#അമൻ ശർമ്മ
ന്യൂഡൽഹി: അയോധ്യയുടെ വികസനത്തിനായുള്ള മഹത്തായ പദ്ധതികൾ രണ്ടാഴ്ച മുമ്പ് ഉത്തർപ്രദേശ് സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) രീതിയിൽ 'രാമായണ ആത്മീയ വനം' സൃഷ്ടിക്കുന്നത് പോലുള്ള വലിയ പദ്ധതികളാണ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. അയോധ്യയ്ക്ക് ചുറ്റും 65 കിലോമീറ്റർ റിംഗ് റോഡ്, ഡൽഹിയിലെ ചാണക്യപുരിയുടെ മാതൃകയിൽ 1200 ഏക്കർ വേദ ടൗൺഷിപ്പ് തുടങ്ങിയവയും വികസന പദ്ധതികളിലെ പ്രധാന പ്ലാനുകളാണ്.
പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച പദ്ധതികളുടെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു. ഈ റിപ്പോർട്ട് അനുസരിച്ച് അയോധ്യയുടെ മഹത്വം പുന:സ്ഥാപിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിരിക്കുന്നത്. 'അമൃത്', 'സ്മാർട്ട്' സിറ്റി തുടങ്ങിയ ആധുനിക പദ്ധതികളുമായി കൂടിച്ചേർത്ത് സുസ്ഥിരവും ആധുനികവും പ്രകൃതി നിയമങ്ങൾക്ക് അനുസൃതവുമായി വേദനഗരമെന്ന നിലയിൽ പ്രകൃതിയുമായി തികച്ചും യോജിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സനാതന പാരമ്പര്യങ്ങൾക്ക് അനുസൃതമായി ആഗോളതലത്തിൽ അയോധ്യയെ ആത്മീയവും മതപരവും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഒരു നഗരമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. മലിനീകരണ രഹിതമായ മണ്ണും വെള്ളവും വായുവുമുള്ള ഒരു നഗരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗാസിയാബാദിൽ യുവാവിനെ കൊന്ന കേസിൽ മുൻ ബി എസ് പി എംഎല്‍എ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
'പഴയ പ്രതാപം പുന:സ്ഥാപിക്കുക, ഇന്നത്തെ ആവശ്യകതകൾക്ക് അനുസരിച്ചും ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകളുമാണ്' - പുതിയ പദ്ധതികളുടെ തീം. അയോധ്യയെ ഇന്ത്യയിലെ ഏഴ് വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളുടെ തലവനായി പുന:സ്ഥാപിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്.
സ്വപ്ന പദ്ധതികൾ
അയോധ്യ സന്ദർശിക്കുന്ന തീർത്ഥാടകർക്ക് സുഖസൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി വികസിപ്പിക്കുന്ന ‘മര്യാദ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളവും ലോകോത്തര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനുമാണ് ഏറ്റവും പ്രധാന പദ്ധതികൾ. അയോധ്യയിലേക്കുള്ള വിവിധ റോഡുകളെ നാലുവരി, ആറുവരി പാതകളുള്ള ഹൈവേകളാക്കി മാറ്റുമെന്നും രാമക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൻ പ്രവേശന കവാടങ്ങൾ അയോധ്യയിലേക്കുള്ള ആറ് പ്രധാന പ്രവേശന റൂട്ടുകളിൽ യാത്രക്കാരെ അഭിവാദ്യം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. 65 കിലോമീറ്റർ അയോധ്യ റിംഗ് റോഡിന്റെയും എൻഎച്ച്‌ഐഐയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.'
പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് (പി പി പി) രീതി വഴി ജംതാരയിലെ സരയൂ നദീതീരത്തിന് അടുത്തുള്ള അയോധ്യയിൽ ഒരു ‘രാമായണ ആത്മീയ വനം’ സൃഷ്ടിക്കുക എന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന പദ്ധതി. ‘രാം സ്മൃതി വൻ’ എന്ന് വിളിക്കുന്ന പൂർണ്ണമായും കാൽനട മാത്രം അനുവദിക്കുന്ന മേഖലയായി ഈ പ്രദേശത്തെ മാറ്റും. രാമൻ, സീത, ലക്ഷ്മൺ എന്നിവർ കാനനവാസ കാലത്ത് ചെലവഴിച്ച 14 വർഷത്തെ കഥകൾ വിവിധ രൂപങ്ങളിൽ ഇവിടെ പ്രദർശിപ്പിക്കും.
കൂടാതെ, 1200 ഏക്കർ വേദ ടൗൺഷിപ്പിലൂടെ അയോധ്യയിൽ ആശ്രമങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സംസ്ഥാന ഭവനുകൾ, വിദേശ രാജ്യ ഭവനുകൾ (ഡൽഹിയിലെ ചാണക്യപുരി, ഡിപ്ലോമാറ്റിക് എൻക്ലേവ് എന്നിവയുടെ മാതൃകയിൽ) എന്നിവ നിർമ്മിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണിവ. ടൗൺഷിപ്പിൽ സൗരോർജ്ജം, ഇലക്ട്രിക് വാഹനങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ, ടൗൺഷിപ്പിന്റെ നടുവിൽ ഒരു ബ്രഹ്മസ്ഥാനം (ഹോളി സ്പോട്ട്) ഉണ്ടായിരിക്കും. ഇത് രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണി കഴിപ്പിക്കും.
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാനപദ്ധതി അയോധ്യക്ക് ചുറ്റുമുള്ള അന്താരാഷ്ട്ര തലത്തിലുള്ള പഞ്ചകോഷി മാർഗ് ആണ്. അയോധ്യക്ക് ചുറ്റുമായി കുളങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൈതൃക പ്രദേശങ്ങൾ എന്നിവയുൾപ്പെടെ 208 ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടാണിത്. അയോധ്യയ്ക്കുള്ളിൽ 13 കിലോമീറ്റർ നീളമുള്ള പ്രധാന റോഡുകൾ വീതി കൂട്ടുകയും ഈ റോഡുകളുടെ ഇരുവശത്തും രാമായണ കാലഘട്ടത്തിലെ മരങ്ങൾ നട്ടു പിടിപ്പിക്കുകയും ചെയ്യും. അയോധ്യയിലെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സംവിധാനവും ആറ് മൾട്ടി ലെവൽ പാർക്കിംഗുകളും ഉണ്ടാകും.
30,000 തീർത്ഥാടകർക്ക് താമസിക്കാൻ കഴിയുന്ന ധർമ്മശാലകൾ, സരയൂ നദിയുടെ രണ്ട് തീരങ്ങളും വികസിപ്പിക്കുക, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് പദ്ധതി പ്രകാരം ഗുപ്താർ ഘട്ടിനെ ജാൻകി ഘട്ട് വരെ മനോഹരമാക്കുക, അയോധ്യയിലെ 108 തടാകങ്ങളും കുളങ്ങളും പുനരുജ്ജീവിപ്പിക്കുക, നയഘട്ടിൽ ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ സ്ഥാപിക്കുക, രാമ കഥാ സംഘാലയം ലോകോത്തര ഡിജിറ്റൽ മ്യൂസിയമായി ഉയർത്തുക തുടങ്ങിയവയും സർക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമാണ്.
അയോധ്യയെ ഒരു ആത്മീയ സാംസ്കാരിക മേഖലയാക്കി മാറ്റുന്നതിനൊപ്പം ഒരു അന്താരാഷ്ട്ര വിമാനത്താവള ഗേറ്റ്‌വേ, പ്രാദേശിക ടൂറിസം സർക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള വികസനം എന്നിവയും സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഗോരഖ്പൂർ, വാരണാസി, പ്രയാഗ് രാജ് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം രാമായണ സർക്യൂട്ടിലെ അയോധ്യയും സപ്ത്പുരി സർക്യൂട്ടും (ഹരിദ്വാർ, ദ്വാരക, വാരണാസി, ഉജ്ജൈൻ ഉൾപ്പെടെ) തമ്മിൽ ഒരു സാമ്പത്തിക ഇടനാഴി വികസിപ്പിക്കാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ട്. അയോധ്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
അയോധ്യയുടെ വികസന പ്രവർത്തനങ്ങൾ രാമന്റെ അനുഗ്രഹത്താൽ ലക്ഷ്യമിടുന്നത് പോലെ തന്നെ പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ വികസന പദ്ധതികളുടെ അവതരണത്തെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ജീവിതകാലത്ത് ഒരിക്കലെങ്കിലും അയോധ്യ സന്ദർശിക്കാനുള്ള ആഗ്രഹം വരും തലമുറകൾക്ക് അനുഭവപ്പെടണമെന്ന് വ്യക്തമാക്കിയിരുന്നു. അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത് ഇന്ത്യൻ പാരമ്പര്യത്തിൻറെ മഹത്വമായിരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവ് ശ്രീരാമന് ഉണ്ടെന്നും, അയോദ്ധ്യയുടെ വികസന പ്രവർത്തനങ്ങൾ ആരോഗ്യകരമായ പൊതുജന പങ്കാളിത്തത്തോടെ, പ്രത്യേകിച്ച് യുവാക്കൾ നയിക്കണമെന്നും പദ്ധതികളുടെ അവലോകന യോഗത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya case, Uttar Pradesh