ന്യൂഡൽഹി: അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് അഭയവും പൗരത്വവും നൽകുന്ന നിയമമാണ് പൗരത്വ ഭേദഗതി ബിൽ എന്ന് ആയിരത്തിലധികം പേർ ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജെഎൻയു, ഡൽഹി സർവകലാശാല തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും മാധ്യമപ്രവർത്തകരും അഭിഭാഷകരും ചേർന്നാണ് പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയത്. പന്ത്രണ്ടോളം വിദേശ സർവകലാശാലകളിലെ ഇന്ത്യക്കാരായ അധ്യാപകരും ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. എയിംസ്, ഐഐടി, ഐഐഎംഎസ് എന്നിവിടങ്ങളിലെ പ്രൊഫസർമാരും ബില്ലിനെ അനുകൂലിക്കുന്നവരിൽ ഉണ്ട്. ജെൻയുവിലെ ആനന്ദ് രംഗനാഥൻ, ഡൽഹി സർവകലാശാലയിലെ പ്രൊഫ. ശ്രീ പ്രകാശ് സിങ്, മുതിർന്ന മാധ്യമപ്രവർത്തകൻ കാഞ്ചൻ ഗുപ്ത, ഗവേഷകനായ അഭിജിത്ത് അയ്യർ മിത്ര, സുപ്രീം കോടതി അഭിഭാഷകൻ ജെ. സായ് ദീപക്, പാട്ന നിയമ സർവകലാശാലയിലെ ഗുരു പ്രകാശ്, ജെഎൻയുവിലെ പ്രൊഫ. അയ്നുൾ ഹസൻ, ശാന്തിനികേതനിലെ ഡോ. ദേബാഷിഷ് ഭട്ടാചാര്യ എന്നിവരാണ് പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയവരിൽ പ്രമുഖർ.
പ്രസ്താവനയുടെ പൂർണരൂപം
2019 ലെ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണച്ചുകൊണ്ട് ഞങ്ങൾ, ഒരു കൂട്ടം അക്കാദമിഷ്യൻമാർ, ഗവേഷകർ എന്നിവർ ഈ പ്രസ്താവന പുറത്തിറക്കുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങൾക്ക് അഭയവും പൗരത്വവും നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യം ഈ നിയമം നിറവേറ്റുന്നു. 1950 ലെ ലിയാഖത്ത്-നെഹ്രു ഉടമ്പടി പരാജയപ്പെട്ടതുമുതൽ, വിവിധ നേതാക്കളും രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, സിപിഐ (എം) മുതലായവയും പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മതന്യൂനപക്ഷങ്ങൾക്ക് അഭയവും പൗരത്വവും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതിന് ഇന്ത്യയുടെ നാഗരിക ധാർമ്മികതയ്ക്ക് അനുസൃതമായി ന്യൂനപക്ഷ അവകാശങ്ങൾക്കായി നിലകൊണ്ട ഇന്ത്യൻ പാർലമെന്റിനെയും സർക്കാരിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ലോകമെമ്പാടുമുള്ള മതപരമായ പീഡനങ്ങളിൽ നിന്ന് ഓടിപ്പോകുന്നവർക്ക് ആശ്രയം നൽകുന്നതാണ് ഈ നിയമം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ കേട്ടിട്ടുണ്ടെന്നും അവ ഉചിതമായ രീതിയിൽ പരിഹരിക്കപ്പെടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പൗരത്വം തേടുന്നതിൽ ഒരു രാജ്യത്തുനിന്നും ഒരു മതവിഭാഗത്തെയും തടയാത്തതിനാൽ സിഎഎ ഇന്ത്യയുടെ മതേതര ഭരണഘടനയുമായി സമന്വയിപ്പിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യയിലെ പൗരത്വത്തിന്റെ മാനദണ്ഡങ്ങളെ ഒരു തരത്തിലും മാറ്റില്ല. മൂന്ന് പ്രത്യേക രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേകമായി അഭയം നൽകാൻ മാത്രമാണ് സിഎഎ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ബംഗാളിൽ അക്രമത്തിലേക്ക് നയിക്കുന്ന ഭയത്തിന്റെയും കലാത്തിന്‍റെയും അന്തരീക്ഷം കെട്ടിപ്പടുക്കുന്നുണ്ടെന്നും ഞങ്ങൾ കടുത്ത വേദനയോടെ അറിയുന്നുണ്ട്. സംയമനം പാലിക്കാനും വർഗീയതയുടെയും അരാജകത്വത്തിന്റെയും കെണിയിൽ വീഴാൻ വിസമ്മതിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CAA, Citizenship, Citizenship Amendment Act, NRC, Religious minorities