രാജ്യത്ത് ഇത്തവണ മഞ്ഞുവീഴ്ച കുറഞ്ഞത് എന്തുകൊണ്ട് ? ഈ പ്രതിഭാസം തുടരുമോ?
- Published by:Sarika KP
- news18-malayalam
Last Updated:
ജമ്മു കശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. എന്നിരുന്നാലും, ജനുവരി 18 വരെ ഈ മേഖലയിൽ പ്രധാനമായും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ചയാണ് ഷിംലയിൽ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്ത്. നഗരത്തിലെ ചിലയിടങ്ങളിൽ 6 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മറ്റ് ഭൂരിഭാഗം പ്രദേശങ്ങളിലും മഴയും ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സമീപത്തെ രണ്ട് ഹിൽ സ്റ്റേഷനുകളായ കുഫ്രിയിലും നർക്കണ്ടയിലും യഥാക്രമം 12 സെന്റീമീറ്ററും 16 സെന്റിമീറ്ററും മഞ്ഞ് വീണു. മഞ്ഞുവീഴ്ച ആസ്വദിക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കുഫ്രിയിൽ എത്തിയത്.
ജമ്മു കശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. എന്നിരുന്നാലും, ജനുവരി 18 വരെ ഈ മേഖലയിൽ പ്രധാനമായും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി 18 വരെ രാത്രി താപനിലയിൽ ഇനിയും കുറവുണ്ടാകാനാണ് സാധ്യത. പുതിയതായി രൂപം കൊള്ളാനിടയുള്ള പടിഞ്ഞാറൻ കാറ്റ് ജനുവരി 19 മുതൽ 25 വരെ ജമ്മു കശ്മീരിനെ ബാധിക്കാൻ സാധ്യതയുണ്ട്. ജനുവരി 23 നും 24 നും ഇടയിൽ നേരിയതോ മിതമായതോ ആയ മഴയോ മഞ്ഞോ പെയ്യാനും സാധ്യതയുണ്ട്.
advertisement
കാശ്മീരിൽ നിലവിൽ ‘ചില്ലൈ കലാൻ ’ ആണ്. 40 ദിവസത്തെ ഏറ്റവും കഠിനമായ കാലാവസ്ഥാ കാലയളവ്. മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കൂടുതലുള്ള സമയമാണിത്. ഉത്തരേന്ത്യ ഇപ്പോൾ തണുത്ത കാലാവസ്ഥയുടെ പിടിയിലാണ്, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ശൈത്യകാല താപനില ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്.
Also read-ഗുജറാത്തിൽ പട്ടം പറത്തലിനിടെ നൂല് കഴുത്തിൽ കുരുങ്ങി 6 പേർ മരിച്ചു; 170 ഓളം പേർക്ക് പരിക്ക്
വിനോദസഞ്ചാരികൾ കാലാവസ്ഥയും മഞ്ഞുവീഴ്ചയും ആസ്വദിക്കുമ്പോൾ, ഈ സീസണിൽ ഇതുവരെയുള്ള മഞ്ഞുവീഴ്ചയുടെ ശരാശരി സാധാരണ അളവിലും കുറവായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇതെന്തുകൊണ്ടാണ്?
advertisement
ഈ സീസണിൽ ജമ്മു കശ്മീർ മേഖലയിലെ മഞ്ഞുവീഴ്ചയെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ കാലാവസ്ഥാ നിരീക്ഷകനായ മുഹമ്മദ് ഹുസൈൻ മിർ ന്യൂസ് 18-നോട് പറഞ്ഞത് ഇങ്ങനെയാണ്: “ആഗോള തലത്തിൽ കാറ്റിന്റെ ക്രമം മാറുന്നത് കൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം എപ്പോഴും നിലനിൽക്കുന്നു. അതിനാലാണ് മഞ്ഞും മഴയും പതിവിലും താമസിച്ചോ നേരത്തെയോ ഉണ്ടാകുന്നത്”.
