'ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല; ഇതു പറയാൻ വേദിയുമില്ല;' നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ
- Published by:Anuraj GR
- news18-malayalam
Last Updated:
'എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു വേദി ഇല്ലാത്തതിനാൽ, അവ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനാകുന്നു'- കപിൽ സിബൽ പറഞ്ഞു...
ന്യൂഡൽഹി; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. രാജ്യത്ത് ബിജെപിക്ക് ഫലപ്രദമായ ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്ന് കപിൽ സിബൽ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിബൽ പാർട്ടിയ്ക്കുള്ളിൽ രൂപപ്പെടുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചന നൽകിയത്. നേതൃത്വത്തിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ വേദികളുമില്ലെന്ന് കപിൽ സിബൽ പറുന്നു. അതേസമയം, കോൺഗ്രസിന് മുന്നോട്ടുപോകാൻ പാർട്ടിക്കുള്ളിൽ പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാറിൽ ബദൽ മാർഗം ആർജെഡിയാണെന്നും ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും ഞങ്ങൾ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തർപ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിൽ രണ്ട് ശതമാനം വോട്ടുകൾ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ നേടിയത്'- അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് പ്രവർത്തകസമിതി അംഗം കൂടിയായ കപിൽ സിബൽ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസം മഹാഗത്ബന്ധന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് താരിഖ് അൻവർ ഞായറാഴ്ച പറഞ്ഞിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയും ബീഹാറിലെ മുതിർന്ന നേതാവുമായ അൻവർ, മറ്റ് 'മഹാഗത്ബന്ധൻ' പാർട്ടികളെ അപേക്ഷിച്ച് കോൺഗ്രസ് മോശം പ്രകടനമാണ് നടത്തിയതെന്നും ആത്മപരിശോധനയെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സമഗ്രമായ വിശകലനത്തെക്കുറിച്ചും ഹൈക്കമാൻഡ് ഗൗരവമായി ഇടപെടുമെന്നും പറഞ്ഞു.
advertisement
അതേസമയം ആറ് വർഷമായി കോൺഗ്രസ് ആത്മപരിശോധന നടത്താതെയിരുന്നിട്ട്, ഇപ്പോൾ എന്ത് പ്രതീക്ഷയാണ് അവശേഷിക്കുന്നതെന്ന് സിബൽ ചോദിക്കുന്നു. "കോൺഗ്രസിന്റെ കുഴപ്പം എന്താണെന്ന് ഞങ്ങൾക്കറിയാം. സംഘടനാപരമായി, എന്താണ് തെറ്റെന്ന് ഞങ്ങൾക്കറിയാം. എല്ലാത്തിനും ഉത്തരം കണ്ടെത്താം. കോൺഗ്രസ് പാർട്ടിക്ക് തന്നെ എല്ലാ ഉത്തരങ്ങളും അറിയാം. പക്ഷേ, ആ ഉത്തരങ്ങൾ തിരിച്ചറിയാൻ നേതൃത്വം തയ്യാറാകുന്നില്ല. അത് തിരിച്ചറിയുന്നില്ലെങ്കിൽ കൂടുതൽ വീഴ്ചകളിലേക്ക് പാർട്ടി പോകും. അതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം, ”അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
advertisement
എന്തുകൊണ്ടാണ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിമുഖത കാണിച്ചതെന്ന ചോദ്യത്തിന്, പ്രവർത്തകസമിതി നാമനിർദ്ദേശം ചെയ്യപ്പെട്ട ഘടകമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് കപിൽ സിബൽ പറഞ്ഞു. പ്രവർത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമാകണം, "കോൺഗ്രസിന്‍റെ നിരന്തരമായ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ പ്രവർത്തകസമിതിയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ പരിഷ്ക്കരണ നടപടികൾ ആവശ്യപ്പെട്ട് കപിൽ സിബലും മറ്റ് 22 നേതാക്കളും പാർട്ടി ഹൈക്കമാണ്ടിന് എഴുതിയ കത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "നേതൃത്വം ചർച്ചയ്ക്ക് യാതൊരുവിധ ശ്രമവും നടത്തുന്നതായി തോന്നുന്നില്ല, എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു വേദി ഇല്ലാത്തതിനാൽ, അവ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനാകുന്നു. ഞാൻ ഒരു കോൺഗ്രസുകാരനാണ്, ഒരു കോൺഗ്രസുകാരനായി തുടരും, കോൺഗ്രസ് നന്നായി മുന്നോട്ടുപോകുമെന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. രാഷ്ട്രം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളെയും അട്ടിമറിക്കുന്ന രീതിയാണ് എതിരാളികളുടേത്. അതിനെതിരെ ഒരു ബദലായി കോൺഗ്രസ് ഉയർന്നുവരണം"- കപിൽ സിബൽ പറഞ്ഞു.
advertisement
വളരെക്കാലമായി പാർട്ടി ബീഹാറിൽ ഫലപ്രദമായ ഒരു ബദലായിരുന്നില്ലെന്നും 25 വർഷത്തിലേറെയായി ഉത്തർപ്രദേശിലും പാർട്ടി ദുർബലമായെന്നും കപിൽ സിബാൽ പറഞ്ഞു. മൂന്നാം മുന്നണിയുടെ അഭാവത്തിൽ കോൺഗ്രസ് ബദലാണെന്ന് പറഞ്ഞ ഗുജറാത്തിൽ പോലും ലോക്‌സഭാ സീറ്റുകളെല്ലാം പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്നും നിലവിലെ ഉപതിരഞ്ഞെടുപ്പിൽ ഒന്നും നേടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളെയും ഭാരവാഹികളെയും നാമനിർദേശം ചെയ്യുന്ന രീതി പാർട്ടി അവസാനിപ്പിക്കണമെന്ന് കപിൽ സിബൽ പറഞ്ഞു. "നാമനിർദ്ദേശങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പാർട്ടിയുടെ സംഘടനശേഷി വർദ്ധിപ്പിക്കില്ല. ഞങ്ങളിൽ ചിലർ കോൺഗ്രസിൽ എന്താണ് ചെയ്യേണ്ടതെന്ന് നേതൃത്വത്തിന് ചൂണ്ടിക്കാട്ടി. ഞങ്ങൾ പറയുന്നത് കേൾക്കുന്നതിനുപകരം അവർ ഞങ്ങളെ പിന്തിരിപ്പിച്ചു.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2020 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല; ഇതു പറയാൻ വേദിയുമില്ല;' നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