ആക്രമണങ്ങൾക്കിടെ ഹോർമുസ് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ മുംബൈ തുറമുഖത്തെത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലൈബീരിയൻ എണ്ണക്കപ്പലായ ഷെൻലോങ് സൂയസ്മാക്‌സ് ആണ് മുംബൈയിലെത്തിയത്
ഇറാന്റെ അക്രമണം തുടരുന്നതിനിടെ ഹോർമുസ് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ മുംബൈ തുറമുഖത്തെത്തി. ലൈബീരിയൻ എണ്ണക്കപ്പലായ ഷെൻലോങ് സൂയസ്മാക്‌സ് ആണ് മുംബൈയിലെത്തിയത്.സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വഹിച്ചെത്തിയ ഈ കപ്പൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംബൈയിൽ എത്തിയത്. മാർച്ച് ഒന്നിന് സൗദിയിലെ റാസ് തനൂറ തുറമുഖത്തുനിന്നും എണ്ണ നിറച്ച കപ്പൽ മൂന്നിനാണ് യാത്ര തിരിച്ചത്.
സമുദ്ര ഗതാഗത ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം മാർച്ച് എട്ടിന് ഹോർമുസ് കടലിടുക്കിലായിരുന്ന കപ്പൽ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയും മാർച്ച് ഒൻപതിന് വീണ്ടും ദൃശ്യമാവുകയും ചെയ്തു.മുംബൈയിലെ മാഹുലിലുള്ള റിഫൈനറികൾക്കായി 1,35,335 മെട്രിക് ടൺ ക്രൂഡ് ഓയിലാണ് കപ്പൽ എത്തിച്ചിരിക്കുന്നത്.
ജവഹർ ദ്വീപിൽ അടുപ്പിച്ചിരിക്കുന്ന കപ്പലിൽ നിന്നും എണ്ണ ഇറക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം 36 മണിക്കൂർ വേണ്ടിവരും. ഷെൻലോങ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റെ നിയന്ത്രണം ഏതൻസിലെ ഡൈനാകോം ടാങ്കർ മാനേജ്‌മെന്റിനാണ്. ഒരു ഇന്ത്യൻ ക്യാപ്റ്റൻ നയിക്കുന്ന കപ്പലിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പീൻസുകാരും ഉൾപ്പെടെ 29 ക്രൂ അംഗങ്ങളാണുള്ളത്.
advertisement
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ കർശന നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ കപ്പൽ അതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ഓഫ് ചെയ്തിരുന്നു. കപ്പലുകളുടെ സ്ഥാനം, വേഗത, ഐഡന്റിറ്റി എന്നിവ കൈമാറാൻ ഉപയോഗിക്കുന്ന ഈ സംവിധാനം സുരക്ഷ മുൻനിർത്തിയാണ് ഓഫ് ചെയ്തത്.
നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 28 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഉണ്ടെന്ന് ഇന്ത്യ അറിയിച്ചു. ഇതിൽ 24 കപ്പലുകൾ ഹോർമുസിന് പടിഞ്ഞാറ് ഭാഗത്താണ്, അവിടെ 677 ഇന്ത്യക്കാരുണ്ട്. കിഴക്ക് ഭാഗത്തുള്ള നാല് കപ്പലുകളിലായി 101 ഇന്ത്യക്കാരുമുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഷിപ്പിംഗ് മന്ത്രാലയം ഫെബ്രുവരി 28 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
advertisement
അതേസമയം, ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ ഇറാന്റെ അനുമതി വാങ്ങണമെന്നും അല്ലാത്തപക്ഷം അവ ആക്രമിക്കപ്പെടുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ റിയർ അഡ്മിറൽ അലിരേസ തങ്സിരി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുകൾ അവഗണിച്ച എക്സ്പ്രസ് റോം, മയൂരി നാരീ എന്നീ കപ്പലുകൾ ബുധനാഴ്ച ആക്രമിക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമല്ലാത്ത കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഇറാന്റെ നിലപാട്. ലോകത്തെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടൽ വഴിയുള്ള എണ്ണ വ്യാപാരത്തിന്റെ കാൽഭാഗവും നടക്കുന്നത് ഇറാൻ തീരത്തെ ഒമാനിൽ നിന്ന് വേർതിരിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ്. പ്രതിദിനം 20 ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലും വലിയ അളവിൽ പ്രകൃതിവാതകവും (LNG) ഈ വഴി കടന്നുപോകുന്നുണ്ട്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 12, 2026 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ആക്രമണങ്ങൾക്കിടെ ഹോർമുസ് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ മുംബൈ തുറമുഖത്തെത്തി







