'രാഹുലിന് തെറ്റി; മോദിയായിരുന്നു ശരി'; പശ്ചിമേഷ്യൻ സംഘർഷത്തിൽ രാഹുലിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടിനെ രാഹുൽ ഗാന്ധി ആവർത്തിച്ച് വിമർശിക്കുമ്പോഴും, പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ സർക്കാരിന്റെ സമീപനത്തെ പ്രശംസിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇറാൻ യുദ്ധം, എൽപിജി വിതരണം എന്നീ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ യുദ്ധം കൈകാര്യം ചെയ്യുന്നതിലും രാജ്യത്തെ ഇന്ധന വിതരണത്തിലും മോദി സർക്കാരിനെ പിന്തുണച്ചുകൊണ്ട് കമൽനാഥ്, ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടിനെ രാഹുൽ ഗാന്ധി ആവർത്തിച്ച് വിമർശിക്കുമ്പോഴും, പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ സർക്കാരിന്റെ സമീപനത്തെ പ്രശംസിക്കുകയാണ്.
പശ്ചിമേഷ്യൻ യുദ്ധത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും കേന്ദ്ര സർക്കാരിന്റെ നടപടികളെ പ്രശംസിച്ച കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ പക്വവും നൈപുണ്യമുള്ളതുമാണെന്ന് ആനന്ദ് ശർമ്മ വിശേഷിപ്പിച്ചപ്പോൾ, രാജ്യത്ത് എൽപിജി ക്ഷാമമുണ്ടെന്ന പാർട്ടി ഹൈക്കമാൻഡിന്റെ വാദം കമൽനാഥ് തള്ളി. ക്ഷാമമുണ്ടെന്ന അന്തരീക്ഷം വെറുതെ സൃഷ്ടിക്കുകയാണെന്നും യഥാർത്ഥത്തിൽ അങ്ങനെയൊന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പാർട്ടിക്കുള്ളിലെ ഈ ഭിന്നത പുതിയ കാര്യമല്ല. 2025 മെയ് മാസത്തിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയപ്പോഴും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ, ശശി തരൂർ രാജ്യതാൽപ്പര്യത്തിന് മുൻഗണന നൽകി സർക്കാരിനെ പിന്തുണച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാർ നിയോഗിച്ച സർവ്വകക്ഷി പ്രതിനിധി സംഘത്തിൽ തരൂരിനെയും തിവാരിയെയും ഉൾപ്പെടുത്തിയതിനെ കോൺഗ്രസ് എതിർത്തിരുന്നു. എന്നാൽ ഇതിനെ മറികടന്ന് തരൂർ വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ നേതൃത്വം നൽകി. മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ആക്രമണം നടത്തിയതെന്ന രാഹുലിന്റെ വാദത്തെ തള്ളിയ തരൂരും തിവാരിയും ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിച്ചു. ഇതിന്റെ പേരിൽ 2025-ൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ ഇവർക്ക് സംസാരിക്കാൻ കോൺഗ്രസ് അവസരം നൽകിയിരുന്നില്ല.
advertisement
നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നയതന്ത്രം മികച്ചതാണെന്നും ഇത്തരം കാര്യങ്ങളിൽ ദേശീയ സമവായം ആവശ്യമാണെന്നും ആനന്ദ് ശർമ്മ പറഞ്ഞു. ഊർജ്ജ പ്രതിസന്ധിയും ഇറാനുമായുള്ള ചരിത്രപരമായ ബന്ധവും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതകത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ ലാഭത്തിനായി ചിലർ ബോധപൂർവം പരിഭ്രാന്തി പരത്തുകയാണെന്ന കമൽനാഥിന്റെ പ്രസ്താവന കൂടി വന്നതോടെ, വിദേശനയത്തിലും ആഭ്യന്തര പ്രശ്നങ്ങളിലും കോൺഗ്രസ് ഹൈക്കമാൻഡും മുതിർന്ന നേതാക്കളും ഇരു ധ്രുവങ്ങളിലാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 04, 2026 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുലിന് തെറ്റി; മോദിയായിരുന്നു ശരി'; പശ്ചിമേഷ്യൻ സംഘർഷത്തിൽ രാഹുലിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ







