ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്ന് കമൽ ഹാസന്റെ വാഗ്ദാനം. സ്ത്രീശാക്തീകരണത്തിനാണ് തന്റെ പാര്‍ട്ടി മുൻഗണന നല്‍കുന്നതെന്നാണ് കമൽ ഹാസന്റെ വാഗ്ദാനം. അതേസമയം, നടൻ രജിനികാന്തിന്റെപുതിയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യമായ സമയത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്ണാ ഡിഎംകെ ഉള്‍പ്പെടെയുള്ള ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രജിനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കാനായിരുന്നു അണികളോട് അദ്ദേഹം നിര്‍ദേശിച്ചത്. അണ്ണാ ഡിഎംകെയിൽ എംജിആറിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന ആരും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നാളെ നമതേ' എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് കമൽ ഹാസൻ വ്യക്തമാക്കി. മഹാത്മാ ഗാന്ധി, എം ജി ആര്‍, പെരിയാര്‍, അംബേദ്കര്‍ തുടങ്ങിയവരെല്ലാം നമ്മുടെ ജനതയെ മുന്നോട്ടു നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്നത് അടക്കമുള്ള ഏഴു നിര്‍ദേശങ്ങളാണ് കമൽഹാസൻ മുന്നോട്ടുവെച്ചിട്ടുള്ളത്. പച്ചപ്പ് കാത്തുസൂക്ഷിക്കാനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്നും ദാരിദ്യനിര്‍മാര്‍ജനത്തിന് ഉള്‍പ്പെടെ നഗരപ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമപ്രദേശങ്ങളിലും എത്തിക്കുമെന്നും കമൽ ഹാസൻ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതേസമയം, കമൽ ഹാസന്റെ പാര്‍ട്ടിയ്ക്ക് ആം ആദ്മി പാര്‍ട്ടി തമിഴ്നാട് ഘടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളും തമ്മിൽ ചര്‍ച്ച നടത്തി ധാരണയിലെത്തിയതായി എഎപി തമിഴ്നാട് ഘടകം വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.