ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ (CAA) പിന്തുണച്ച് നടൻ രജനീകാന്ത്. മുസ്ലീം വിഭാഗങ്ങളെ ഒരു തരത്തിലും ഈ നിയമം ബാധിക്കില്ലെന്നും ചെന്നൈയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ താരം പറഞ്ഞു. 'കേന്ദ്രം കൊണ്ടുവന്ന CAA മുസ്ലീം വിഭാഗങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.. ഈ നിയമം മൂലം ഭാവിയിൽ മുസ്ലീം പൗരന്മാർക്ക് എന്തെങ്കിലും ദോഷം ഉണ്ടായാൽ ആദ്യം പ്രതിഷേധത്തിനിറങ്ങുന്ന ആൾ താനായിരിക്കും' എന്നാണ് രജനീകാന്ത് പറഞ്ഞത്.
പൗരത്വ നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ വിദ്യാർഥികളെ ഉപയോഗിക്കുകയാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നതിന് മുമ്പ് മുതിർന്നവരോട് സംസാരിക്കണമെന്നും സൂപ്പർസ്റ്റാർ ആവശ്യപ്പെട്ടിട്ടുണ്ട്. 'CAA മുസ്ലീം വിരുദ്ധമല്ല.. മത-രാഷ്ട്രീയ നേതാക്കൾ ആളുകളെ ഈ നിയമത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CAAക്ക് പുറമെ ദേശീയ പൗരത്വ പട്ടിക (NRC)ക്കും ദേശീയ ജനസംഖ്യാ റജിസ്റ്ററിനും (NPR)രജനി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.. മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ കുടിയേറ്റക്കാരുടെ കണക്ക് സൂക്ഷിക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പൗരത്വ പട്ടിക അത്യാവശ്യമാണ്.. ആരാണ് രാജ്യത്തെ പൗരൻ എന്നും ആരാണ് രേഖകളില്ലാതെ താമസിക്കുന്നത് എന്നറിയേണ്ടതും അത്യാവശ്യമാണെന്നാണ് NPRൽ രജനിയുടെ വിശദീകരണം. 'ശ്രീലങ്കയിൽ നിന്നുള്ള തമിഴ് അഭയാർഥികളുടെ കാര്യം പരിഗണിക്കുകയാണെങ്കിൽ അവർക്ക് ഇരട്ട പൗരത്വം നൽകണമെന്ന നിർദേശവും രജനീകാന്ത് മുന്നോട്ട് വച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് പിന്തുണച്ച് താരത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.