“കഴിഞ്ഞ മൂന്ന് വർഷമായി നവംബർ മുതൽ മഞ്ഞുവീഴ്ചയുടെ ആരംഭം കാണാം. എന്നാൽ ഇത്തവണ അത് ഡിസംബറിലാണ് വന്നത്. സാധാരണ നിലയ്ക്ക് ഡിസംബറിലാണ് വരേണ്ടത്. പക്ഷെ ശരാശരി മഞ്ഞുവീഴ്ച പതിവിലും കുറവാണ്” മിർ പറഞ്ഞു.
advertisement
കാറ്റുകളുടെ ക്രമത്തിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു. “കാറ്റിന്റെ ക്രമം ലോകമെമ്പാടും ഒരുപോലെ ആയിരിക്കില്ല, ഇത് വ്യതിയാനത്തിന് കാരണമാകുന്നു. ഉപഉഷ്ണമേഖലാ പടിഞ്ഞാറൻ ജെറ്റ് സ്ട്രീമിന്റെ ശരാശരി ഉയരം (ഭൂനിരപ്പിന് മുകളിൽ) ഏകദേശം 10-12 കി.മീറ്റർ ആണ്. ഇതാണ് മഴയുടെയും മഞ്ഞിന്റെയും പ്രധാന ഉറവിടം. ഇതിന്റെ സാധാരണ സ്ഥാനം 28 ഡിഗ്രി വടക്കാണ് (ഡൽഹി മേഖല), എന്നാൽ ഈ വർഷം അത് 30-34 ഡിഗ്രി വടക്ക് ആയിരുന്നു. ഇത് നേരത്തെ പറഞ്ഞ മഞ്ഞ് വീഴ്ചയുടെ കാലതാമസത്തിന് കാരണമായി. ” അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഉപ-ഉഷ്ണമേഖലാ പടിഞ്ഞാറൻ ജെറ്റ് സ്ട്രീം കൃത്യമായി 28 ഡിഗ്രി വടക്ക് ആണ്, ഇത് ജനുവരി 22 മുതൽ ജനുവരി 24 വരെ മഞ്ഞുവീഴ്ച വർദ്ധിപ്പിക്കാനാണ് സാധ്യത.
advertisement
ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്ച വൈകിയതിന്റെയും ശരാശരിയേക്കാൾ കുറഞ്ഞ മഴയുടെയും കാരണം ഇത് തന്നെയാണ്. ശക്തമായ പടിഞ്ഞാറൻ കാറ്റുകൾ ഇല്ലാത്തതിനാലാണ് ഇതും സംഭവിച്ചതെന്ന് ഐഎംഡി വകുപ്പിലെ ശാസ്ത്രജ്ഞൻ രോഹിത് തപ്ലിയാൽ ന്യൂസ് 18-നോട് വിശദീകരിച്ചു. ജമ്മു കശ്മീർ, ഹിമാചൽ തുടങ്ങിയ വടക്കൻ മേഖലയിലൂടെ വന്ന കാറ്റുകൾ പോലും വേണ്ടത്ര ശക്തമല്ലായിരുന്നു, അത് അറബിക്കടലിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്നതിൽ കുറവുണ്ടാകാൻ കാരണമാവുകയും ചെയ്തു” അദ്ദേഹം പറഞ്ഞു.
advertisement
ജനുവരി 18 ഓടെ ഒരു പടിഞ്ഞാറൻ കാറ്റ് രൂപപ്പെടുന്നുണ്ടെന്നും അത് ഉത്തരാഖണ്ഡിന്റെ ഉയർന്ന പ്രദേശങ്ങളായ ഉത്തരകാശി, ചമോലി മുതലായ സ്ഥലങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയ്ക്കും സമതല പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് നന്നായി മനസ്സിലാക്കാൻ, പടിഞ്ഞാറൻ കാറ്റ് എന്താണെന്ന്മനസിലാക്കേണ്ടതുണ്ട്.
എന്താണ് പടിഞ്ഞാറൻ കാറ്റ് ?
മെഡിറ്ററേനിയൻ മേഖലയിൽ രൂപം കൊള്ളുന്ന ഒരു അധിക ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് പടിഞ്ഞാറൻ കാറ്റ്, ഇത് വടക്കേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കനത്ത ശൈത്യകാല മഴ കൊണ്ടുവരുന്നു, ഇത് കിഴക്ക് വടക്കൻ ബംഗ്ലാദേശ്, തെക്ക്-കിഴക്കൻ നേപ്പാൾ വരെ വ്യാപിക്കുന്നു.
advertisement
പടിഞ്ഞാറൻ പ്രദേശങ്ങൾ മൺസൂണല്ലാത്ത മഴയുള്ള പ്രദേശങ്ങളാണ്. ഈ കൊടുങ്കാറ്റുകളിലെ ഈർപ്പം സാധാരണയായി മെഡിറ്ററേനിയൻ, കാസ്പിയൻ, കരിങ്കടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. താഴ്ന്ന അന്തരീക്ഷത്തിൽ ഈർപ്പം വഹിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന അന്തരീക്ഷത്തിൽ ഈർപ്പം വഹിക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് എക്സ്ട്രാട്രോപ്പിക്കൽ കൊടുങ്കാറ്റുകൾ.
ഒരു കൊടുങ്കാറ്റ് ഹിമാലയത്തെ അഭിമുഖീകരിക്കുമ്പോൾ ഈർപ്പം ചിലപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി ചൊരിയുന്നു. ശൈത്യകാലത്ത് പടിഞ്ഞാറൻ കാറ്റുകൾ പതിവുള്ളതും ശക്തവുമാണ്.
ഇതിന് ഒരു കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോ ?
122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഡിസംബർ 2022 ലാണ് കടന്ന് പോയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.
ഡിസംബർ 15 വരെ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ശീത തരംഗമോ തണുത്ത പകലോ ഇടതൂർന്ന മൂടൽമഞ്ഞോ ഉണ്ടായിരുന്നില്ല. ഡിസംബർ 18 ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ (പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, അതുപോലെ വടക്കൻ രാജസ്ഥാൻ) എന്നിവിടങ്ങളിൽ ഒരു തണുപ്പിന്റെ തരംഗം ആരംഭിച്ചു. ഡിസംബർ 21 ന് കനത്ത തണുപ്പ് ആരംഭിച്ചു.
ശക്തമായ പടിഞ്ഞാറൻ കാറ്റുകൾ ഒന്നും വടക്കുപടിഞ്ഞാറൻ മേഖലയെ ബാധിക്കാത്തതിനാലാണ് പ്രധാനമായും ശൈത്യകാലത്ത് താപനില കുറയാൻ കാരണമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ എം മൊഹപാത്ര ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇത് മാസത്തിലുടനീളം താപനില സാധാരണ നിലയിൽ തുടരാൻ കാരണമായി. “കൂടാതെ, മഴ തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമായി ഒതുങ്ങി, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴയുടെ കുറവ് ഉയർന്ന പകൽ താപനിലയിലേക്ക് നയിച്ചു,” അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ ലാ നിന വർഷത്തിലെ ഉയർന്ന ശൈത്യകാല താപനില അസാധാരണമാണെന്ന് പറയുന്നു. “ദുർബലമായ പടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനം കാരണം വടക്കൻ പ്രദേശങ്ങൾ ഒഴിവായിപ്പോവുകയായിരുന്നു. എന്നാൽ ശരാശരി താപനില ഉയർത്തുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിന് തീർച്ചയായും ഒരു പങ്കുണ്ട്. ലാ നിന വർഷങ്ങളിൽ പോലും ഞങ്ങൾ ഇപ്പോൾ റെക്കോർഡ് ബ്രേക്കിംഗ് താപനില കാണാൻ തുടങ്ങിയിരിക്കുന്നു, ”പൂനെയിലെ കാലാവസ്ഥാ നിരീക്ഷണ, പ്രവചന ഗ്രൂപ്പായ ഐഎംഡി മേധാവി ഒ പി ശ്രീജിത്ത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ലാ നിന വർഷമായിട്ടും യൂറോപ്പിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്നും അസാധാരണമായി ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞനും ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയുമായ എം രാജീവൻ പറഞ്ഞു.
“ഞങ്ങളുടെ ഡിസംബറിലെ ഡാറ്റയും ഇതുതന്നെയാണ് കാണിക്കുന്നത്. ആഗോളതാപനം ലാ നിനയുടെ ആഘാതത്തെ ദുർബലപ്പെടുത്തി. ഡിസംബറിലെ താപനിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായത് എന്താണെന്ന് ഞങ്ങൾ വിശകലനം ചെയ്തു വരികയാണ്, എന്നാൽ മൊത്തത്തിലുള്ള രേഖകൾ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ലാ നിനയും എൽ നിനോയും?
