത്യയിലേക്ക് അയയ്ക്കുകയുമാണ് ചെയ്യുന്നത്.
advertisement
അന്വേഷണത്തിന്റെ ഘട്ടത്തിൽ, ഇന്ത്യയിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന് സംഭാവന നൽകിയ 600 പേരുടെ ബാങ്ക് അക്കൗണ്ടുകളും പണം ലഭിച്ച 2600 അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ഇവയിൽ മിക്കവയും വ്യാജ അക്കൗണ്ടുകളാണെന്നും നേരിട്ടുള്ള പരിശോധനയിൽ ഈ ആളുകൾ ഇല്ലെന്നും ഇഡി കണ്ടെത്തി.
ഇത്തരത്തിൽ സംഭാവന ലഭിച്ച വ്യക്തികളിലൊരാളാണ് യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായ അൻഷാദ് ബസിയുദ്ദീൻ. ഐഇഡികളും പിസ്റ്റലും തിര നിറച്ച കാട്രിഡ്ജുകളും സഹിതമാണ് ഇയാൾ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ തെളിവാണ് ഇതെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
advertisement
അതേസമയം, അർദ്ധരാത്രിയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീടുകളിൽ റെയ്ഡ് നടത്തിയത് ഭരണകൂട ഭീകരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്: രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ; എല്ലാം നിരീക്ഷിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement