ബി.ജെ.പിക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവിനെ
Last Updated:
അനന്ത്കുമാറിന്റെ വിയോഗത്തിലൂടെ ബിജെപിയ്ക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവിനെ. രണ്ട് തവണ കേന്ദ്രമന്ത്രിയായ അനന്ത് കുമാർ കർണാടക ബിജെപി അധ്യക്ഷനായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടകയിൽ ബിജെപിയ്ക്ക് വേരോട്ടമുണ്ടാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവുകൂടിയാണ് അദ്ദേഹം.
1959-ൽ ബംഗളൂരുവിൽ ജനിച്ച അനന്ത്‌കുമാർ വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയത്. എബിവിപി കർണാടക സംസ്ഥാന സെക്രട്ടറിയും പിന്നീട് ദേശീയ സെക്രട്ടറിയുമായി. അടിയന്തരാവസ്ഥാകാലത്ത് ജയിൽവാസം അനുഷ്ഠിച്ചു.1996 ൽ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി.
1998 ലെ വാജ്പേയി മന്ത്രിസഭയിൽ അംഗമായ അനന്ത്കുമാറിന് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു. 1999 ലും എൻഡിഎ സർക്കാരിൽ മന്ത്രിയായി. 2003ൽ കർണാടക ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിയെ വലിയ ഒറ്റകക്ഷിയാക്കിയതിൽ അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചു.
advertisement
വാജ്പേയിയുമായും അദ്വാനിയുമായി മികച്ച ബന്ധമുണ്ടായിരുന്ന അനന്ത്കുമാറിനെ മധ്യപ്രദേശ് ബിഹാർ ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടുത്താൻ നേതൃത്വം നിയോഗിക്കുകയായിരുന്നു. ബിജെപിയിൽ മോദി-അമിത് ഷാ പിടിമുറുക്കിയപ്പോഴും പാർട്ടിയുടെ വിശ്വസ്തനായിരുന്നു അനന്ത്കുമാർ.
മോദി മന്ത്രിസഭയിൽ പാർലമെന്ററികാര്യവകുപ്പിന്റെ ചുമതല നൽകിയത് ഇതിനു തെളിവാണ്. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ ജിഎസ്ടി ബിൽ പാസാക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. എല്ലാ കക്ഷികളുടെയും സമ്മതി ഉറപ്പാക്കി ജിഎസ്ടി നടപ്പാക്കുന്നതിൽ അനന്ത്കുമാറിന്റെ ഇടപെടലുകളും നിർണായകമായി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 9:34 AM IST