നാഷണൽ ജിയോഗ്രാഫിക് പറയുന്നതനുസരിച്ച് തെക്കേ അമേരിക്കയുടെ ഉഷ്ണമേഖലാ പടിഞ്ഞാറൻ തീരത്ത് ഉപരിതല-സമുദ്ര ജലത്തിന്റെ തണുപ്പിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ലാ നിന. പസഫിക് സമുദ്രത്തിന്റെ മധ്യരേഖാ പ്രദേശത്ത് അസാധാരണമാംവിധം ചൂടുള്ള സമുദ്ര താപനിലയുടെ സവിശേഷതയായ എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിനയെന്ന് കരുതപ്പെടുന്നു.
കാലാവസ്ഥയുടെയും സമുദ്രവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെയും ഒരു കൂട്ടമാണ് ENSO, അന്തരീക്ഷമർദ്ദത്തിലെ മാറ്റങ്ങളും അസാധാരണമാം വിധം ചൂടുള്ളതോ തണുത്തതോ ആയ കടൽ-ഉപരിതല താപനിലകളാൽ ഇത് വേർതിരിച്ചിരിക്കുന്നു.
എൽ നിനോയ്ക്ക് ശേഷം ലാ നിന ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്, ഇത് ഏകദേശം രണ്ട് മുതൽ ഏഴ് വർഷം വരെ ക്രമരഹിതമായ ഇടവേളകളിൽ സംഭവിക്കുന്നു. കാലാവസ്ഥയിൽ ലാ നിനയുടെ (സ്പാനിഷ് ഭാഷയിൽ “ചെറിയ പെൺകുട്ടി”) പ്രാദേശിക ഫലങ്ങൾ പൊതുവെ എൽ നിനോയുമായി (സ്പാനിഷിൽ “ചെറിയ കുട്ടി”) ബന്ധപ്പെട്ടവയുടെ വിപരീതമാണ്. തൽഫലമായി, ലാ നിനയെ ആന്റി എൽ നിനോ എന്നും എൽ വിജോ (സ്പാനിഷിലെ വൃദ്ധൻ) എന്നും അറിയപ്പെടുന്നു.
ലാ നിന വർഷം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?
നൂറ്റാണ്ടിലെ ആദ്യത്തെ “ട്രിപ്പിൾ ഡിപ്പ്” ലാ നിന വടക്കൻ അർദ്ധഗോളത്തിലെ തുടർച്ചയായ മൂന്ന് ശൈത്യകാലങ്ങളിൽ സംഭവിക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന 2022-ൽ പ്രവചിച്ചിരുന്നു. നമ്മൾ ഇപ്പോൾ ഒന്നിലാണെന്ന് ലോകമെമ്പാടുമുള്ള കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.1950 മുതൽ മൂന്ന് തവണ മാത്രമാണ് ട്രിപ്പിൾ ഡിപ് ലാ നിന നിരീക്ഷിക്കപ്പെട്ടത്.
പടിഞ്ഞാറൻ പസഫിക്കിന് മുകളിലുള്ള ശരാശരിയേക്കാൾ താഴ്ന്ന വായു മർദ്ദം ലാ നിനയെ വേർതിരിക്കുന്നു. ഈ ന്യൂനമർദ്ദം മഴ വർധിപ്പിക്കാൻ സഹായിക്കുന്നു. വേനൽക്കാല മൺസൂണുമായി ബന്ധപ്പെട്ട മഴ തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ബംഗ്ലാദേശിലും സാധാരണയേക്കാൾ കൂടുതലാണ്. കൃഷിയും വ്യവസായവും മൺസൂണിനെ ആശ്രയിക്കുന്നതിനാൽ ഇത് പൊതുവെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും, നാഷണൽ ജിയോഗ്രാഫിക് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, ലാ നിനയുടെ ‘തണുപ്പിക്കൽ’ പ്രഭാവം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ഒരു ചൂടുള്ള ഡിസംബർ അനുഭവപ്പെട്ടു എന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഒരു പുതിയ പഠനമനുസരിച്ച് കാലാവസ്ഥാ വ്യതിയാനം 2030-ഓടെ എൽ നിനോ-ലാ നിന കാലാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തും. ഇത് കൂടുതൽ ആഗോള കാലാവസ്ഥാ പ്രതിസന്ധികൾക്ക് കാരണമാകുമെന്നും കണക്കാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 17, 2023 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്ത് ഇത്തവണ മഞ്ഞുവീഴ്ച കുറഞ്ഞത് എന്തുകൊണ്ട് ? ഈ പ്രതിഭാസം തുടരുമോ?