ന്യൂഡൽഹി: മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തിതാരങ്ങൾ. കർഷക നേതാവ് നരേഷ് ടികായത് ഇടപെട്ടതിനെ തുടർന്നാണ് താരങ്ങൾ തീരുമാനം പിൻവലിച്ചത്. ടികായത് അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ച ഗുസ്തിക്കാർ ഹരിദ്വാറിൽ നിന്ന് മടങ്ങി. അഞ്ച് ദിവസത്തിനു ശേഷം നടപടിയുണ്ടായില്ലെങ്കിൽ തിരിച്ചുവരുമെന്നും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധ സൂചകമായി ഗുസ്തിക്കാർ തങ്ങളുടെ മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ വൈകിട്ട് ആറ് മണിയോടെ താരങ്ങൾ ഹരിദ്വാറിൽ എത്തി. വൻ ജനാവലിയും താരങ്ങൾക്ക് പിന്തുണയുമായി തടിച്ചു കൂടി.
#WATCH | Protesting wrestlers return from Haridwar after Farmer leader Naresh Tikait intervened and sought five days time from them. pic.twitter.com/JQpweCitHv
ഗുസ്തിതാരങ്ങളിൽ നിന്നും മെഡലുകൾ വാങ്ങിയ നരേഷ് ടികായത്ത് അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു. പീഡകനെ പിടികൂടുന്നതിനു പകരം ഇരകളെ ഭയപ്പെടുത്താനും പ്രതിഷേധം അവസാനിപ്പിക്കാനുമാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നായിരുന്നു മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ചുള്ള പ്രസ്താവനയിൽ ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നത്.
#WATCH | Naresh Tikait arrives in Haridwar where wrestlers have gathered to immerse their medals in river Ganga as a mark of protest against WFI chief and BJP MP Brij Bhushan Sharan Singh over sexual harassment allegations. He took medals from the wrestlers and sought five-day… pic.twitter.com/tDPHRXJq0T
ഇന്ത്യാ ഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാര സമരം ഇരിക്കുമെന്നും താരങ്ങൾ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. അത് ഞങ്ങൾ ഗംഗയിലേക്ക് ഒഴുക്കുകയാണ്. അതിനു ശേഷം ജീവിക്കുന്നതിൽ തന്നെ അർത്ഥമില്ലാത്തതിനാൽ ഇന്ത്യാ ഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാരമിരിക്കും.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ സ്മാരകമാണ് ഇന്ത്യാഗേറ്റ്. അത്രയും മഹാന്മാരല്ലെങ്കിൽ കൂടി, അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ തങ്ങൾക്കും അതേ വികാരമാണെന്നും വൈകാരികമായ പ്രസ്താവനയിൽ താരങ്ങൾ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